ന്യൂഡല്‍ഹി : അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് 265 പേര്‍ മരിച്ച സംഭവത്തില്‍ ബോയിങ് വിമാനങ്ങളുടെ സാങ്കേതിക സുരക്ഷാ പരിശോധന ശക്തമാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ സുരക്ഷാ പരിശോധനയാണ് കര്‍ശനമാക്കിയത്. അടിയന്തരമായി സുരക്ഷ പരിശോധനകള്‍ നടത്തണമെന്നാണ് നിര്‍ദേശം. വിമാന അപകടത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമല്ല. എന്‍ ഐഎയും അന്വേഷണത്തിലാണ്.

വിമാനം തകര്‍ന്നു വീണപ്പോള്‍ സ്ഥലത്തെ അന്തരീക്ഷ താപനില 1000 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട് ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയതായി അധികൃതര്‍ പിടിഐയോട് പറഞ്ഞു. വിമാനത്തിന്റെ ഇന്ധനടാങ്ക് തീപിടിച്ച് പൊട്ടിത്തെറിച്ചപ്പോള്‍ തന്നെ താപനില 1000 ഡിഗ്രി സെല്‍ഷ്യസായി പെട്ടെന്ന് ഉയര്‍ന്നു. അഗ്‌നിപര്‍വതത്തില്‍നിന്ന് പുറത്തേക്കു വരുന്ന ലാവയ്ക്ക് സമാനമായ ചൂടാണ് ഉണ്ടായത്. 1140-1170 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ലാവയ്ക്ക്. ഇങ്ങനെയൊരു സാഹചര്യത്തെ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്ന് രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. 1.25 ലക്ഷം ലീറ്റര്‍ ഇന്ധനമാണ് വിമാനത്തിലുണ്ടായിരുന്നത്.

എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അഗ്‌നിക്കിരയായത്. 27 ബോയിങ് 787-8 വിമാനങ്ങളും ഏഴ് ബോയിങ് 787-9 വിമാനങ്ങളുമടക്കം 33 ബോയിങ് വിമാനങ്ങളാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്കുള്ളത്. ഈ വിമാനങ്ങളില്‍ എല്ലാം ഇനി സാങ്കേതിക പരിശോധന നടത്തും. ഡിജിസിഎ ഓഫീസുകളുമായി ഏകോപിപ്പിച്ച് അറ്റകുറ്റപ്പണികളും പരിശോധനകളും ഉടന്‍ നടത്താനാണ് ഡിജിസിഎയുടെ നിര്‍ദേശം. പൂര്‍ത്തിയായ എല്ലാ പരിശോധനകളുടെയും റിപ്പോര്‍ട്ടുകള്‍ ആന്തരിക അവലോകനത്തിനും കൂടുതല്‍ വിലയിരുത്തലിനും വേണ്ടി സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജൂണ്‍ 15 മുതല്‍ ഇന്ത്യയില്‍ നിന്ന് വിമാനം പുറപ്പെടുന്നതിന് മുമ്പ് ഒറ്റത്തവണ പരിശോധന നടത്താന്‍ അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്. ജെന്‍ക്‌സ് എഞ്ചിനുകള്‍ ഘടിപ്പിച്ച ആ7878/9 വിമാനത്തില്‍ അടിയന്തരമായി ആറ് അധിക അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഉത്തരവിട്ടു. ഇന്ധന പാരാമീറ്റര്‍ നിരീക്ഷണത്തിന്റെയും അനുബന്ധ സിസ്റ്റങ്ങളുടെയും പരിശോധന, ക്യാബിന്‍ എയര്‍ കംപ്രസറിന്റെയും അനുബന്ധ സിസ്റ്റങ്ങളുടെയും പരിശോധന, ഇലക്ട്രോണിക് എഞ്ചിന്‍ നിയന്ത്രണ സിസ്റ്റം പരിശോധന, എഞ്ചിന്‍ ഇന്ധന ഡ്രൈവര്‍ ആക്യുവേറ്റര്‍-ഓപ്പറേഷണല്‍ ടെസ്റ്റ്, ഓയില്‍ സിസ്റ്റം പരിശോധന, ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സേവനക്ഷമതാ പരിശോധന, ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനം എന്നിവയാണ് ആറ് പരിശോധനകള്‍. പ്രതിരോധ നടപടി എന്ന നിലയില്‍ ഞായര്‍ മുതല്‍ ഇവ അടിയന്തര പ്രാബല്യത്തില്‍ വരും.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ട്രാന്‍സിറ്റ് പരിശോധനയില്‍ 'ഫ്‌ലൈറ്റ് കണ്‍ട്രോള്‍ പരിശോധന' ഏര്‍പ്പെടുത്തണമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ പവര്‍ അഷ്വറന്‍സ് പരിശോധനകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്. ഡ്രീംലൈനറുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് ബോയിങ് 787 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന രണ്ട് ഇന്ത്യന്‍ വിമാനക്കമ്പനികള്‍. സാങ്കേതിക തകരാറാണ് അഹമ്മദാബാദ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വിമാനങ്ങളുടെ പരിശോധന കര്‍ശനമാക്കുന്നത്.

242 പേരുമായി വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്കു പറന്നുയര്‍ന്ന വിമാനം 32 സെക്കന്‍ഡിനകം വിമാനത്താവളത്തിനടുത്ത് ബി.ജെ. മെഡിക്കല്‍ കോളജ് വളപ്പിലേക്കു തകര്‍ന്നുവീണു കത്തുകയായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലും സമീപത്തെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലുമായി ഉണ്ടായിരുന്നവര്‍ക്കും ജീവന്‍ നഷ്ടമായി. ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ അടിയന്തര ലാന്‍ഡിങ്ങിനു സഹായം തേടി എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്കു സന്ദേശം നല്‍കി. പിന്നാലെ 625 അടി ഉയരത്തില്‍നിന്നു വിമാനം വീഴുകയായിരുന്നു.