ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രേഫി തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് കടുത്ത നിയന്ത്രണങ്ങളാണ് ബിസിസിഐ നടപ്പാക്കിയത്. ഈ നിയന്ത്രണങ്ങള്‍ ഐപിഎല്ലിലും നടപ്പാക്കാനൊരുങ്ങി ബിസിസിഐ. മാര്‍ച്ച് 22ന് തുടങ്ങുന്ന ഈ സീസണ്‍ മുതലാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുക. താരങ്ങളെ അച്ചടക്കം പഠിപ്പിക്കാന്‍ ഉറച്ചാണ് ബിസിസിഐ ഇറങ്ങിയിരിക്കുന്നത്. ഇതിനായി കടുത്ത നിര്‍ദ്ദേശങ്ങളാണ് ബോര്‍ഡ് ഫ്രൈഞ്ചൈസികള്‍ക്കു നല്‍കുന്നത്.

താരങ്ങള്‍ ഒരു ബസില്‍ തന്നെ യാത്ര ചെയ്യണം, കുടുംബാംഗങ്ങള്‍ ഡ്രസിങ് റൂമുകളില്‍ കയറുന്നതിനു വിലക്കേര്‍പ്പെടുത്തണമെന്നും ബിസിസിഐ നിര്‍ദ്ദേശത്തില്‍ പറയുന്നു. അടുത്ത സീസണില്‍ കൈയില്ലാത്ത ടീ ഷര്‍ട്ടുകള്‍ ധരിക്കരുതെന്നും ബിസിസിഐ നിര്‍ദ്ദേശത്തിലുണ്ട്. താരങ്ങള്‍ സ്ലീവ്‌ലെസ് ടീ ഷര്‍ട്ടുകള്‍ ധരിച്ചാല്‍ ആദ്യം താക്കീതു നല്‍കും. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ ശിക്ഷയും ചുമത്തും.

പ്രൊഫഷണല്‍ അന്തരീക്ഷം നിലനിര്‍ത്താനാണ് മാറ്റങ്ങളെന്നു ബിസിസിഐ പറയുന്നു. ഐപിഎല്‍ ടീമുകളുടെ മാനേജര്‍മാരുമായി ബിസിസിഐ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് നിര്‍ദ്ദേശങ്ങള്‍. പരിശീലനത്തിനും താരങ്ങള്‍ ടീം ബസ് തന്നെ ഉപയോഗിക്കണം. ആവശ്യമെങ്കില്‍ രണ്ട് ബാച്ചായി താരങ്ങള്‍ക്കു വരാം. പരിശീലന ദിവസങ്ങളിലും കുടുംബത്തിനു ഡ്രസിങ് റൂമില്‍ പ്രവേശനമുണ്ടാകില്ല. താരങ്ങളുടെ കുടുംബവും സുഹൃത്തുകളും ഹോട്ടലില്‍ നിന്നു സ്റ്റേഡിയത്തിലേക്ക് വേറെ വാഹനം ഉപയോഗിക്കേണ്ടി വരും.

മത്സരങ്ങള്‍ക്കു തൊട്ടു മുന്‍പ് താരങ്ങള്‍ ഗ്രൗണ്ടില്‍ വച്ചു ഫിറ്റ്‌നസ് പരിശോധിക്കുന്നതും ഇനി നടക്കില്ല. കൂടുതല്‍ വിക്കറ്റ് നേടുന്ന, റണ്‍സ് നേടുന്ന താരങ്ങള്‍ക്കു നല്‍കുന്ന ഓറഞ്ച്, പര്‍പ്പിള്‍ ക്യാപുകള്‍ താരങ്ങള്‍ മത്സരങ്ങള്‍ക്കിടെ കുറഞ്ഞത് രണ്ടോവറെങ്കിലും ധരിക്കണമെന്ന നിര്‍ദ്ദേശവും പുതിയതായി നല്‍കിയവയിലുണ്ട്. ഈ മാസം 22 മുതലാണ് ഐപിഎല്‍ 2025നു തുടക്കമാകുന്നത്. മാര്‍ച്ച് 20നാണ് ടീം നായകന്‍മാരുടെ ഒത്തുചേരല്‍. ഇത്തവണ മുംബൈയിലാണ് പരിപാടി.

സാധാരണയായി ഉദ്ഘാടന വേദിയിലാണ് നായകന്‍മാരുടെ ഒത്തുചേരല്‍ നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ അതിനു മാറ്റുമുണ്ട്. ഉദ്ഘാടന പോരാട്ടം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് അരങ്ങേറുന്നത്. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബം?ഗളൂരു ടീമുകള്‍ തമ്മിലാണ് ആദ്യ പോര്.