- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഖഫ് നിയമത്തിൽ ആളിക്കത്തി പ്രതിഷേധം; മുർഷിദാബാദിൽ എങ്ങും കലാപാന്തരീക്ഷം; സംഘർഷത്തിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യമെന്ന് സംശയം; പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച് ആഭ്യന്തര മന്ത്രാലയം; അതീവ ജാഗ്രതയിൽ പോലീസും സുരക്ഷാ സേനയും; ആക്രമണം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ നിരീക്ഷണം; ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനർജി
ഡൽഹി: കഴിഞ്ഞ ഒരാഴ്ചയായി ജനങ്ങളെയെല്ലാം ആശങ്കയിലാക്കി വഖഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധം ബംഗാളിൽ ആളിക്കത്തുകയാണ്. വാഹനങ്ങളും ട്രെയിനുകളും എല്ലാം അഗ്നിക്കിരയാക്കുന്ന കാഴ്ച. പല സ്ഥലങ്ങളിലും സമാധാനം പാടെ നഷ്ട്ടപെട്ട അവസ്ഥയിലാണ്. മുർഷിദാബാദിൽ എങ്ങും കലാപാന്തരീക്ഷമായി മാറുകയും ചെയ്തിട്ടുണ്ട്.ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസേനയും പോലീസും രംഗത്ത് ഉണ്ട്. പലയിടത്തും തെരുവുയുദ്ധത്തിന് സമാനമായ കാഴ്ചകൾ ആണ്. അതുപോലെ സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്.ഇപ്പോഴിതാ, മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് കലാപ ഭൂമിയിൽ നിന്നും പുറത്തുവരുന്നത്.
ബംഗാളിലെ മുർഷിദാബാദിലുണ്ടായ സംഘർഷത്തിന് പിന്നിൽ ബംഗ്ലദേശി സാന്നിധ്യമെന്ന് സൂചനകൾ. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ പ്രതിഷേധങ്ങളിൽ നുഴഞ്ഞുകയറി സംഘർഷമുണ്ടാക്കിയെന്ന് കണ്ടെത്തൽ. പ്രാഥമിക റിപ്പോർട്ട് പരിശോധിക്കുകയാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിന് ശേഷം തുടർ നടപടികൾ ഉണ്ടെന്നാണ് വ്യക്തമാകുന്നത്.
അതേസമയം, വഖഫ് നിയമ ഭേദഗതിയെ ചൊല്ലിയുള്ള ബംഗാളിലെ സംഘർഷമണയാതെ ഇപ്പോഴും തുടരുകയാണ്. മുർഷിദാബാദിന് പിന്നാലെ 24 സൗത്ത് പർഗാനസിലും സംഘർഷമുണ്ടായി. വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രണ്ടിടങ്ങളിൽ അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് പശ്ചിമ ബംഗാൾ. മുർഷിദാബാദിൽ ഇന്നലെ മുതൽ സ്ഥിതി നിയന്ത്രണവിധേയമാണ്. സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെയിരിക്കാൻ മാൾഡ ഉൾപ്പെടെ സ്ഥലങ്ങളിലേക്ക് ഇന്‍റർനെറ്റ് നിരോധനം നീട്ടി.
കഴിഞ്ഞ ഒരാഴ്ച്ചയായി സംഘർഷം തുടരുന്ന മുർഷിദാബാദിൽ കേന്ദ്രസേനയുടെ വിന്യാസത്തെ തുടർന്നാണ് സ്ഥിതി നിയന്ത്രണവിധേയമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്. എന്നാൽ സൌത്ത് 24 പർഗാനസിൽ ഐ എസ് എഫ് നടത്തിയ പ്രതിഷേധം വ്യാപക ആക്രമത്തിന് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൊൽക്കത്തിയിലേക്ക് ഭാംഗറിൽ നിന്ന് രണ്ടായിരം പേർ റാലി നടത്താൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് ആക്രമത്തിന് വഴിവെച്ചത്. അതേസമയം മുർഷിദാബാദിൽ നിന്ന് പലായനം ചെയ്ത നിരവധി കുടുംബങ്ങൾ മാൾഡിയിലെ ഉൾപ്പെടെ താൽക്കാലിക ക്യാമ്പുകളിൽ തുടരുകയാണ്. ഹിന്ദു വിഭാഗത്തിലുളളവരാണ് പലായനം ചെയ്തതെന്ന് ദേശീയ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ആൾക്കൂട്ടം വീട് ആക്രമിക്കാൻ എത്തിയതിന്‍റെ ഉൾപ്പെടെ നടുക്കുന്ന ഓർമ്മകളാണ് ഇവർ പങ്കുവെക്കുന്നത്.
മതത്തിന്റെ പേരിൽ ആക്രമങ്ങൾ പാടില്ലെന്നും നിയമം കൈയിലെടുക്കരുതെന്നും മമതാ ബാനർജി ഇന്നലെ പ്രതികരിച്ചിരുന്നു. സംഘർഷത്തിൽ സംസ്ഥാനത്ത് ടി എം സി - ബി ജെ പി പോര് അതിരൂക്ഷമാകുകയാണ്. ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് പിന്നിൽ ബി ജെ പി ആണെന്നും തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് ശ്രമമെന്നും തൃണമൂൽ വക്താവ് കുണാൽ ഘോഷ് ആരോപിച്ചു. അതേസമയം പൊലീസ് തൃണമൂൽ പ്രവർത്തകരെ പോലെ പെരുമാറുകയാണെന്നും ഹിന്ദുകൾക്ക് എതിരെ ആക്രമം തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ബംഗാളിലെ അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന വഖ്ഫ് നിയമ വിരുദ്ധ സമരങ്ങൾ കേന്ദ്രം നീരീക്ഷിക്കുകയാണ്. സംഘർഷം ഉണ്ടായാൽ അർദ്ധ സൈനിക വിഭാഗങ്ങളെ ഉടൻ അയക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
അതേസമയം, മൂര്‍ഷിദാബാദില്‍ അക്രമം പടരുന്നതിനിടെ മുന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പഠാന്റെ ഇന്‍സ്റ്റ പോസ്റ്റ് വിവാദമായി. ഒരു കപ്പ് ചായ കുടിച്ച് ആസ്വദിക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അക്രമം നടക്കുന്ന സ്ഥലങ്ങള്‍ പഠാന്റെ മണ്ഡലത്തില്‍ അല്ലെങ്കിലും, സമീപപ്രദേശങ്ങളാണ്. രണ്ടുദിവസം മുമ്പ് മൂന്നുചിത്രങ്ങളാണ് യൂസഫ് പഠാന്‍ പോസ്റ്റ് ചെയ്തത്. ' ഉച്ചതിരിഞ്ഞുള്ള സുഖകരമായ നേരം, നല്ല ചായ, ശാന്തമായ അന്തരീക്ഷം, ഈ നിമിഷം ആസ്വദിക്കുന്നു', എന്നിങ്ങനെയായിരുന്നു കുറിപ്പ്. നാട്ടില്‍ അക്രമം നടക്കുമ്പോളള പഠാന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. മുര്‍ഷിദാബാദ് കത്തുമ്പോള്‍ തനിക്ക് നാണമില്ലേ എന്നാണ് ഒരാള്‍ ചോദിച്ചത്. തൃണമൂല്‍ എംപിക്കെതിരെ ആഞ്ഞടിച്ച ബിജെപി മമത സര്‍ക്കാര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരോപിച്ചു.