പാലക്കാട്: കോളോജിലെ മാഗസിന്‍ പ്രകാശന ചടങ്ങിലേക്ക് വിളിച്ചുവരുത്തി അപമാനിച്ച സംഭവം ജീവിത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്. വേദിയില്‍ തന്നോടൊപ്പം ഉണ്ടായിരുന്ന മറ്റ് താരങ്ങള്‍ക്കുണ്ടായ അപമാനമാണ് തന്നെ കൂടുതലും വേദനിപ്പിച്ചതെന്നും ബിബിന്‍ ജോര്‍ജ് പറഞ്ഞു. വളാഞ്ചേരി എംഇഎസ് കെവിഎം കോളജിലെ മാഗസിന്‍ പ്രകാശനത്തിന് എത്തിയപ്പോഴാണ് ബിബിന്‍ ജോര്‍ജിനും സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും മോശം അനുഭവം ഉണ്ടായത്.

ബിബിന്‍ ജോര്‍ജിന്റെ വാക്കുകളിങ്ങനെയാണ്... 'സത്യം പറഞ്ഞാല്‍ അത് വിശദീകരിക്കാത്തത് തന്നെയാണ്. കാരണം ഇവിടെ ഇതിനു മുന്‍പ് സംഭവിച്ചിട്ടുള്ളത് എന്താണ്... ഒരു വിവാദം വരും നമ്മള്‍ അതിനെപ്പറ്റി പറയും. കുറേ ആളുകള്‍ ആ പുള്ളിയുടെ വീട്ടുകാരെ അടക്കം തെറി പറയും. പിന്നെ അതിന്റെ പുറകില്‍ വേറെ രണ്ട് അഭിപ്രായങ്ങള്‍ വരും. സത്യം പറഞ്ഞാല്‍ നമ്മള്‍ ഒരു മാര്‍ക്കറ്റിംഗ് രീതിയില്‍ എടുക്കാന്‍ ആയിരുന്നെങ്കില്‍ ഗുമസ്തന് ഇത് വലിയ പ്രമോഷന്‍ ആയേനെ.

സത്യസന്ധമായി പറഞ്ഞാല്‍ ഇത് വിഷമം ഉണ്ടായ സംഭവം തന്നെയാണ്. പക്ഷേ അത് തുറന്നു പറയാനും അദ്ദേഹത്തിന് ഒരു വിഷമം ഉണ്ടാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇവിടെയും അതൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. ചെറിയൊരു സംഭവം എന്ന നിലയില്‍ വിട്ടുകളയുകയാണ്. ചിലതൊന്നും തിരുത്താന്‍ പറ്റില്ല. പക്ഷേ അദ്ദേഹം അത് തിരുത്തിയിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്.

എന്നെ അപമാനിച്ചിറക്കിവിട്ട അദ്ധ്യാപകനോട് യാതൊരു പരിഭവവുമില്ല. എന്നോട് അങ്ങനെ പെരുമാറിയത് ശരിയാണോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കട്ടെ. യൂണിയന്‍കാരാണ് എന്നെ വിളിച്ചത്. കാശ് കുറവാണ് വരുമോയെന്ന് ചോദിച്ചു പ്രമോഷന്റെ പരിപാടി കൂടി ഉണ്ടല്ലോ എന്ന് വിചാരിച്ചാണ് ഞാന്‍ പോയത്. എന്നെ അപമാനിച്ചതില്‍ എനിക്ക് ഒരു വിഷമവുമില്ല. പക്ഷേ, ഞാന്‍ വിളിച്ചുകൊണ്ട് പോയ മറ്റ് താരങ്ങളെയും അപമാനിച്ചതാണ് സഹിക്കാന്‍ കഴിയാത്ത വിഷമമായത്. കുട്ടികളുടെ വിഷമമാണ് എന്റെയും സങ്കടം.

നമ്മള്‍ ഇനി അത് വലിയ ഇഷ്യു ആക്കേണ്ടതില്ല. വേദനിച്ചു എന്നത് സത്യമാണ്. ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു അവിടെ. സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോയതും വിഷമിച്ചിട്ടാണ്. പക്ഷേ ഇതെല്ലാം ഒരാളിലേക്ക് വരുമ്പോള്‍ അയാളുടെ കുടുംബവും മക്കളുമൊക്കെ ഉള്‍പെടും. ഒരാളെ മാത്രം ഫോക്കസ് ചെയ്ത് ചീത്ത കേള്‍പ്പിച്ചിട്ട് കാര്യമില്ല. അദ്ദേഹം തിരുത്തിയിട്ടുണ്ടാവും എന്നാണ് വിശ്വാസം. ഒരുപാട് ചാനലുകളില്‍ നിന്ന് വിളിച്ച് എന്നോട് പ്രതികരണം ചോദിച്ചിരുന്നു. പക്ഷേ ഇതിനെ കത്തിക്കാന്‍ മന:പൂര്‍വ്വം ഞങ്ങള്‍ ഉദ്ദേശിച്ചില്ല. അത് ഞങ്ങള്‍ക്ക് നല്ലതായിട്ട് വരികയുള്ളൂ. കുട്ടികള്‍ തന്നെ പ്രിന്‍സിപ്പലിനെ തിരുത്തിച്ചു എന്നാണ് തോന്നുന്നത്. ഞാന്‍ ഒരുപാട് കോളേജുകളില്‍ പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്.

കോളേജിലേക്ക് ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ അടക്കമുള്ളവര്‍ അവിടെയെത്തിയത്. എന്നാല്‍ എത്രയും പെട്ടെന്ന് വേദി വിടണം എന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ ആവശ്യം. കോളേജിലേക്ക് പോയപ്പോള്‍ വേദിയില്‍ സാധാരണയില്‍ കവിഞ്ഞ അലങ്കാരങ്ങളോ ലൈറ്റുകളോ ഒന്നും ഉണ്ടായിരുന്നില്ല. പ്രകാശന ചടങ്ങ് കഴിഞ്ഞ് ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍, സിനിമയുടെ പേര് കുട്ടികള്‍ ആര്‍ത്തു വിളിച്ചത് പ്രിന്‍സിപ്പാളിന് ചൊടിപ്പിച്ചെന്നാണ് കരുതുന്നത്. നിങ്ങള്‍ പ്രകാശനം മാത്രം ചെയ്താല്‍ മതി വെറെ പരിപാടികളൊന്നും ചെയ്യേണ്ടെന്ന് പറഞ്ഞ് ഞങ്ങളെ ഇറക്കി വിട്ടു.

സാരമില്ലെന്ന് പറഞ്ഞ് ഞങ്ങള്‍ വേദി വിട്ടെങ്കിലും കുറച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും തങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. പരിപാടി പൂര്‍ത്തിയാക്കിയതിനു ശേഷം പോകണമെന്നും വേദിയില്‍ നിന്ന് ഇറങ്ങിപ്പോകരുത് എന്നൊക്കെ അവര്‍ ആവശ്യപ്പെട്ടു. പക്ഷേ പ്രിന്‍സിപ്പാള്‍ കടുംപിടുത്തം പിടിച്ചതോടെ താന്‍ അടക്കമുള്ളവര്‍ക്ക് വേദിയില്‍ നിന്ന് ഇറങ്ങേണ്ടിവന്നു. തിരികെ വന്ന് കാറില്‍ കയറിയപ്പോഴും വിദ്യാര്‍ഥികള്‍ പോകരുതെന്ന് അഭ്യര്‍ത്ഥനവുമായി വന്നിരുന്നു.

എന്നാല്‍ സുഖമില്ലാത്ത കാലും വെച്ച് മൂന്നാം നിലയിലേക്ക് വീണ്ടും കയറാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് അവിടുന്ന് പോരുന്നതെന്നും' ബിബിന്‍ പറയുന്നു. എല്ലാവരും മനുഷ്യനാണ്. എല്ലാവര്‍ക്കും തെറ്റുപറ്റും. തനിക്ക് ആരോടും ഒരു പരിഭവവുമില്ലെന്ന് ബിബിന്‍ ജോര്‍ജ് പറഞ്ഞു. ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം നേരിട്ട സൈബറാക്രമണങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കാത്തതിനെ കുറിച്ച് ബിബിന്‍തുറന്നുപറഞ്ഞത്.

കോളേജിന്റെ മൂന്നാമത്തെ നിലയിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും വളരെ കഷ്ടപ്പെട്ടാണ് ബിബിന്‍ അവിടെ വരെ എത്തിയതെന്നും പക്ഷെ പ്രിന്‍സിപ്പാളിന്റെ സമീപനം ബിബിനെ ഏറെ വിഷമിപ്പിച്ചുവെന്നും നടന്‍ ജയ്സ് ജോസ് പറഞ്ഞു. സുഖമില്ലാത്ത കാലം വെച്ച് ഒരിക്കല്‍ കൂടി മൂന്നാം നില കയറാന്‍ സാധിക്കില്ലായിരുന്നു.

ഗുമസ്തന്‍ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി ഒരു കോളേജില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പരിപാടിയ്ക്കിടെ കോളേജ് പ്രിന്‍സിപ്പാള്‍ നടന്‍ അടക്കമുള്ളവരോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അതില്‍ വിഷമം തോന്നിയത് കൊണ്ട് വേദിയില്‍ നിന്നിറങ്ങി. സംഭവം നടന്ന ഒരാഴ്ചയ്ക്ക് ശേഷമാണ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയത്.