ലണ്ടന്‍: ബ്രിട്ടനിലെ ശതകോടീശ്വരനായിരുന്ന മൈക്ക് ലിഞ്ചും മകളും ഉള്‍പ്പെടെയുള്ളവരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ പെട്ട ആഡംബര നൗകയായ ബയേസിയാനിന്റെ ഇപ്പോഴത്തെ ചിത്രങ്ങള്‍ പുറത്തു വന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മൈക്ക് ലിഞ്ചും മകള്‍ ഹെന്നയും ഉള്‍പ്പെടെ ഏഴ് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. ജലോപരിതലത്തില്‍ നിന്ന് 150 അടി ആഴത്തിലാണ് ബയേസിനായന്‍ ഇപ്പോഴുളളത്. മെഡിറ്ററേനിയന്‍ സമുദ്രത്തിലാണ് നൗക മുങ്ങിപ്പോയത്.

ചിത്രങ്ങളില്‍ ബയേസിനായന്റെ പേര് സ്വര്‍ണ നിറത്തില്‍ എഴുതിയിരിക്കുന്നത് ചിത്രങ്ങളില്‍ വ്യക്തമായി കാണാം. ഒരു കാലത്ത് അതിപ്രതാപത്തോടെ സഞ്ചരിച്ചിരുന്ന കപ്പലിനെ ഇപ്പോള്‍ കടല്‍പ്പായലുകള്‍ മൂടിയിരിക്കുകയാണ്. മല്‍സ്യങ്ങള്‍ ഇപ്പോള്‍ ഈ കപ്പലിനെ തങ്ങളുടെ വാസസ്ഥലമായി മാറ്റിയിരിക്കുകയാണ്. മുപ്പത് മില്യണ്‍ പൗണ്ട് ചെലവഴിച്ചായിരുന്നു ലിഞ്ച് ഈ ആഡംബര കപ്പല്‍ സ്വന്തമാക്കിയത്. ഇത് ഒരിക്കലും മുങ്ങുകയില്ല എന്നായിരുന്നു നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്.





പ്രശസ്ത ഫോട്ടോഗ്രാഫറായ മാസിമോ സെസ്റ്റിനിയാണ് ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇദ്ദേഹം പറയുന്നത് അനുസരിച്ച് ബയേസിയാന്റെ പിറകിലെ ഭാഗം ഇപ്പോഴും അടച്ചു കിടക്കുകയാണ്. ദുരന്തം ഉണ്ടായ രാത്രിയില്‍ ഇത് തുറന്നിട്ടിരിക്കുകയാണെന്നും കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ അതി വഴി വെള്ളം കപ്പലിന് ഉള്ളിലേക്ക് കയറി എന്നായിരുന്നു കപ്പലിന്റെ നിര്‍മ്മാതാക്കള്‍ വിശദീകരിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന്് സിസിലി തീരത്ത് കപ്പലിന്റ അവിശിഷ്ടങ്ങള്‍ വ്യാപിച്ചു കിടക്കുകയാണ്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടിമരമുള്ള കപ്പലായിരുന്നു ബയേസിയാന്‍. 236 അടി ആയിരുന്നു ഇതിന്റെ ഉയരം. വെറും പതിനാറ് മിനിട്ട് കൊണ്ടാണ് കപ്പല്‍ പൂര്‍ണമായി മുങ്ങിപ്പോയത്. പോര്‍ട്ടിസെല്ലോ എന്ന മത്സ്യബന്ധന ഗ്രാമത്തില്‍ നങ്കൂരമിട്ട സമയത്തായിരുന്നു കപ്പല്‍ അപകടത്തില്‍ പെട്ടത്. മണിക്കൂറില്‍ നൂറ് മൈല്‍ വേഗതയില്‍ വീശിയ കൊടുങ്കാറ്റില്‍ പെട്ടാണ് കപ്പല്‍ മുങ്ങിയത്. അപകടത്തെ കുറിച്ച് അന്വേഷിച്ച വിദഗ്ധ സമിതി ആഡംബര നൗകക്ക് വിവിധ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാറ്റില്‍ പെട്ട് കപ്പല്‍ ഒരു വശത്തേക്ക് ചരിഞ്ഞ് പോകുന്നത് തടയാന്‍ കപ്പലിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.





കപ്പലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനായി ഇരുപത് മില്യന്‍ പൗണ്ടാണ് ചെലവഴിക്കുന്നത്. അതിനിടയില്‍ ഈ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു ഡച്ചുകാരനായ ഡൈവര്‍ അപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്ന് കടലിനടയിലേക്ക് ഡൈവര്‍മാരെ അയയ്ക്കുന്നത് നിര്‍ത്തിവെച്ചിട്ട്് ഇപ്പോള്‍ റോബോട്ടുകളാണ് പര്യവേഷണം നടത്തുന്നത്. അതേ സമയം കടലിനടിയിലെ ഈ കപ്പലിന്റെ ചിത്രങ്ങള്‍ എടുത്ത ഫോട്ടോഗ്രാഫറായ മാസിമോ സെസ്റ്റിനിയും ഈയിടെ അപകടത്തില്‍ പെട്ട് മരിച്ചിരുന്നു. ഇറ്റലിയില്‍ ഒരു തണുത്തുറഞ്ഞ തടാകത്തില്‍ അദ്ദേഹം മുങ്ങിമരിക്കുകയായിരുന്നു.

മരിക്കുന്നതിന് മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സെസ്റ്റിനി ബയേസിയാന്‍ അപകടത്തില്‍ ദുരൂഹത ഉള്ളതായി സൂചിപ്പിച്ചിരുന്നു. കപ്പലിലെ മൂന്ന് പ്രധാന ജീവനക്കാരുടെ പേരില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ കേസെടുത്തിരുന്നു. കപ്പലിന്റെ ക്യാപ്റ്റനും ചീഫ് എന്‍ജിനിയറും ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.