- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സീനിയോറിറ്റിയില്‍ മുമ്പിലുള്ള മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങിവരാന്‍ വിസമ്മതിച്ചതോടെ നറുക്ക് വീണു; ശാരദാ മുരളീധരന്റെ പിന്‍ഗാമി ഡോ.എ.ജയതിലക്; അടുത്ത ചീഫ് സെക്രട്ടറിയാകും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറിയാകും
തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും ധനവകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമാണ് എ.ജയതിലക്. നിലവില്‍ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരന്‍ ഏപ്രില്‍ 30-നാണ് വിരമിക്കുന്നത്. 2026 ജൂണ്‍ വരെയാണ് ജയതിലകിന്റെ കാലാവധി. സംസ്ഥാനത്തിന്റെ 50ാമത് ചീഫ് സെക്രട്ടറിയായാണ് എ.ജയതിലകിനെ തിരഞ്ഞെടുത്തത്.
സീനിയോറിറ്റിയില്‍ മുമ്പിലുള്ള കേരള കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങിവരാന്‍ വിസമ്മതിച്ചതോടെയാണ് ജയതിലകിന് നറുക്ക് വീണത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ജയതിലക്. ഐഐഎമ്മില്‍ നിന്ന് പിജി സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാനന്തവാടി സബ് കലക്ടറായിട്ടാണ് ആദ്യ നിയമനം. കോഴിക്കോട്ടും കൊല്ലത്തും ജില്ലാ കലക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അമ്പതാമത് ചീഫ് സെക്രട്ടറി പദവിയിലെത്തിയ ജയതിലക് സംസ്ഥാനത്തെ രണ്ടാമത്തെ മുതിര്‍ന്ന ഐഐഎസ് ഉദ്യോഗസ്ഥനാണ്.
ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് എന്‍ പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച വിവാദങ്ങളില്‍ ജയതിലക് ഇതുവരെ പ്രതികരിച്ചിരുന്നില്ല. പുതിയ സ്ഥാനം ഉറപ്പായ ശേഷവും വിവാദങ്ങളോട് പ്രതികരിക്കാതെ ഒഴിയുന്ന രീതി ജയതിലക് ആവര്‍ത്തിച്ചു.
ദേശീയപാത വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുക എന്നതായിരിക്കും മുന്‍ഗണനയെന്ന് എ.ജയതിലക് പറഞ്ഞു. സര്‍ക്കാരിന് ഏറെ നിര്‍ണായകമായി കരുതുന്ന വിഴിഞ്ഞം പദ്ധതിയുടെ വിപുലീകരണം, മാലിന്യമുക്ത കേരളം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വയനാട് പുനരധിവാസം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും എ.ജയതിലക് പറഞ്ഞു.
സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, കൃഷിവകുപ്പ് സെക്രട്ടറിയും ഡയറക്ടര്‍, കെടിഡിസി മാനേജിങ് ഡയറക്ടര്‍, ഛത്തീസ്ഗഢ് ടൂറിസം ബോര്‍ഡ് എംഡി തുടങ്ങിയ പദവികള്‍ ഡോ.ജയതിലക് വഹിച്ചിട്ടുണ്ട്. കോഴിക്കോട്ടും കൊല്ലത്തും ജില്ലാ കലക്ടറുമായിരുന്നു. തിരുവനന്തപുരത്ത് പട്ടം കേന്ദ്രീയ വിദ്യാലയത്തിന് എതിര്‍വശത്ത് രാജലക്ഷമി നഗറിലെ 'സാനിയ'യില്‍ താമസിച്ചിരുന്ന ജയതിലക് 1990ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പാസായി. പിറ്റേ വര്‍ഷം സിവില്‍ സര്‍വീസ് കിട്ടിയ അദ്ദേഹം കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍, ടൂറിസം ഡപ്യൂട്ടി സെക്രട്ടറി, അഡീഷനല്‍ ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടര്‍ എന്നീ നിലകളില്‍ 1997-2001 കാലയളവില്‍ പ്രവര്‍ത്തിച്ചു. അതിനുശേഷം കൊല്ലം കലക്ടറായിരിക്കെയാണ് ഛത്തിസ്ഗഢിലേക്കു പോയത്.
കോഴിക്കോട് കലക്ടര്‍ ആയിരിക്കെ മിഠായിത്തെരുവു ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പിന്നീടു പുനരധിവാസ, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ജില്ലാ ഭരണകൂടം നല്‍കിയ മികവുറ്റ നേതൃത്വം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നുള്ള കാലവര്‍ഷക്കാലത്ത് 65 പേര്‍ മരിച്ച വെള്ളപ്പൊക്ക സമയത്തെ നടപടികള്‍, ഗ്യാസ് വിതരണത്തിന് അന്യായമായി വിതരണച്ചാര്‍ജ് ഈടാക്കുന്നതു തടഞ്ഞ നടപടി, മാറാട് വിധിയെത്തുടര്‍ന്നു സംഘര്‍ഷമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ തുടങ്ങിയവും കലക്ടറെ ജനപ്രിയനാക്കി. കോഴിക്കോട് കലക്ടര്‍ ആയിരിക്കെ 100 സ്‌കൂളുകളിലും 23 കോളജുകളിലും മലപ്പുറത്തെ സ്‌കൂളിലും ജയതിലക് കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തിരുന്നു.