അഹമ്മദാബാദ്: ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണതോടെ, ഡ്രീംലൈനറുകളുടെ സുരക്ഷാ അവലോകനം നടത്താന്‍ വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ എല്ലാ ബോയിങ് 787-8 ഡ്രീംലൈനറുകളും തല്‍ക്കാലം പറക്കുന്നത് അനുവദിക്കില്ല. എന്‍ഡി ടിവി പ്രോഫിറ്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ഈ വിഷയത്തില്‍, ടാറ്റ ഗ്രൂപ്പ്, ബോയിങ് ഇന്ത്യ, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ്, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുമായി വ്യോമയാന മന്ത്രാലയം ചര്‍ച്ച നടത്തി വരികയാണ്. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനം എടുക്കും. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളിലും, യാത്രക്കാരുടെ സുരക്ഷയിലും ഒരുവിട്ടുവീഴ്ചയും അനുവദിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

34 ഡ്രീംലൈനറുകളുടെ അറ്റക്കുറ്റപ്പണി സമഗ്രമായി പുനരവലോകനം ചെയ്യാന്‍ എയര്‍ ഇന്ത്യയുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കും. ഈ വര്‍ഷാവസാനത്തോടെ, ഒരു ഡ്രീംലൈനര്‍ കൂടി എയര്‍ഇന്ത്യയുടെ ശേഖരത്തില്‍ എത്തും. അതുകൂടാതെ, 20 എണ്ണത്തിന് കൂടി ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. മറ്റൊരു 24 ഡ്രീംലൈനര്‍ കൂടി വാങ്ങാനും ആലോചിക്കുന്നു.

12 വര്‍ഷം പഴക്കമുള്ള ഡ്രീലൈനറാണ് അഹമ്മദാബാദില്‍ തകര്‍ന്നുവീണത്. അന്വേഷണം ആരംഭിക്കുന്നതോടെ, ഡ്രീംലൈനറിന്റെ സുരക്ഷാ പ്രോട്ടോക്കോളുകളില്‍ സൂക്ഷ്മ പരിശോധന നടത്തും.

വിമാന അപകടങ്ങള്‍ അന്വേഷിക്കുന്ന അമേരിക്കന്‍ ഏജന്‍സിയായ എന്‍ ടി എസ് ബി എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ ദുരന്തം അന്വേഷിക്കുന്ന ഇന്ത്യന്‍ സംഘത്തിന് സഹായം നല്‍കാന്‍ എത്തുന്നുണ്ട്. രാജ്യാന്തര വ്യോമയാന സംഘടനയുടെ പ്രോട്ടോക്കോളുകള്‍ പ്രകാരം, അന്വേഷണത്തെ കുറിച്ചുളള എല്ലാ വിവരങ്ങളും കേന്ദ്രസര്‍ക്കാര്‍ പങ്കുവയ്ക്കും. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയാണ് ഇന്ത്യയില്‍ അപകടകാരണം അന്വേഷിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് 30 ദിവസത്തിനകം സമര്‍പ്പിക്കും. വിശദ റിപ്പോര്‍ട്ടിന് മാസങ്ങള്‍ എടുത്തേക്കും.

അപകടത്തെ തുടര്‍ന്ന് ബോയിങ്ങിന്റെ ഓഹരികളില്‍ ഇടിവുണ്ടായിട്ടുണ്ട്. ബോയിങ് 787 ഡ്രീംലൈനര്‍ ഉള്‍പ്പെട്ട ആദ്യ അപകടമാണിത്. ബോയിങ്ങിന്റെ ഏറ്റവും സുരക്ഷിതവും അത്യാധുനികവും എന്ന് കൊട്ടിഘോഷിച്ച ഡ്രീംലൈനറിന് സംഭവിച്ച ദുരന്തം എയര്‍ ഇന്ത്യക്കും ടാറ്റയ്ക്കും ബോയിങ് കമ്പനിക്ക് തന്നെയും ക്ഷീണമായി. 2011 ലാണ് ബോയിങ് 787 സേവന രംഗത്തേക്ക് കടന്നത്. 767 പോലുള്ള പഴയ മോഡലുകള്‍ക്ക് പകരം കൂടുതല്‍ കാര്യക്ഷമമായ മോഡല്‍ ബോയിങ് പുറത്തിറക്കുകയായിരുന്നു.

ബോയിങ് 787 സൗത്ത് കരോലിനയിലാണ് മുഖ്യമായി നിര്‍മ്മിക്കുന്നത്. വിമാന ഭാഗങ്ങള്‍ ലോകത്തിന്റെ പലഭാഗത്തായി നിര്‍മ്മിച്ച് എത്തിക്കുകയാണ്. അപകടത്തില്‍ പെട്ട വിമാനം 2013 ഡിസംബര്‍ 14 നാണ് ആദ്യമായി പറന്നത്. 2014 ജനുവരിയിലാണ് ഏയര്‍ ഇന്ത്യക്ക് കൈമാറിയത്. ഇതുവരെ ഗൗരവമേറിയ അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ബോയിങ്ങിന്റെ മറ്റുവിമാനങ്ങളേക്കാള്‍ സുരക്ഷിതമെന്ന പേരും ഉണ്ടായിരുന്നു. എന്നാല്‍, പൂര്‍ണമായി പ്രശ്‌നരഹിതം ആയിരുന്നില്ല താനും.