കിഷന്‍ഗഢ്: രാജസ്ഥാനിലെ കിഷന്‍ഗഢില്‍, സിനിമാക്കഥകളെ വെല്ലുന്ന സംഭവം. വിവാഹം നടത്തിയ ബ്രോക്കറോടൊപ്പം ആദ്യരാത്രിയില്‍ നവവധു ഒളിച്ചോടി. വരന്റെ കുടുംബം ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ വിവാഹമാണ് ബ്രോക്കര്‍ ജിതേന്ദ്ര 'കുളമാക്കി'യത്

പരമ്പരാഗത ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. പാട്ടും നൃത്തവും മധുരം വയ്പ്പുമെല്ലാം ഉള്‍പ്പെടുന്ന ആഡംബര വിവാഹത്തില്‍, വരന്റെ കുടുംബം വധുവിന് സ്വര്‍ണ്ണവും സമ്മാനങ്ങളും നല്‍കി. അമ്മായിയമ്മ പുത്തന്‍ മരുമകള്‍ക്ക് സ്വര്‍ണം നല്‍കുന്ന ചടങ്ങും അടിപൊളിയായി.

ആദ്യരാത്രിയില്‍, വരന്റെ മുറിയില്‍ എത്തിയ വധു സങ്കടം ഭാവിച്ച് ഒരു കാര്യം പറഞ്ഞു. തങ്ങളുടെ കുടുംബാചാരപ്രകാരം ഇന്നുരാത്രി ഒന്നിച്ചുറങ്ങാന്‍ പാടില്ല. ആചാരമല്ലേ, ലംഘിക്കേണ്ടെന്ന് കരുതി പാവം വരന്‍ മാറിക്കിടന്നു.

പുലര്‍ച്ചെ മൂന്നുമണിയായപ്പോള്‍ ശുചിമുറിയില്‍ പോകാനായി വരന്‍ എഴുന്നേറ്റപ്പോള്‍ നവവധുവിനെ മുറിയില്‍ മാത്രമല്ല, വീട്ടിലെങ്ങും കാണാനില്ല. പിന്നാലെ കുടുംബാംഗങ്ങളെയെല്ലാം വിളിച്ച് കാര്യം പറഞ്ഞു. വെറുതെ ഒളിച്ചോടിയതല്ലെന്നും സ്വര്‍ണവും പണവുമെല്ലാമെടുത്ത് ബ്രോക്കര്‍ക്കൊപ്പമാണ് ഒളിച്ചോടിയതെന്നും അധികം താമസിയാതെ കുടുംബത്തിനു ബോധ്യപ്പെട്ടു.

സമീപത്തെ ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലുമുള്‍പ്പെടെ ഇവര്‍ വധുവിനെ തിരഞ്ഞു. തുടര്‍ന്ന് മദന്‍ഗഞ്ച് പൊലീസില്‍ കുടുംബം പരാതി നല്‍കി. പോലീസ് അന്വേഷണത്തില്‍, വിവാഹാലോചന മുതല്‍ ബ്രോക്കറും യുവതിയും ചേര്‍ന്നാണ് ഈ നാടകത്തിന് പിന്നിലെന്ന് തെളിഞ്ഞു. ബ്രോക്കര്‍ ജിതേന്ദ്ര ഈ വിവാഹം നടത്താനായി വരന്റെ വീട്ടുകാരില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങിയിരുന്നതായും പോലീസ് പറഞ്ഞു.