ബംഗ്ലാദേശ്: ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവനയില്‍ ഇന്ത്യയോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബംഗ്ലാദേശ്. ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകള്‍ ''ബംഗ്ലാദേശില്‍ അസ്ഥിരതയുണ്ടാക്കുന്നു'' എന്ന് ധാക്കയിലെ ഇന്ത്യന്‍ ആക്ടിംഗ് ഹൈക്കമ്മീഷണര്‍ക്ക് കൈമാറിയ പ്രതിഷേധ കുറിപ്പില്‍ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഷെയ്ഖ് ഹസീനയുടെ തെറ്റായതും കെട്ടിച്ചമച്ചതുമായ അഭിപ്രായമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഇത്തരം കെട്ടിച്ചമച്ച പ്രസ്താവനകള്‍ ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് അനുയോജ്യമല്ലെന്നും മന്ത്രാലയം പറഞ്ഞു. .

ഇന്ത്യയില്‍ ഇരുന്നുകൊണ്ട് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് തടയാന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും അടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം, അവാമി ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ ഛത്ര ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് ഹസീന സോഷ്യല്‍ മീഡിയവഴി പൗരന്‍മാരോട് സംസാരിച്ചത്. നിലവിലെ ഭരണകൂടത്തിനെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കാന്‍ അവര്‍ ആഹ്വാനംചെയ്തു.

എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ അവര്‍ രാജ്യത്തെ അഭിസംബോധന ചെയ്തതില്‍ പ്രതിഷേധിച്ച് ഷെയ്ഖ് ഹസീനയുടെ ധാക്കയിലെ വീട് പ്രതിഷേധക്കാര്‍ ഇടിച്ചു നിരത്തി. ആയിരത്തിലേറെ കലാപകാരികളുടെ നേതൃത്വത്തിലായിരുന്നു മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് വീട് ഇടിച്ചുനിരത്തുകയും തീയിടുകയും ചെയ്തത്.