കൊച്ചി: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരപരാധികളെ വേട്ടയാടിയ സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. സ്ഥാപനങ്ങളെയും വ്യക്തികളെയും പകവെച്ച് സര്‍ക്കാര്‍ വേട്ടയാടി. അന്ന് എല്ലാം കണ്ട് രസിച്ചവര്‍ ഇപ്പോള്‍ സ്വന്തം കാര്യം വന്നപ്പോള്‍ ഇരവാദം ചമഞ്ഞ് രംഗത്തുവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമായ ആരോപണങ്ങള്‍ കോടതിയില്‍ കേസായി വന്നതോടെയാണ് അത്തരമൊരു വാദവുമായി സര്‍ക്കാര്‍ രംഗത്തുവന്നത്.

സിഎംആര്‍എല്‍ കേസില്‍ രണ്ടു കമ്പനികള്‍ തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയെ വേട്ടയാടുകയാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഉള്‍പ്പെടെ നല്‍കാത്ത സേവനത്തിനു സിഎംആര്‍എല്‍ പ്രതിഫലം നല്‍കിയെന്ന വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ഓരോരുത്തരും ഓരോ കോടതിയില്‍ പരാതി നല്‍കുകയാണെന്നും പരാതി തീര്‍പ്പാക്കിയാലും പുതിയ പരാതി വരുമെന്നും സര്‍ക്കാരിനുവേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ.ഷാജി വാദിച്ചു. ഒരാളെ അവസാനംവരെ വേട്ടയാടുകയാണു പതിവ്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പറഞ്ഞെന്ന പേരില്‍ എങ്ങനെയാണ് കമ്പനി സേവനം നല്‍കിയില്ലെന്ന് പറയാനാവുക. ചില സേവനങ്ങള്‍ പ്രത്യക്ഷത്തില്‍ ഉള്ളതാകണമെന്നില്ല. അതിന്റെ പേരില്‍ സേവനമേ ഉണ്ടായിരുന്നില്ല എന്ന് എങ്ങനെയാണ് പറയുകയെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വാദിച്ചു.

വസ്തുതകളില്ലാത്ത ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നു സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയ്ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി.വിജയഭാനു വാദിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കു പ്രതിഫലം നല്‍കിയതിനാല്‍ അനുകൂലമായ ഉത്തരവുകള്‍ സിഎംആര്‍എലിനു നല്‍കിയെന്നാണ് പറയുന്നത്. എന്നാല്‍ പത്തു പൈസയുടെ ഗുണം കിട്ടിയിട്ടില്ലെന്നും തടസ്സങ്ങള്‍ മാത്രമാണുണ്ടായതെന്നും അറിയിച്ചു. ഖനനത്തിന്റെ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒരു വസ്തുതയുമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി.

മാസപ്പടി കേസില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനപ്പുറം വസ്തുതകളൊന്നും ചൂണ്ടിക്കാട്ടാനാകുന്നില്ലെന്ന് സി.എം.ആര്‍.എല്‍ ചൂണ്ടിക്കാട്ടി. വാര്‍ത്തസമ്മേളനത്തില്‍ ഉന്നയിക്കുന്ന വസ്തുതയില്ലാത്ത കാര്യങ്ങള്‍ കോടതിയില്‍ പറയാനാവുന്നതെങ്ങനെയാണ്. കമ്പനിക്കെതിരായ സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാനാവുന്നതെങ്ങനെയാണ്.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയതിനാല്‍ കമ്പനിക്ക് അനുകൂലമായ ഉത്തരവുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചെന്നാണ് ആരോപണം. എന്നാല്‍, എല്ലായിടത്തും തടസ്സമല്ലാതെ പത്തുപൈസയുടെ ഗുണം സര്‍ക്കാറില്‍നിന്ന് ലഭിച്ചിട്ടില്ലെന്നും സി.എം.ആര്‍.എല്‍ അഭിഭാഷകന്‍ വാദിച്ചു.

മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനിക്ക് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹരജിയാണ് ജസ്റ്റിസ് കെ. ബാബു പരിഗണിച്ചത്. ഹരജി നല്‍കിയശേഷം ഹരജിക്കാരന്‍ മരിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സമര്‍പ്പിച്ച ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.