തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ പുലിപ്പല്ല് വിഷയത്തില്‍ കേസെടുത്തത് നടപടിക്രമങ്ങള്‍ ക്യത്യമായി പാലിച്ചെന്ന് വനം മേധാവിയുടെ റിപ്പോര്‍ട്ട്. ന്യായീകരിച്ചും കുറ്റപ്പെടുത്തിയുമാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ല. അന്വേഷണത്തിന് മുന്‍പ് മാധ്യമങ്ങളോട് വിശദാംശങ്ങള്‍ പറഞ്ഞതും തെറ്റാണെന്ന് വനംമേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

വേടനെതിരെ വനം വകുപ്പ് സ്വീകരിച്ച നടപടികളില്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി വനം മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വനംവകുപ്പിന്റെ നടപടികള്‍ അതിരുകടന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മൃഗവേട്ടയടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതും ഉദ്യോഗസ്ഥര്‍ പരസ്യ പ്രസ്താവന നടത്തിയതും വലിയ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു.

ഡി.എഫ്.ഒ, റെയിഞ്ച് ഓഫീസര്‍ തുടങ്ങി പുലിപ്പല്ല് കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥരുടെ നടപടി ചട്ടപ്രകാരമാണോ അതോ അതിര് കടന്നോ, മാധ്യമങ്ങളോട് ഉദ്യോഗസ്ഥര്‍ പറഞ്ഞ കാര്യങ്ങളില്‍ യാഥാര്‍ഥ്യമുണ്ടോ എന്നിവ ഉള്‍പ്പെടെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് വനം വകുപ്പിന്റെ ചുമതലയുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറി വനം മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് പുലിപ്പല്ല് കൈവശം വെച്ചതിന് റാപ്പര്‍ വേടനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. സംരക്ഷിത മൃഗത്തെ വേട്ടയാടി എന്നതുള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തി. ശ്രീലങ്കന്‍ബന്ധമുള്ള ഒരാളാണ് റാപ്പര്‍ വേടന് പുലിപ്പല്ല് നല്‍കിയതെന്നും പരസ്യമായി പ്രസ്താവിച്ചിരുന്നു.

വനം മന്ത്രി എ കെ ശശീന്ദ്രന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍, വനംവകുപ്പ് നടപടികള്‍ അവധാനതയോടെ വേണമായിരുന്നു എന്നാണ് മുഖ്യമന്ത്രി പരസ്യനിലപാട് സ്വീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയും, പ്രതിപക്ഷ നേതാവും വനംവകുപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.