അമല്‍ രുദ്ര

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലമായ ചാത്തന്നൂരില്‍ ചടുല നീക്കത്തിന് കോണ്‍ഗ്രസ്. മണ്ഡലത്തില്‍ യുവ മുഖങ്ങളെ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വിഷ്ണു സുനില്‍ പന്തളത്തെയും, സംസ്ഥാന ജനറല്‍ സെക്രട്ടറി ചൈത്ര തമ്പാന്‍ ഡിസിസി ജനറല്‍ സെക്രട്ടറി സബിന്‍ സത്യന്‍ എന്നീ പേരുകളാണ് പരിഗണിക്കുന്നത്. കനഗോലു മൂന്നു പേരുകളാണ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളത്തിനാണ് മുന്‍തൂക്കം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ കൊല്ലത്ത് ജനിച്ചു വളര്‍ന്നു യൂത്ത് കോണ്‍ഗ്രസിന്റെ ആഭ്യന്തര തെരഞ്ഞെടുപ്പിനെ നേരിട്ട് വിവിധ ഘട്ടങ്ങളിലൂടെ സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആളാണ്.

സിപിഎമ്മിനെതിരെ നിരവധിയായ പോരാട്ടങ്ങള്‍ കൊല്ലം കേന്ദ്രീകരിച്ചു നടത്തിയിട്ടുണ്ട്. 2016 കൊല്ലത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എ ആയ എം മുകേഷ് മന്ത്രിസ്ഥാനം കിട്ടാത്തതില്‍ പരിഭവിച്ച് മണ്ഡലത്തില്‍ എത്താതിരുന്നപ്പോള്‍ എംഎല്‍എ കാണ്മാനില്ല എന്ന പരാതി ഉയര്‍ത്തി നിരന്തര പോരാട്ടങ്ങള്‍ നടത്തി കൊല്ലം മണ്ഡലത്തില്‍ വിഷ്ണു സുനില്‍ നിറഞ്ഞു നില്‍ക്കുകയുണ്ടായി.

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയിരിക്കെ ചിന്ത ജെറോം സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചു വരുന്നത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് അതിനെതിരെ ആദ്യം പ്രക്ഷോഭം നടത്തുന്നത് വിഷ്ണു സുനില്‍ ആയിരുന്നു. തുടര്‍ന്ന് നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ക്രൂരമായ ആക്രമണത്തിന് കൊല്ലം നഗര ഹൃദയത്തില്‍ വച്ച് വിധേയമാവുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഹൈക്കോടതിയില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടം നടത്തി മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്യിപ്പിച്ചു. ഇപ്പോഴും നിയമ പോരാട്ടം തുടരുന്നു.

കടയ്ക്കല്‍ ദേവീക്ഷേത്രം ഉത്സവത്തിന് വിപ്ലവഗാനം ആലപിച്ചതിനെതിരെ കേരള ഹൈക്കോടതിയില്‍ റിട്ട പെറ്റീഷന്‍ ഫയല്‍ ചെയ്ത് ക്ഷേത്രങ്ങളില്‍ രാഷ്ട്രീയം നിരോധിക്കുന്ന ചരിത്രവിധി സമ്പാദിച്ചത് വിഷ്ണു സുനിലിന്റെ നേട്ടമാണ്.

ഏറ്റവും ഒടുവില്‍, എം. സ്വരാജ് നടത്തിയ അയ്യപ്പ വിശ്വാസ വിദ്വേഷ പ്രസംഗത്തിനെതിരെ നല്‍കിയ പരാതി പോലീസ് സ്വീകരിക്കാതിരുന്നപ്പോള്‍ കോടതിയില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിഷ്ണു സുനില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ആ പോരാട്ടം തുടരുകയും ചെയ്യുന്നു.എല്ലാ ആനുകാലിക വിഷയങ്ങളിലും സമയോചിതമായ ഇടപെട്ട് പോരാട്ടങ്ങള്‍ നയിക്കുന്നതില്‍ വിഷ്ണു സുനില്‍ മുന്നിലാണ്.