തിരിവനന്തപുരം: വേതന വർദ്ധനവ് ആവശ്യപ്പെട്ട് ആശവർക്കർമാർ നടത്തിയ രാപകൽ സമരയാത്ര തിരുവനന്തപുരത്ത് സമാപിച്ചതിന് പിന്നാലെ മഹാറാലിൽ പങ്കെടുത്തവർക്കെതിരെ പോലീസ് കേസെടുത്തത് സമരം പൊളിക്കാനുള്ള പുതിയ തന്ത്രം. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാംസ്കാരിക പ്രവർത്തകരായ പ്രമോദ് പുഴങ്കര, എൻ സുബ്രമണ്യം, സുരേന്ദ്രനാഥ്, സുഹാറ, ആശാ പ്രവർത്തകരായ ബിന്ദു, സബൂറ, മിനി, സാംസ്കാരിക പ്രവർത്തകരായ സദാനന്ദൻ, സണ്ണി എം കാപ്പിക്കാട്, എം ഷാജർഖാൻ, കണ്ടാൽ അറിയാവുന്ന 500ഓളം ആശവർക്കർമാർക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം 5ന് കാസർഗോഡ് നിന്നും ആരംഭിച്ച ആശാ വർക്കർമാരുടെ മഹാറാലി ഇന്നലെ പതിനൊന്നു മണിയോടെയാണ് തിരുവനന്തപുരത്ത് പിഎംജി ജങ്ഷനിലെത്തിയത്. സെക്രട്ടറിയേറ്റിനു മുന്നിൽ എത്തിയ സമരജാഥ പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു ഉദ്ഘാടനം ചെയ്തത്. സമരത്തിന്റെ നാലാം ഘട്ടമായ രാപകൽ സമര യാത്ര അവസാനിച്ചെങ്കിലും സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം തുടരാൻ തീരുമാനിച്ചിരിക്കെയാണ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പൊതുവീഥിയിൽ സമരം ചെയ്തതിനും, ഉച്ചഭാഷിണിയിൽ സംസാരിച്ച് ശബ്ദ മലിനീകരണം സൃഷ്ടിച്ചതിനുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആശാ സമരസമിതി നേതാവ് എം എ ബിന്ദു നയിച്ച യാത്രയാണ് കഴിഞ്ഞ ദിവസം പിഎംജി ജങ്ഷനിലെത്തിയത്. റാലിയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് ആശമാർ അണിനിരന്നിരുന്നു.

സെക്രട്ടറിയേറ്റിന് മുന്നിലെത്തിയ റാലി യാത്രാ തടസ്സം ഉണ്ടാക്കിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. നിയമപരമായി അനുമതിയില്ലാതെയാണ് ഉച്ചഭാഷിണി ഉപയോഗിച്ചതാണ് എഫ്ഐആറിൽ പറയുന്നത്. പിരിഞ്ഞു പോകണമെന്ന പോലീസിന്റെ നിർദേശവും സമരക്കാർ പാലിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 189(2),191(2),190,285,223, കേരള പോലീസ് ആക്ടിലെ 39,77ബി,121, കേരള പൊതുവഴികൾ അസംബ്ലികളുടെയും നടപടിക്രമങ്ങളുടെയും നിയന്ത്രണം നിയമത്തിലെ 4,6 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, ആശാ വർക്കർമാർ സെക്രട്ടേറിയറ്റിലേക്ക് മഹാറാലി നടത്താനിരുന്ന ദിവസം നിർബന്ധിത പരിശീലന പരിപാടിയുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരുന്നു.

നാഷനൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിൽ മഹാറാലി നടക്കുന്ന ദിവസം രാവിലെ 10.30 മുതൽ 12.30വരെ ഓൺലൈനായാണ് പരിശീലനം. റാലി പൊളിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നായിരുന്നു ആരോപണം. 14 ജില്ലകളെ 2 വിഭാഗമായി തിരിച്ച്, ഓരോ മണിക്കൂർ വീതമുള്ള പരിശീലനത്തിൽ എല്ലാ ആശമാരും പങ്കെടുക്കണമെന്നായിരുന്നു നിർദേശം. രാവിലെ 10നു മഹാറാലി ആരംഭിക്കുന്നതു കണക്കാക്കിയായിരുന്നു ഷെഡ്യൂൾ. പിഎംജിയിൽനിന്ന് ആരംഭിക്കുന്ന റാലി 11.30ന് സെക്രട്ടേറിയറ്റിനു മുന്നിലെത്തുന്ന സമയത്ത് ആശമാർ ഓൺലൈൻ മീറ്റിങ്ങിലായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഷെഡ്യൂൾ നിശ്ചയിച്ചത്. എന്നാൽ സർക്കാരിന്റെ ഈ നീക്കങ്ങൾ പാളി. ഈ സാഹചര്യത്തിലാണ് പോലീസ് ആശാ വർക്കർമാർക്കും, സാംസ്കാരിക പ്രവർത്തർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.