കണ്ണൂര്‍ : സംസ്ഥാനത്ത് ഒരു കുടുംബത്തിനെയും ജപ്തിനടപടിയിലൂടെ കുടിയൊഴിപ്പിക്കരുതെന്ന പിണറായി സര്‍ക്കാരിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്ക്. മാരക രോഗിയായ യുവാവിനാണ് നിയമത്തെ മറികടന്ന് പാര്‍ട്ടി ഗ്രാമത്തിലെ സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയുണ്ടായിരിക്കുന്നത്.

കരിവെള്ളൂര്‍ കുണിയന്‍ കിഴക്കിലെ കാഞ്ഞിരപ്പുഴ വീട്ടില്‍ പി.വി ഗംഗാധരനാണ് (46) കരിവെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഓണക്കുന്ന് ബ്രാഞ്ചില്‍ നിന്നുമാണ് ജപ്തിഭീഷണി നേരിടുന്നത്. നവംബര്‍ 11 ന് താമസിക്കുന്ന വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് കാണിച്ച് സഹകരണ ബാങ്ക് അധികൃതര്‍ നോട്ടീസ് നല്‍കിയതായി ഗംഗാധരന്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏഴു ലക്ഷം രൂപയാണ് ഗംഗാധരന്‍ വസ്തു പണയത്തില്‍ ഇവിടെ നിന്നും വായ്പയെടുത്തത്.

ആദ്യം ഓട്ടോറിക്ഷ തൊഴിലാളിയും പിന്നീട് പഴം പച്ചക്കറി വില്‍പ്പനക്കാരനുമായി ജോലി ചെയ്തു വരികയായിരുന്നു. ഈ വേളയില്‍ കൃത്യമായി തിരിച്ചടവ് നടത്തിയിരുന്നു. എന്നാല്‍ രക്താര്‍ബുദ ബാധിതനായപ്പോള്‍ ജോലിക്ക് പോകാന്‍ കഴിയാതെയായി. ഇതിന്റെ കൂടെ രണ്ട് കിഡ്‌നികളും പ്രവര്‍ത്തനരഹിതമായി. ഇതോടെ വീടിന് പുറത്തിറങ്ങാന്‍ കഴിയാതെയായി ഭാര്യയും മക്കളും വയോധികയായ അമ്മയുമടങ്ങുന്ന കുടുംബമാണ് വീട്ടില്‍ കഴിയുന്നത്.

ഒരു മാസം മംഗ്‌ളൂരിലെ ആശുപത്രിയില്‍ ചികിത്സ നടത്തുന്നതിനായി 15,000 രൂപയെങ്കിലും വേണം നാട്ടുകാരുടെ നേതൃത്വത്തിത്ര ചികിത്സാസഹായ കമ്മിറ്റി രുപീകരിച്ചു സ്വരൂപിച്ചു തരുന്ന സഹായത്താലാണ് ഇതുവരെ മുന്‍ പോട്ടു പോയത്. ഭാര്യ ആസ്തമ രോഗിയാണ് 'അതൊന്നും വക വയ്ക്കാതെ അവര്‍ ചെറിയ ജോലിക്ക് പോകുന്നതുകൊണ്ടാണ് കുടുംബം കഷ്ടിച്ചു കഴിഞ്ഞു പോകുന്നത്.

ജപ്തി നടപടിയില്‍ കാലതാമസം അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല വരുന്ന മാസം ഒരു സര്‍ജറി കൂടിയുണ്ട്. ഇതിന് പണമില്ലാത്ത സാഹചര്യത്തിലാണ് ജപ്തിനടപടി കൂടി വരുന്നതെന്ന് പി.വി ഗംഗാധരന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഭാര്യ കെ. സീമയും പങ്കെടുത്തു.