- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളെ എളുപ്പത്തില്‍ കൂട്ടിയിണക്കാം; ദീര്‍ഘനാളായി ആവശ്യപ്പെടുന്ന വയനാട് തുരങ്കപാതയ്ക്ക് പച്ചക്കൊടി വീശി കേന്ദ്രം; സംസ്ഥാന സര്‍ക്കാരിന് ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകാം; കേന്ദ്ര പരിസ്ഥിതി മന്ത്രാലയ അനുമതി 60 ഉപാധികളോടെ
ന്യൂഡല്‍ഹി: വയനാട് തുരങ്കപാത വലിയൊരു കടമ്പ കടന്നിരിക്കുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതിന്റെ സൂചനയായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ സമിതി തുരങ്ക പാതയ്ക്ക് അനുമതി നല്‍കി. നേരത്തെ പലവട്ടം, കേന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതിക പ്രശ്‌നം ഉന്നയിച്ച പദ്ധതിയാണിത്. വിശദമായ വിജ്ഞാപനം ഉടന്‍ ഇറങ്ങും. സംസ്ഥാനസര്‍ക്കാരിന് ഇനി ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകാം.
കോഴിക്കോട്-വയനാട് നാലുവരി തുരങ്കപാതയ്ക്കാണ് അനുമതി. ഈ മാസം 14 നും 15 നും ചേര്‍ന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്ക പാതയ്ക്ക് പച്ചക്കൊടി വീശിയത്. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി അന്തിമ പാരിസ്ഥിതികാനുമതി നല്‍കിയത്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി മാര്‍ച്ചില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്ധസമിതിയുടെ പരിഗണനയ്ക്കുവിട്ടത്.
നിര്‍മ്മാണം ജാഗ്രതയോടെ വേണം
നിര്‍മ്മാണ പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ സിഎസ്ഐആര്‍, സിഐഎംഎഫ്ആര്‍ എന്നിവ നല്‍കിയിട്ടുള്ള മുഴുവന്‍ നിര്‍ദേശങ്ങളും പാലിക്കണം. വൈബ്രേഷന്‍, പ്രളയം, ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ എന്നിവയിലുള്ള നിര്‍ദേശങ്ങളും പാലിക്കണം. ഇവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആറു മാസത്തില്‍ ഒരിക്കല്‍ പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം. നാല് ഗ്രൗണ്ട് വൈബ്രേഷന്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനും നിര്‍ദേശമുണ്ട്. നിര്‍മാണജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരുക്കണം.
സംരക്ഷണ പട്ടികയിലുള്ള ബാണാസുര ചിലപ്പന്‍ അടക്കമുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനാവശ്യമായ കാര്യങ്ങളും ചെയ്യണം. അപ്പന്‍കാപ്പ് ആന ഇടനാഴിയുടെ സംരക്ഷണം, നിര്‍ദ്ധിഷ്ട പദ്ധതി പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ സ്ഥിരമായ നിരീക്ഷണം, കളക്ടര്‍ ശുപാര്‍ശ ചെയ്യുന്ന നാലുപേര്‍ അടങ്ങുന്ന വിദഗ്ധസമിതി രൂപീകരിക്കുക, നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മ്മാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളും നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ നാലിനുചേര്‍ന്ന സമിതിയോഗം സംസ്ഥാനത്തിന്റെ ഭൗമഘടന, മണ്ണിടിച്ചില്‍, ജലപ്രവാഹം എന്നിവയെക്കുറിച്ച് നടത്തിയ പഠനങ്ങളുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിര്‍മാണം നടക്കുക. ഭോപ്പാല്‍ ആസ്ഥാനമാക്കിയ ദിലിപ് ബില്‍ഡ്കോണ്‍, കൊല്‍ക്കത്ത ആസ്ഥാനമാക്കിയ റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളാണ് കരാര്‍ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. ടെണ്ടര്‍ നടപടികള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളെ എളുപ്പം ബന്ധിപ്പിക്കാനുതകുന്ന പാത, മലയോര-കുടിയേറ്റ മേഖലയുടെ സമഗ്ര വികസനത്തിന് സഹായകരമാകും. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ മറിപ്പുഴയില്‍നിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജില്‍ അവാസാനിക്കുന്നതാണ് പാത. മറിപ്പുഴയില്‍ നിര്‍മിക്കുന്ന വലിയ പാലം അവസാനിക്കുന്നിടത്താണ് തുരങ്കം ആരംഭിക്കുക. 8.11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ തുരങ്കപാതയാണ്. പത്ത് മീറ്റര്‍ വീതമുള്ള നാലുവരിയായാണ് പാത. 300 മീറ്റര്‍ ഇടവിട്ട ക്രോസ് വേകളുണ്ടാകും. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ഗതാഗതസ്തംഭനം ഒഴിവാക്കാനാണിത്.
തുരങ്കപാതയ്ക്ക് 2022 ഫെബ്രുവരിയിലാണ് സംസ്ഥാനസര്‍ക്കാരിന്റെ പുതുക്കിയ അന്തിമഭരണാനുമതി ലഭിക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചില പരിസ്ഥിതിസംഘടനകള്‍ തുരങ്കപാതാ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. തുരങ്കപാതയ്ക്കാവശ്യമായ വയനാട്, കോഴിക്കോട് ജില്ലകളിലെ മുഴുവന്‍ ഭൂമിയും മാസങ്ങള്‍ക്കു മുന്‍പുതന്നെ ഏറ്റെടുത്ത് നഷ്ടപരിഹാരത്തുക നല്‍കിയിരുന്നു. ഇനി പ്രാദേശികമായി ഉയരുന്ന പ്രതിഷേധങ്ങളെ സര്‍ക്കാര്‍ എങ്ങനെ മറികടക്കുമെന്നാണ് കണ്ടറിയേണ്ടത്.