ആലപ്പുഴ: കാര്‍ തോട്ടില്‍ വീണുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. തത്തംപള്ളി സ്വദേശി ബിജോയി ആന്റണി (32) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ടുപേര്‍ രക്ഷപ്പെട്ടു.

മാരുതി സ്വിഫ്ട് കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ആലപ്പുഴയിലെ രാജീവ് ബോട്ടുജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. വളവില്‍ നിയന്ത്രണം വിട്ട് കാര്‍ വെള്ളത്തിലേയ്ക്ക് പതിക്കുകയായിരുന്നു. കാറില്‍ നിന്ന് രക്ഷപ്പെട്ട രണ്ടുപേര്‍ പുറത്തിറങ്ങി വിവരം നാട്ടുകാരെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ബിജോയിയെ കാറില്‍ നിന്ന് പുറത്തെത്തിച്ചത്.

തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടം നടന്ന സ്ഥലത്തിന് സമീപമാണ് ബിജോയിയുടെ വീട്. ഞായറാഴ്ച ബിജോയിയുടെ ജന്മദിനമായിരുന്നു. ആന്റണിയാണ് ബിജോയിയുടെ അച്ഛന്‍. അമ്മ: പുഷ്പ. സഹോദരന്‍ ഗള്‍ഫിലാണ്.

പുന്നമട ഭാഗത്ത് നിന്ന് ആലപ്പുഴ നഗരത്തിലേക്ക് വരികയായിരുന്നു വാഹനം. രാജീവ് ബോട്ട് ജെട്ടിക്ക് സമീപം ആലപ്പുഴയില്‍ നിന്ന് ബോട്ട് പുറപ്പെടുന്ന കനാലിലാണ് അപകടമുണ്ടായത്. വളവില്‍ നിയന്ത്രണംവിട്ട വാഹനം നേരെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടു പേര്‍ക്ക് ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ സാധിച്ചു. ബിജോയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തതാണ് പ്രശ്‌നമായത്.