ആലപ്പുഴ: ഗ്രീന്‍ ഹൗസ് ക്‌ളീനിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ വൈറലായ ആലപ്പുഴക്കാരന്‍ വ്‌ലോഗര്‍ രോഹിത്തിന് എതിരെ കേസ്. സ്വര്‍ണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മര്‍ദിച്ചെന്ന പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തത്. മണ്ണഞ്ചേരി തിരുവാതിര വീട്ടില്‍ താമസിക്കുന്ന കുതിരപ്പന്തി പുത്തന്‍വീട്ടില്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെയാണ് (27) കേസെടുത്തത്.

സഹോദരിയായ റോഷ്‌നിക്ക് അച്ഛന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്‍ക്കാന്‍ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.

പ്രതിയും കുടുംബവും താമസിക്കുന്ന മണ്ണഞ്ചേരിയിലെ വീട്ടില്‍ വച്ച് ആഭരണം വില്‍ക്കുന്നതിനെ പറ്റി തര്‍ക്കമുണ്ടാവുകയും പ്രതി സഹോദരിയുടെ മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കിപിടിക്കുകയും തലമുടി കുത്തിന് പിടിച്ച് വലിച്ച് ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതി അമ്മയേയും പരാതിക്കാരിയേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ തന്റെ യുട്യൂബ് ചാനല്‍ വഴിയും മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

ദേഹോപദ്രവം ഏല്പിക്കല്‍, ഗുരുതരമായി പരുക്കേല്‍പിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് രോഹിതിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സഹോദരി ജില്ലാ പൊലീസ് മേധാവിക്കും ആലപ്പുഴ വനിതാ പൊലീസിനും പരാതിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സഹോദരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ഇരുവരും തയ്യാറാകാത്തതിനാലാണ് കേസ്. സഹോദരിയെ മുടിക്ക് കുത്തി പിടിച്ച് ഇടിച്ചു, വീടു കയറി അക്രമിക്കാന്‍ ശ്രമിച്ചു എന്നിവയാണ് രോഹിതിനെതിരെ ചുമത്തിയ കുറ്റങ്ങള്‍

കഴിഞ്ഞ ദിവസം അമ്മയ്ക്കും സഹോദരിക്കും എതിരെ ആരോപണങ്ങളുമായി രോഹിത് സമൂഹ മാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചിരുന്നു. പണത്തിന്റെ പേരിലാണ് രോഹിതും കുടുംബവും തെറ്റിയതെന്ന് അമ്മയും സഹോദരിയും വ്യക്തമാക്കി.

ഗ്രീന്‍ ഹൗസ് ക്‌ളീനിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ വീടും പരിസരവും വൃത്തിയാക്കാനും വീടിനകം മുക്കും മൂലയുമടക്കം വൃത്തിയാക്കി പുതുമ നല്‍കാനും സ്ഥാപനം റെഡി എന്നാതായിരുന്നു സന്ദേശം. തൂമ്പകൊണ്ടും ചൂലുകൊണ്ടുമുള്ള പണി പ്രൊഫഷണലായി എന്നായിരുന്നു രോഹിത് പറഞ്ഞിരുന്നത്. സഹോദരിയുടെ സഹായത്തോടെയായിരുന്നു തുടക്കം.

പേജ് ഹിറ്റായതോടെ രോഹിത് വിവാദങ്ങളിലും ഇടംപിടിച്ചു. പഴം കഴുകി മാത്രമെ ഉപയോഗിക്കാവു എന്ന് പറയുക, സര്‍വ്വ കാര്യങ്ങളിലും കുറ്റം കണ്ടുപിടിക്കുക, ഓയോ റൂമിലെല്ലാം ഒളിക്യാമറ വച്ചിട്ടുണ്ടോ എന്ന് നോക്കി വിലയിരുത്തുക, തുടങ്ങിയവ കാരണം പ്രശ്‌നേഷ് എന്ന പേരും സോഷ്യല്‍ മീഡിയയില്‍ കിട്ടി.

എന്തായാലും അമ്മയും സഹോദരിയും എതിരായതോടെ രോഹിത് വെട്ടിലായിരിക്കുകയാണ്. സഹോദരിയെ പറ്റി അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. കാശിന്റെ കണക്ക് പറഞ്ഞ് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും സ്വര്‍ണം ചോദിച്ചു പ്രശ്‌നമുണ്ടാക്കിയെന്നും പാതിരാത്രിയില്‍ വീട്ടിലെത്തി ശല്യം ചെയ്‌തെന്നും അമ്മയും സഹോദരിയും പരാതി പറയുന്നു.