തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടാന്‍ ഒരുങ്ങുന്നു. രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ പ്രവര്‍ത്തന സമയം നീട്ടാനാണ് തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. എക്സൈസിന്റെ ശുപാര്‍ശയില്‍ വൈകാതെ തന്നെ ഉത്തരവിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സമയം നീട്ടണമെന്ന ബാറുടമകളുടെ ദീര്‍ഘകാലമായ ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി പലതലത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിലവില്‍ രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ഇതാണ് നീട്ടുന്നതാണ്. ഇതോടെ അധികമായി രണ്ടു മണിക്കൂര്‍ ബാറുകള്‍ തുറന്നിരിക്കും.

വിനോദ സഞ്ചാര മേഖലകളില്‍ ഈ പ്രവര്‍ത്തന സമയത്തില്‍ മാറ്റം ഉണ്ടാവാന്‍ സാധ്യതയുണ്ട്. കുറച്ചുംകൂടി സമയം ഈ മേഖലയില്‍ അനുവദിച്ചേക്കും. വിജ്ഞാപനം ഇറങ്ങിയാല്‍ മാത്രമാണ് ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. വിനോദസഞ്ചാര മേഖലയെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വാദം.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് പുലര്‍ച്ചെ 3 മണി വരെ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ബിസിനസ് ടൂറിസത്തിന്റെ ഭാഗമായുള്ള പ്രത്യേക ചര്‍ച്ചകള്‍, മേളകള്‍, കൂടിച്ചേരലുകള്‍ എന്നിവയുടെ ഭാഗമായി പുലര്‍ച്ചെ മൂന്നുവരെ മദ്യം വിളമ്പാനും അനുമതിയുണ്ട്. ഇതിനായി പ്രത്യേകം ഫീസ് നല്‍കേണ്ടി വരും. 2025 ജനുവരി 31 ലെ കണക്കനുസരിച്ച് 847 ബാര്‍ ലൈസന്‍സുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 289 ബവ്‌കോ ഔട്ലെറ്റുകള്‍ക്കു പുറമേയാണിത്.

2025-26 വര്‍ഷത്തെ കരട് മദ്യനയം അനുസരിച്ച് ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയം നേരത്തെ അംഗീകരിക്കപ്പെട്ടിരുന്നു. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ഡ്രൈഡേയില്‍ മദ്യം നല്‍കാം. വിവാഹം, അന്തര്‍ദേശീയ കോണ്‍ഫറന്‍സ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ്. മദ്യം നല്‍കുന്നതിന് ചടങ്ങുകള്‍ മുന്‍കൂട്ടി കാണിച്ച് എക്‌സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ബാര്‍ തുറക്കരുതെന്നും ചടങ്ങില്‍ മാത്രം മദ്യം വിളമ്പാമെന്നുമാണ് നിര്‍ദേശം. അതേ സമയം ബീവറേജിനും ബാറുകള്‍ക്കും ഡ്രൈഡേ തുടരും. ബാറുകളുടെ വാര്‍ഷിക ലൈസന്‍സ് തുക 35 ലക്ഷം എന്നതില്‍ മാറ്റമില്ല.

പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം നല്‍കാം. ഇതിനായി യാനങ്ങള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കും. കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല. നേരത്തെ 5 വര്‍ഷത്തേക്കുള്ള മദ്യനയം ഏര്‍പ്പെടുത്തണെനന് ആവശ്യം എക്‌സൈസ് മന്ത്രി എം ബി രാജേഷ് മുന്നോട്ടു വെച്ചിരുന്നു. മദ്യനയത്തിലെ അിശ്ചിതത്വം മൂലം വന്‍കിട വ്യവസായികള്‍ മദ്യമേഖലയില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നു എന്നാണ് എം ബി രാജേഷ് ചൂണ്ടിക്കാട്യിയത്.

മദ്യമേഖലയെ വ്യവസായം എന്ന നിലയില്‍ കാണണം. ഉപഭോഗം വര്‍ധിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ഉല്‍പാദനം കുറവാണ്. ഒരു തുള്ളി സ്പിരിറ്റ് പോലും കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നില്ല. കേരളത്തിലെ കാര്‍ഷികോല്‍പന്നങ്ങള്‍ ഉപയോഗിച്ചു സ്പിരിറ്റ് നിര്‍മിക്കുന്നതു കര്‍ഷകര്‍ക്കു നേട്ടമാകും. കേന്ദ്രത്തിന്റെ എഥനോള്‍ ബ്ലെന്‍ഡിങ് നയത്തിന്റെ ഗുണഫലം പ്രയോജനപ്പെടുത്തണം. തദ്ദേശീയമായി മദ്യം ഉല്‍പാദിക്കുമെന്ന സര്‍ക്കാരിന്റെ തീരുമാനത്തില്‍ വിവാദമുയരുമെന്ന് അറിയാമെങ്കിലും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു മുന്നോട്ടുപോകുമെന്നുമാണ് മന്ത്രി പറഞ്ഞത്.