ബേണ്‍: തെക്കന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ കൂറ്റന്‍ മഞ്ഞ്മലകള്‍ ഇടിഞ്ഞുവീണ് വന്‍ ദുരന്തം. ബ്ലാറ്റന്‍ എന്ന ചെറിയ ഗ്രാമം ഭാഗികമായി തകര്‍ന്നിരിക്കുകയാണ്. അപകട സാധ്യത മുന്‍കൂട്ടി കണ്ട് ഇവിടെയുള്ള ജനങ്ങളെ ഒരാഴ്ചക്ക് മുമ്പ് തന്നെ ഒഴിപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ വന്‍ ദുരന്തം ഒഴിവായി. ആല്‍പ്സ് പര്‍വ്വതനിരകളുടെ താഴ്്വരയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ മുന്നൂറോളം പേരാണ് താമസിച്ചിരുന്നത്. നിരവധി വീടുകള്‍ തകര്‍ന്നതായും ഒരാളിനെ കാണാതായി എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പര്‍വ്വതചരിവുകളിലൂടെ ശക്തമായ തോതില്‍ മഞ്ഞുമലകള്‍ ഇടിഞ്ഞു വീണതിന്റെ ഭീതിജനകമായ ദൃശ്യങ്ങള്‍ യുട്യൂബില്‍ കാണാന്‍ കഴിയും. സ്വിസ് ദേശീയ മാധ്യമമായ എസ്.ആര്‍.എഫ് സംപ്രേഷണം ചെയ്ത ഡ്രോണ്‍ ദൃശ്യങ്ങളില്‍ ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും മണ്ണും ചെളിയും കൊണ്ട് മൂടിയിരിക്കുന്നതായി കാണാന്‍ കഴിയും. ഇതിനിടയിലൂടെ ഒരു നദി ഒഴുകുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

സ്വിറ്റ്സര്‍ലന്‍ഡിലെ പ്രാദേശിക സമയം ഉച്ചക്ക് മൂന്നരയോടെയാണ് മഞ്ഞുവീഴ്ച ആരംഭിച്ചത്. കാണാതായ വ്യക്തി ഗ്രാമത്തിലെ താമസക്കാരനായ ഒരു അറുപത്തിനാലുകാരനാണ്. ഗ്രാമവാസികളെ സ്ഥലത്ത് നിന്ന് നേരത്തേ ഒഴിപ്പിച്ച സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരാള്‍ മാത്രം എങ്ങനെ അവിടെ അവശേഷിച്ചു എന്ന കാര്യം വ്യക്തമല്ല. ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി മൂന്ന് വിദഗ്ധന്‍മാരെ വിമാനം വഴിയാണ് എത്തിച്ചത്. തെര്‍മല്‍ ഇമേജിംഗ് ക്യാമറാ സംവിധാനമുള്ള ഡ്രോണുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.




എങ്കിലും കാണാതായ വ്യക്തിയെ ഇനിയും കണ്ടെത്താന്‍ കഴിയുന്നില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. അതേസമയം ആളപായം ഇനിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇടിമുഴക്കത്തിന്റെ ശബ്ദത്തോടെയാണ് ഹിമാനികള്‍ പാഞ്ഞെത്തിയത് എന്നാണ് പറയപ്പെടുന്നത്. കൂറ്റന്‍ മഞ്ഞ്മലകളാണ് ഗ്രാമത്തിലേക്ക് മിന്നല്‍ വേഗത്തില്‍ എത്തിയത്. തങ്ങളുടെ ഗ്രാമം തന്നെ നഷ്ടപ്പെട്ടതായി ബ്ലാറ്റനിലെ മേയറായ മാറ്റിയാസ് ബെല്‍വാള്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു.

മേഖലാകെ തകര്‍ന്നു കിടക്കുകയാണെന്നും ഗ്രാമം പുനര്‍നിര്‍മ്മിക്കുമെന്നും മേയര്‍ അറിയിച്ചു. ഗ്രാമത്തിന്റെ 90 ശതമാനവും മണ്ണിടിച്ചിലില്‍ മുങ്ങിപ്പോയതായിട്ടാണ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയത്. കാലാവസ്ഥാ വ്യതിയാനം കാരണമാണ് മഞ്ഞുമലകള്‍ ഇടിഞ്ഞ് വീഴുന്നത് എന്നാണ് വിദഗ്ധര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. ആല്‍പ്സ് പര്‍വ്വതനിരകളിലെ കഠിനമായ ചൂടിന് ഇതാണ് കാരണമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.



സ്വിറ്റ്സര്‍ലന്‍ഡില്‍ ഇത്തരത്തില്‍ ഒരപകടം ഉണ്ടാകുന്നത് ഇതാദ്യമായിട്ടാണ്. 1.5 ദശലക്ഷം ഘനമീറ്റര്‍ പാറ ഇതിനകം മലഞ്ചെരുവിലേക്ക് ഇടിഞ്ഞുവീണതായി വിദഗ്ധര്‍ വെളിപ്പെടുത്തിട്ടുണ്ട്. പലരും ഇനി ഒരിക്കലും തങ്ങളുടെ വീടുകള്‍ കാണാന്‍ കഴിയുകയില്ലെന്ന നിരാശയിലാണ്. ഈയിടെ സ്വിറ്റ്സര്‍ലന്‍ഡിലെ മറ്റൊരു മേഖലയില്‍ ഉണ്ടായ ഹിമാനിയില്‍ സ്‌കീയിംഗില്‍ ഏര്‍പ്പെട്ടിരുന്ന അഞ്ച് പേര്‍ മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഏത് നാ്ട്ടുകാരാണെന്ന കാര്യം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.