ന്യൂഡല്‍ഹി: നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് എതിരെ രാഷ്ടപതി ദ്രൗപദി മുര്‍മുവിന്റെ നിര്‍ണ്ണായക നീക്കം. സമയപരിധി നിശ്ചയിച്ച വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളില്‍ വ്യക്തത തേടി രാഷ്ട്രപതി ദ്രൗപദി മുര്‍മു സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനപരമായ പല ചോദ്യങ്ങളും ഉയര്‍ത്തി കൊണ്ടാണ് രാഷ്ട്രീപതിയുടെ നീക്കം. നേരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ കേസിലാണ് സുപ്രീംകോടതി ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും ബില്ലില്‍ സമയപരിധി നിശ്ചയിച്ചു കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്.

ഇതോടെയാണ് വിധിയില്‍ കൂടുതല്‍ വ്യക്തത തേടി രാഷ്ട്രപതി രംഗത്തുവന്നത്. ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റെഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് പതിന്നാല് വിഷയങ്ങളില്‍ വ്യക്തത തേടിയത്. രാഷ്ട്രപതി ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുന്‍പ് സുപ്രീം കോടതി വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം താന്‍ ഇക്കാര്യത്തില്‍ വ്യക്തത തേടുന്നതെന്ന് രാഷ്ട്രപതി സുപ്രീം കോടതിക്ക് കൈമാറിയ റെഫറന്‍സില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാളും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയോട് വ്യക്തത തേടിയുള്ള രാഷ്ട്രപതിയുടെ നടപടി. കേന്ദ്രസര്‍ക്കാറിന്റെ കൂടി മനസ്സറിഞ്ഞുള്ള നീക്കമാണ് രാഷ്ട്രപതിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് പുറത്തുവരുന്ന സൂചനകള്‍

സുപ്രീം കോടതിയോട് രാഷ്ട്രപതി വ്യക്തത തേടിയ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഇവയാണ്:

നിയമസഭകള്‍ പാസ്സാക്കിയ ബില്ലുകള്‍ ലഭിക്കുമ്പോള്‍ ഭരണഘടനയുടെ 200-ആം അനുച്ഛേദ പ്രകാരം ഗവര്‍ണര്‍മാര്‍ക്ക് മുന്നിലുള്ള ഭരണഘടനപരമായ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ?

ബില്ലുകളില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ മന്ത്രിസഭയുടെ സഹായവും ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ ബാധ്യസ്ഥര്‍ ആണോ?

200- ആം അനുച്ഛേദ പ്രകാരം ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ?

ഭരണഘടനയുടെ 200-ആം അനുച്ഛേദ പ്രകാരം ഗവര്‍ണര്‍മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ കോടതികള്‍ക്ക് പരിശോധിക്കാനാകുമോ?

ഭരണഘടനയുടെ 361-ആം അനുച്ഛേദ പ്രകാരമുള്ള പരിരക്ഷ ഈ തീരുമാനങ്ങള്‍ക്ക് ബാധകമല്ലേ?

ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ ഭരണഘടനയില്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാല്‍ കോടതിക്ക് സമയപരിധിയും എങ്ങനെ തീരുമാനമെടുക്കണമെന്നും ഉള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയുമോ?

201-ആം അനുച്ഛേദപ്രകാരം രാഷ്ട്രപതി ഭരണഘടനാപരമായ വിവേചന അധികാരം വിനിയോഗിക്കുന്നത് ന്യായമല്ലേ?

ബില്ലുകളില്‍ തീരുമാന മെടുക്കാന്‍ ഭരണഘടനയില്‍ രാഷ്ട്രപതിക്ക് സമയപരിധി വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാല്‍ കോടതിക്ക് സമയപരിധിയും എങ്ങനെ തീരുമാനം എടുക്കണമെന്നുമുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയുമോ?

ഗവര്‍ണര്‍മാര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് ഭരണഘടനയുടെ 143-ആം അനുച്ഛേദ പ്രകാരം രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടത് ഉണ്ടോ?

ബില്ലുകള്‍ നിയമം ആകുന്നതിന് മുന്‍പ് അതിലെ ഉള്ളടക്കം ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതികള്‍ക്ക് അധികാരം ഉണ്ടോ?

നിയമം നിലവില്‍ വരുന്നതിന് മുമ്പ് ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണര്‍മാരും എടുക്കുന്ന തീരുമാനങ്ങളില്‍ ജുഡീഷ്യല്‍ പരിശോധന ആകാമോ?

രാഷ്ട്രപതിയും ഗവര്‍ണര്‍മാരുടെയും ഭരണഘടനപരമായ അധികാരങ്ങളും ഉത്തരവുകളും മറികടക്കാന്‍ അനുച്ഛേദം 142 പ്രകാരം കോടതിക്ക് കഴിയുമോ?

നിയമസഭാ പാസ്സാക്കുന്ന ബില്ല് ഗവര്‍ണറുടെ അംഗീകാരം ഇല്ലാതെ നിയമമായി മാറാന്‍ കഴിയുമോ?

ഭരണഘടന വ്യാഖ്യാനങ്ങള്‍ ഉള്ള വിഷയങ്ങള്‍ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് അല്ലേ പരിഗണിക്കേണ്ടത്?

മൗലിക അവകാശ ലംഘനം ഉണ്ടാകുമ്പോള്‍ സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാന്‍ അധികാരം നല്‍കുന്ന ഭരണഘടനയുടെ 32 ആം അനുച്ഛേദം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിന് എതിരെ സംസ്ഥാനങ്ങള്‍ നല്‍കുന്ന റിട്ട് ഹര്‍ജി നിലനില്‍ക്കുമോ?

സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ ഭരണഘടനയുടെ 131-ആം അനുച്ഛേദ പ്രകാരം സ്യൂട്ട് ഹര്‍ജി അല്ലേ നല്‍കേണ്ടത്?

നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് തമിഴ് നാട് ഗവര്‍ണര്‍ കേസില്‍ പുറപ്പെടുവിച്ചത് ജസ്റ്റിസ് മാരായ ജി ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ്. ഈ ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് എതിരെ സര്‍ക്കാരിന് പുനഃപരിശോധന ഹര്‍ജി നല്‍കാവുന്നത് ആയിരുന്നു. എന്നാല്‍ പുനഃപരിശോധന ഹര്‍ജി അതെ ബെഞ്ച് തന്നെ പരിഗണിക്കും എന്നതിനാല്‍ അതില്‍ അനുകൂല ഉത്തരവ് ഉണ്ടാകാന്‍ സാധ്യത കുറവാണ് എന്ന വിലയിരുത്തല്‍ കേന്ദ്ര സര്‍ക്കാരിന് ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ആണ് രാഷ്ട്രപതിയുടെ നിര്‍ണായക നീക്കം.