വാഷിങ്ടണ്‍: പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ യു.എസ്. മുന്‍പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുഹൃത്തിനെതിരായ ആക്രമണത്തില്‍ ആശങ്കയുണ്ട്. രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും മോദി സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.

'എന്റെ സുഹൃത്ത് യു.എസ്. മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ആക്രമണത്തില്‍ ആശങ്കയുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെ', പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് യു.എസ്സില്‍ സ്ഥാനമില്ലെന്നായിരുന്നു സംഭവത്തെക്കുറിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. വിഷയത്തെ എല്ലാവരും അപലപിക്കേണ്ടതുണ്ട്. ട്രംപുമായി ഫോണില്‍ സംസാരിച്ചതായും ബൈഡന്‍ വ്യക്തമാക്കി.

ദ്രുതഗതിയില്‍ നടപടിയെടുത്ത യു.എസ് സീക്രട്ട് സര്‍വീസിനോടും മറ്റ് നിയമപാലകരോടും ഇവാങ്ക ട്രംപ് തന്റെ നന്ദി അറിയിച്ചു. പിതാവിനും ആക്രമണത്തിന് ഇരയായ മറ്റുള്ളവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ഥനയ്ക്കും സ്‌നേഹത്തിനും നന്ദി. രാജ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നത് തുടരുന്നുവെന്നും ഇവാങ്ക പ്രസ്താവനയില്‍ അറിയിച്ചു.

പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരേ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ട്രംപിന്റെ വലതുചെവിക്ക് വെടിയേറ്റു. സംഭവസ്ഥലത്ത് നിരവധി തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ട്രംപിനെ വേദിയില്‍നിന്ന് മാറ്റി സുരക്ഷിതനാക്കി.

വലതുചെവിയുടെ മുകള്‍ ഭാഗത്താണ് വെടിയുണ്ട തുളച്ചുകയറിയതെന്നും അക്രമിയെക്കുറിച്ച് ഈ ഘട്ടത്തില്‍ ഒന്നുമറിയില്ലെന്നും നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. 'വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് എനിക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായി. പിന്നാലെ എന്റെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ചുകയറി. വലിയരീതിയില്‍ രക്തസ്രാവമുണ്ടായി. അപ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായത്', സംഭവത്തെക്കുറിച്ച് ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. വെടിവെപ്പ് നടന്നതിന് പിന്നാലെ ദ്രുതഗതിയില്‍ ഇടപെട്ട യു.എസ്. സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ക്കും നിയമപാലകര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം 'ട്രൂത്ത് സോഷ്യലി'ല്‍ കുറിച്ചു.

ട്രംപ് പ്രസംഗിക്കുന്നതിനിടെ വേദിയില്‍നിന്ന് വെടിയൊച്ച കേട്ടിരുന്നെങ്കിലും ഇത് ആദ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. തൊട്ടുപിന്നാലെ വെടിയൊച്ചകള്‍ക്കൊപ്പം അദ്ദേഹം വലതുചെവി പൊത്തിപ്പിടിക്കുന്നതും ഉടന്‍തന്നെ സുരക്ഷാസേനാംഗങ്ങള്‍ ഓടിയെത്തി അദ്ദേഹത്തെ സുരക്ഷിതനാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വെടിവെപ്പില്‍ അദ്ദേഹത്തിന്റെ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ഡോണാഡ് ട്രംപിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.