തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ടെലിവിഷന്‍ ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്നെങ്കിലും ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിര്‍ഭയം ബഹുദൂരം മുന്നിലാണ്. ഇന്ന് പുറത്തുവന്ന 45-ാം ആഴ്ചയിലെ റേറ്റിംഗ് കണക്കുകള്‍ പ്രകാരം, 100 പോയിന്റ് നേടി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ റിപ്പോര്‍ട്ടറിന് 78 പോയിന്റ് മാത്രം.

മലയാളികളുടെ ഏറ്റവും വിശ്വസ്ത വാര്‍ത്താ ചാനല്‍ ഏഷ്യാനെറ്റ് ന്യൂസാണെന്ന് ഈ ആഴ്ചയിലെ കണക്കുകളും അടിവരയിടുന്നു. രണ്ടും മൂന്നും സ്ഥാനത്തുള്ള മറ്റ് വാര്‍ത്താ ചാനലുകളേക്കാള്‍ വ്യക്തമായ മേധാവിത്വമാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്.

പുതിയ ബാര്‍ക്ക് റേറ്റിംഗ് പ്രകാരം, മലയാളം വാര്‍ത്താ ചാനലുകളുടെ നിലവിലെ പോയിന്റ് നില ഇപ്രകാരമാണ്:

ഏഷ്യാനെറ്റ് ന്യൂസ്: 100 പോയിന്റ്

റിപ്പോര്‍ട്ടര്‍ ചാനല്‍: 78 പോയിന്റ്

24 ന്യൂസ്: 55 പോയിന്റ്

മനോരമ ന്യൂസ്: 41 പോയിന്റ്

മാതൃഭൂമി ന്യൂസ്: 32 പോയിന്റ്

ന്യൂസ് മലയാളം 24ഃ7: 31 പോയിന്റ്

ജനം ടിവി: 26 പോയിന്റ്

കൈരളി ന്യൂസ് : 17 പോയിന്റ്

ന്യൂസ് 18 കേരള: 12 പോയിന്റ്

രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിനേക്കാള്‍ 22 പോയിന്റും, മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസിനേക്കാള്‍ 45 പോയിന്റുമാണ് ഏഷ്യാനെറ്റ് ന്യൂസിന് അധികമായി ലഭിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ എംഡിയുടെ പി ആറും ഏറ്റില്ല

മെസി വിവാദവും, മാംഗോ ഫോണ്‍ തട്ടിപ്പും മുട്ടില്‍ മരംമുറി വിവാദങ്ങളും, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരുടെ വേഷം തട്ടി നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങളും പുറത്തുവന്നതോടെ ചാനല്‍ മുതലാളിയെന്ന ഇമേജിന് കോട്ടം തട്ടിയതോടെ പിആര്‍ അഭ്യാസവുമായി ആന്റോ അഗസ്റ്റിന്‍ രംഗത്തുവന്നിരുന്നു. ഇതിനായി ചില യുട്യൂബ് വ്ലോഗര്‍മാര്‍ക്ക് ആദ്യം അഭിമുഖം നല്‍കി. അടുത്ത ഘട്ടത്തില്‍ തന്നെ ന്യായീകരണ ക്യാപ്സ്യൂളുകള്‍ നിരത്തി രണ്ടര മണിക്കൂര്‍ അഭിമുഖം റിപ്പോര്‍ട്ടര്‍ ടിവിയുടെ യൂട്യൂബ് ചാനല്‍ വഴിയും നല്‍കി ആന്റോ.

ഈ അഭിമുഖം ക്യാപ്സ്യൂളാക്കി സ്വയം വെളുപ്പിക്കാന്‍ പി ആര്‍ അഭ്യാസവുമായാണ് റിപ്പോര്‍ട്ടര്‍ മുതലാളി രംഗത്തുവന്നത്. ഈ പി ആര്‍ ദൗത്യം ഏറ്റെടുത്തു വന്നതാകട്ടെ ഇടതു സൈബര്‍ ഹാന്‍ഡിലുകളും. ആന്റോ അഗസ്റ്റിനെ വെളുപ്പിക്കാന്‍ പിആര്‍ ക്യാമ്പയിനാണ് സൈബര്‍ സഖാക്കള്‍ രംഗത്തുവന്നത്. റിപ്പോര്‍ട്ടറില്‍ വന്ന ആന്റോ അഗസ്റ്റിന്റെ അഭിമുഖം ഉയര്‍ത്തിപ്പിടിച്ചാണ് സിപിഎം അനുകൂല പേജുകളുടെ പിആര്‍ ക്യാമ്പയിന്‍ പൊടിപൊടിക്കുന്നത്.

ബിനീഷ് കോടിയേരി മുതല്‍ സിപിഎം അനുകൂല സൈബര്‍ ഹാന്‍ഡിലായ റെഡ് ഇന്ത്യന്‍സ് വരെ ആന്റോയെ വെള്ളപൂശാന്‍ രംഗത്തുവന്നു. ഇത്രയും നല്ലവനായ ഉണ്ണിയായിരുന്നു ആന്റോ എന്ന വിധത്തിലാണ് സോഷ്യല്‍ മീഡിയാ കാമ്പയിന്‍. തദ്ദേശ തിരഞ്ഞെടുപ്പു കൂടി അടുത്ത പശ്ചാത്തലത്തിലാണ് ഇടതു സൈബറിടത്തിന്റെ പി ആര്‍ ക്വട്ടേഷന്‍ എന്നതാണ് ശ്രദ്ധേയം.

എന്തായാലും ആന്റോയുടെ പി ആര്‍ വര്‍ക്ക് ബാര്‍ക് റേറ്റിങ്ങില്‍ തെല്ലും പ്രതിഫലിച്ചില്ല. അതേസമയം, ബാര്‍ക്കില്‍ നിന്ന് പുറത്തുപോയ മീഡിയ വണ്‍ റേറ്റിങ് നീതിയുക്തമല്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. ബാര്‍ക്കില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റും 24 ന്യൂസ് മാനേജിങ് ഡയറക്ടറുമായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ സമീപകാലത്ത് ആരോപിച്ചതും വാര്‍ത്തയായി. ലാന്‍ഡിങ് പേജിന്റെ മറവില്‍ ബാര്‍ക്കില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാര്‍ക്ക് സി.ഇ.ഒക്ക് താന്‍ കത്തയച്ചിട്ടുണ്ടെന്നും തന്റെ കൈയില്‍ ഇതിനെല്ലാം തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരിക്കല്‍ ഒന്നാമത് എത്തിയിരുന്നു 24 ന്യൂസ്. അന്ന് ബാര്‍ക്കിനേയും മറ്റും ചര്‍ച്ചയാക്കി 24 ന്യൂസ് വലിയ പ്രചരണം നടത്തി. എന്നാല്‍ പിന്നീട് 24 ന്യൂസിനെ മറികടന്ന് റിപ്പോര്‍ട്ടര്‍ ടിവി എത്തി. പിന്നീട് ഏഷ്യനെറ്റ് ന്യൂസും റിപ്പോര്‍ട്ടറും തമ്മിലുള്ള മത്സരമായി. ഏഷ്യാനെറ്റ് ന്യൂസ് റേറ്റിംഗില്‍ ഏറെ മുന്നിലെത്തുകയും ചെയ്തു.

ടിവി റേറ്റിംഗില്‍ മാറ്റങ്ങള്‍ വരുന്നു

ടിവി റേറ്റിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പുതിയ കരട് ഭേദഗതികളമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രംഗത്ത് വരികയാണ്. റേറ്റിംഗ് ഏജന്‍സികള്‍ വ്യൂവര്‍ഷിപ്പ് അളക്കുന്നതിന് കണക്റ്റഡ് ടിവി പ്ലാറ്റ്‌ഫോമുകളും പരിഗണിക്കണമെന്നും ലാന്‍ഡിംഗ് പേജുകളെ വിലയിരുത്തലില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് നിര്‍ദ്ദേശം. ടെലിവിഷനും സെറ്റ് ടോപ് ബോക്‌സും ഓണ്‍ ചെയ്യുമ്പോള്‍ ചാനല്‍ നമ്പരൊന്നും പ്രസ് ചെയ്യാതെ ആദ്യം വരുന്ന പേജാണ് ലാന്‍ഡിംഗ് പേജ്. ടിവി ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം ചാനല്‍ വരുന്നതിനായി വന്‍ തുക നല്‍കി ലാന്‍ഡിംഗ് പേജ് സ്വന്തമാക്കുന്ന പ്രവണത രാജ്യത്ത് ഉണ്ട്. കേരളത്തില്‍ കേരളാ വിഷനാണ് പ്രധാനപ്പെട്ട ഒരു കേബിള്‍ ഓപ്പറേറ്റര്‍. കേരളാ വിഷനില്‍ റിപ്പോര്‍ട്ടറാണ് ലാന്‍ഡിംഗ് ചാനല്‍.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിലാക്കിയാല്‍ ഇന്ത്യയിലെ ഏക രജിസ്റ്റര്‍ ചെയ്ത പ്രേക്ഷക റേറ്റിംഗ് സ്ഥാപനമായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിനും (BARC) ഭാവിയില്‍ വരുന്ന ഏതൊരു ഏജന്‍സികള്‍ക്കും ഭേദഗതി ചെയ്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാകും. കേബിള്‍ അല്ലെങ്കില്‍ DTH വഴിയുള്ള ലീനിയര്‍ ടെലിവിഷന്‍ കാഴ്ച മാത്രമേ BARC നിലവില്‍ അളക്കുന്നുള്ളൂ. അതിനാല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രക്ഷേപണ വ്യവസായത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ക്രോസ്-മീഡിയ റേറ്റിംഗിനായി പരസ്യദാതാക്കള്‍ വളരെക്കാലമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ യൂട്യൂബ്, നെറ്റ് ഫ്ലിക്സ്, പ്രൈം വീഡിയോ,പോലുള്ള ആഗോള പ്ലാറ്റ്‌ഫോമുകള്‍ ഒരു ഏകീകൃത അളവെടുപ്പ് പാനലില്‍ ചേരുന്നതില്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. അതേമയം ലാന്‍ഡിംഗ് പേജ് വ്യൂവര്‍ഷിപ്പ് നീക്കം ചെയ്യുന്നത് ഒരു നല്ല നീക്കമാണെന്നാണ് ഈ മേഖലയിലുള്ള വിദഗ്ധരുടെ അഭിപ്രായം. നിലവില്‍, ചില കേബിള്‍ ഓപ്പറേറ്റര്‍മാര്‍ മൂന്ന് ലാന്‍ഡിംഗ് പേജുകള്‍ വരെ ഉപയോഗിക്കുന്നു. കൂടാതെ ടിവി ചാനലുകള്‍ അവരുടെ റേറ്റിംഗുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഈ സ്ലോട്ടുകള്‍ വാങ്ങാന്‍ മത്സരിക്കുന്നു. കോടികളുടെ മത്സരമാണ് ഇതിന്റെ പേരില്‍ നടക്കുന്നത്.

ലാന്‍ഡിംഗ് പേജ് വ്യൂവര്‍ഷിപ്പ് റേറ്റിംഗില്‍ നിന്ന് ഒഴിവാക്കിയാല്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വരുമാനം നഷ്ടപ്പെടുമെന്ന് ഒരു മുതിര്‍ന്ന മീഡിയ എക്സിക്യൂട്ടീവ് പറഞ്ഞു. മാര്‍ക്കറ്റ് കണക്കുകള്‍ പ്രകാരം, ലാന്‍ഡിംഗ് പേജുകളിലൂടെ മികച്ച ദൃശ്യപരത ഉറപ്പാക്കാന്‍ ടിവി ചാനലുകള്‍, പ്രത്യേകിച്ച് വാര്‍ത്താ ചാനലുകള്‍, എല്ലാ വര്‍ഷവും 100 കോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. ചില സെറ്റ് ടോപ്പ് ബോക്സുകള്‍ ചാനലുകള്‍ മാറുന്നതിനിടയിലെ സമയം വൈകിപ്പിക്കുന്നത് പ്രോഗ്രാം ചെയ്തിരിക്കുന്നതിനാല്‍ ലാന്‍ഡിംഗ് പേജുകളുടെ വ്യൂവര്‍ഷിപ്പ് വര്‍ദ്ധിക്കുന്നു. ഒരു മിനിറ്റിനുള്ളില്‍ ഒരു കാഴ്ചക്കാരന്‍ കുറഞ്ഞത് 30 സെക്കന്‍ഡ് ഒരു ചാനലില്‍ തുടരുകയാണെങ്കില്‍, ആ മുഴുവന്‍ മിനിറ്റും ആ ചാനലിന്റെ വ്യൂവര്‍ഷിപ്പായി കണക്കാക്കും.

പ്രതിവര്‍ഷം 30,000 കോടി രൂപയില്‍ കൂടുതലുള്ള ടിവി പരസ്യ ചെലവുകള്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രേക്ഷക റേറ്റിംഗ് ഡാറ്റ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്.റേറ്റിംഗ് ഏജന്‍സികള്‍ക്കും പ്രക്ഷേപകര്‍ക്കും ഇടയിലുള്ള കര്‍ശനമായ ക്രോസ് ഓണര്‍ഷിപ്പ് നിയമങ്ങളും കരട് നിര്‍ദ്ദേശത്തിലുണ്ട്. കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്നതിന് കണക്റ്റഡ് ടിവി പ്ലാറ്റ്‌ഫോമുകളെയും (CTV) പരിഗണിക്കണം, ലാന്‍ഡിങ് പേജുകള്‍ ഒഴിവാക്കണം തുടങ്ങിയ സുപ്രധാന ഭേദഗതികള്‍ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നു. വ്യാപക ആരോപണങ്ങളെത്തുടര്‍ന്ന് ഇടക്കാലത്ത് നിര്‍ത്തിവച്ച റേറ്റിങ് സമ്പ്രദായം പുനരാരംഭിച്ച ശേഷം മൂന്ന് വര്‍ഷത്തിനിടെയാണ് വീണ്ടും കേന്ദ്ര സര്‍ക്കാറിന് ഇതില്‍ ഇടപെടേണ്ടി വന്നത്.

ലാന്‍ഡിങ് പേജില്‍ ചാനല്‍ വരുത്തി കാഴ്ചക്കാരെക്കൂട്ടുന്നത് റേറ്റിങ് തട്ടിപ്പില്‍ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന തന്ത്രമാണ്. ടെലിവിഷനും കേബിള്‍ കണക്ഷന്റെ സെറ്റ് ടോപ് ബോക്‌സും ഓണ്‍ ചെയ്യുമ്പോള്‍ ചാനല്‍ നമ്പര്‍ പ്രസ് ചെയ്യാതെ ആദ്യം വരുന്ന പേജാണ് ലാന്‍ഡിംഗ് പേജ്. ടിവി ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം ചാനല്‍ വരുന്നതിനായി വന്‍തുക മുടക്കി ലാന്‍ഡിംഗ് പേജ് സ്വന്തമാക്കുന്ന പ്രവണത രാജ്യത്ത് കൂടിവരികയാണ്. കേരളത്തില്‍ ഇതിന് പുറമെ സെക്കന്റ് ലാന്റിങ് പേജ് എന്ന സംവിധാനവും ചില ചാനലുകള്‍ ഉപയോഗിക്കുന്നുണ്ട്. ലാന്റിങ് പേജില്‍ ഒരു ചാനല്‍ വന്നാല്‍ റിമോട്ടിലെ ഏതെങ്കിലും ബട്ടണ്‍ അമര്‍ത്തിയാല്‍ മറ്റൊരു ചാനല്‍ സ്വയം തുറന്നുവരുന്നതാണ് സെക്കന്റ് ലാന്റിങ് പേജ് സംവിധാനം. രാജ്യത്ത് ചില കേബിള്‍ ഓപ്പറേറ്റര്‍മാര്‍ മൂന്ന് ലാന്‍ഡിംഗ് പേജുകള്‍ വരെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായതിനാലാണ് കേന്ദ്രത്തിന്റ പുതിയ നിര്‍ദേശം. ലാന്റിങ് പേജ് സ്വന്തമാക്കാന്‍ ചാനലുകള്‍ 10 മുതല്‍ 100 കോടി വരെ ചിലവാക്കുന്നുണ്ടെന്നാണ് കണക്ക്. വാര്‍ത്താ ചാനലുകളാണ് ഇതില്‍ മുന്‍പന്തിയില്‍.

കണക്റ്റഡ് ടിവി പ്ലാറ്റ്‌ഫോമുകളെക്കൂടി റേറ്റിങ് പരിധിയില്‍ കൊണ്ടുവരുന്നതോടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ ടിവി പ്രേക്ഷകരുടെ കണക്കും റേറ്റിങ്ങില്‍ ഉള്‍പെടുത്തും. ഈ നിര്‍ദേശം നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും ഇത് നടപ്പാക്കപ്പെട്ടിരുന്നില്ല. BARCലെ സാമ്പിള്‍ കണക്കുകള്‍ക്ക് പകരം കൃത്യമായി എണ്ണം രേഖപ്പെടുത്തപ്പെടുന്നതിനോട് പല വന്‍കിട ചാനലുകള്‍ക്കും വിയോജിപ്പുണ്ട്. യൂട്യൂബ്, നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ തുടങ്ങിയ ആഗോള പ്ലാറ്റ്‌ഫോമുകളും ഏകീകൃത റേറ്റിങ് സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ നിര്‍ദേശം ഇതുവരെ നടപ്പാക്കപ്പെടാതിരിക്കാന്‍ കാരണം ഇത്തരം സമ്മര്‍ദങ്ങളാണ്. കേബിള്‍ അല്ലെങ്കില്‍ ഡിടിഎച്ച് വഴിയുള്ള ടെലിവിഷന്‍ കാഴ്ച മാത്രമേ ഇപ്പോള്‍ റേറ്റിങിന് പരിഗണിക്കുന്നുള്ളൂ.

ഭേദഗതി നടപ്പിലായാല്‍ രാജ്യത്തെ നിലവിലെ ടിവി റേറ്റിങിന് നിയന്ത്രിക്കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (BARC) ഇത് നടപ്പാക്കേണ്ടവരും. റേറ്റിങ് കണക്കാക്കാന്‍ ചുരുങ്ങിയത് 80,000 മെഷിനുകളെങ്കിലും രാജ്യത്ത് വിന്യസിക്കണമെന്നും ഇത് നാല് വര്‍ഷത്തിനകം 1,20,000 വീടുകളാക്കി വര്‍ധിപ്പിക്കണമെന്നും കരട് രേഖ ശിപാര്‍ശ ചെയ്യുന്നു. 86 ലക്ഷം 'ടി.വി വീടുകളു'ള്ള കേരളത്തില്‍ വെറും ആയിരത്തോളം മെഷീനുകള്‍ മാത്രമാണ് നിലവില്‍ സാമ്പിളിങ്ങിന് വിന്യസിച്ചിട്ടുള്ളതെന്നാണ് സൂചന.

ബാര്‍ക് റേറ്റിങ്ങിലെ ക്രമക്കേടുകളും അവിശ്വസനീയതയും കാരണം നേത്തെ തന്നെ എന്‍ഡിടിവി ഈ സംവിധാനത്തില്‍ നിന്ന് പുറത്തുപോയിട്ടണ്ട്. പിന്നീട് അദാനി ഏറ്റെടുത്ത ശേഷമാണ് എന്‍ഡിടിവി റേറ്റിങ് സമ്പ്രദായത്തിലേക്ക് തിരിച്ചുവന്നത്. രണ്ടാഴ്ച മുമ്പാണ് മീഡിയവണ്‍ സമാനമായ പ്രശ്നങ്ങള്‍ ഉന്നയിച്ച് ബാര്‍ക്ക് ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. കരട് നിര്‍ദേശങ്ങളോട് ടിവി വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ 30 ദിവസത്തിനകം പ്രതികരണം അറിയിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.