തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സംസ്‌കൃത വിഭാഗം മേധാവി ഡോ. സി.എന്‍. വിജയകുമാരിക്കെതിരെ ജാതി അധിക്ഷേപ ആരോപണം ഉന്നയിച്ച ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്‍ പൊലീസിലും കേരള സര്‍വകലാശാല വിസിക്കും പരാതി നല്‍കി.സംസ്‌കൃതത്തില്‍ പിഎച്ച്ഡിക്ക് അര്‍ഹതയില്ലെന്ന് പറഞ്ഞ് തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നും, നിയമവിരുദ്ധമായി ഗവേഷണ ബിരുദം നിഷേധിക്കാന്‍ ശ്രമിച്ചെന്നും വിപിന്‍ വിജയന്‍ കഴക്കൂട്ടം എസ്.പി.ക്കും വൈസ് ചാന്‍സലര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

കാര്യവട്ടം ക്യാമ്പസില്‍ എം.ഫില്‍ പഠിക്കുമ്പോള്‍ മുതല്‍ ഡോ. വിജയകുമാരി ജാതി പറഞ്ഞ് അധിക്ഷേപിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. 'പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ട, പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു. വിപിനെപ്പോലുള്ള നീച ജാതികള്‍ക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല' എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ തന്നെ നടത്തിയിരുന്നതായും വിപിന്‍ ആരോപിക്കുന്നു. തന്റെ ഗവേഷണ പ്രബന്ധത്തിന് വിഷയവിദഗ്ധര്‍ ശുപാര്‍ശ ചെയ്തിട്ടും ഗവേഷണ ബിരുദം നല്‍കരുതെന്ന് ഡോ. വിജയകുമാരി നിയമവിരുദ്ധമായി ശുപാര്‍ശ ചെയ്തതായും പരാതിയില്‍ പറയുന്നു. ഡോ. വിജയകുമാരിക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നാണ് പ്രധാന ആവശ്യം.

സംഭവത്തില്‍ മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചു. കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. അധ്യാപകരില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണിതെന്നും, വിദ്യാര്‍ഥികളോട് ഈ നിലയില്‍ പെരുമാറാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് പക്വതയും മാന്യതയും അന്തസ്സും പുലര്‍ത്തേണ്ട ബാധ്യതയുണ്ടെന്നും, മുന്‍വിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംഭവം സംബന്ധിച്ച് സര്‍വകലാശാല അന്വേഷണം നടത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി.

സംസ്‌കൃതം അറിയാത്ത വിദ്യാര്‍ഥിക്ക് പിഎച്ച്ഡി നല്‍കരുതെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവി ഡോ.സി.എന്‍.വിജയകുമാരി കത്ത് നല്‍കിയതോടെയാണ് വിഷയം വിവാദമായത്. എസ്എഫ്‌ഐ നേതാവായ വിപിന്‍, സംഘപരിവാര്‍ അനുഭാവിയായ അദ്ധ്യാപിക തന്നോട് രാഷ്ട്രീയ വിരോധം കാട്ടുകയാണെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

ആ പോസ്റ്റ്‌ ഇങ്ങനെ:

എനിക്ക് ഇപ്പോള്‍ രോഹിത് വെമുലയെന്ന എന്റെ കൂടെപ്പിറപ്പിന്റെ നിലവിളി കേള്‍ക്കാം. ജാതി വിവേചനത്തിന്റെ അട്ടഹാസങ്ങള്‍ കേള്‍ക്കാം. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല, ജീവിതം വീണ്ടും വഴുതിപ്പോകുന്നു.

'' സംസ്‌കൃതം അറിയാത്ത ' എന്ന വിശേഷണം ഒരിയ്ക്കലും മായാത്ത മുദ്രപോലെ എന്നില്‍ പതിപ്പിക്കപ്പെട്ടു കഴിഞ്ഞു. സത്യത്തിന്റെ കണികപോലുമില്ലാത്ത ഈ പ്രചരണം എന്നെന്നേയ്ക്കുമായി എന്റെ ജീവിതത്തില്‍ ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ചു കഴിഞ്ഞു. എന്റെ വാക്കുകള്‍ എന്റെ ജീവിതത്തിലെ നേരുകള്‍ ഇനി ഏത് ചാനലുകളും പത്രങ്ങളും പ്രസിദ്ധീകരിക്കും ?

അറിയില്ല.

കേരളസര്‍വ്വകലാശാലയുടെ സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സംസ്‌കൃതത്തില്‍ എം. ഫില്‍ നേടിയ ഞാന്‍ എം. ഫില്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഗവേഷണത്തിന് ചേരുന്നത്.

'EPISTEMOLOGICAL REVIEW OF KENOPANISAD' എന്ന എന്റെ എം. ഫില്‍ പ്രബന്ധത്തിന്റെ ഗൈഡ് ഡോ. സി. എന്‍. വിജയകുമാരി ടീച്ചര്‍ ! അതെ, എനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ല എന്ന് സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയ അതേ ഡീന്‍ തന്നെ.

സംസ്‌കൃതം എഴുതാനും വായിക്കാനും അറിയാത്ത എനിക്ക് അര്‍ഹതയില്ലാത്ത എം.ഫില്‍ ഡിഗ്രി നല്‍കാന്‍ കൂട്ടുനിന്ന ഡോ. സി. എന്‍. വിജയകുമാരി ടീച്ചര്‍ക്ക് അദ്ധ്യാപികയായി തുടരാന്‍ എന്ത് യോഗ്യതയാണുള്ളത് ? എന്റെ എം. ഫില്‍ പ്രബന്ധം പരിശോധിച്ച എന്റെ ഗൈഡായിരുന്ന ഡോ. വിജയകുമാരി ടീച്ചര്‍ സര്‍വ്വകലാശാലയെ കമ്പളിപ്പിക്കുകയായിരുന്നോ ?തട്ടിപ്പുകാരനായ എനിക്ക് കൂട്ടുനിന്ന തട്ടിപ്പുകാരിയാണോ ഡോ. വിജയകുമാരി ടീച്ചര്‍ ? അതോ എം. ഫില്‍ ലഭിച്ചതിനു ശേഷം ഞാന്‍ സംസ്‌കൃതം മറന്നു പോയതാണോ ? പെട്ടന്നൊരുനാള്‍ ഞാന്‍ സംസ്‌കൃതം എഴുതാനും വായിക്കാനും അറിയാത്തയാളായി മാറിയതെങ്ങനെ ? ആ മറിമായത്തിന്റെ പൊരുളാണ് ജാതി വിവേചനം !

ഗവേഷണ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഒരു നോമിനേഷന്‍ പോലും നല്‍കാത്ത ഞാന്‍ എങ്ങനെ വാര്‍ത്തകളില്‍ ഗവേഷക യൂണിയന്റെ ജനറല്‍ സെക്രട്ടറി എന്ന സുപ്രധാന പദവിയില്‍ ഉണ്ടായിരുന്നതായി അവതരിപ്പിക്കപ്പെട്ടു ? എനിക്ക് രാഷ്ട്രീയമുണ്ട് ഡോ. വിജയകുമാരി ടീച്ചര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്റേത് ഇടതുപക്ഷമാണ്. ടീച്ചര്‍ RSS - BJP രാഷ്ട്രീയം പിന്തുടരുന്നു. കേരളസര്‍വ്വകലാശാലയിലെ സംഘപരിവാര്‍ അദ്ധ്യാപക സംഘടനയുടെ സജീവപ്രവര്‍ത്തകയാണ് എന്റെ രാഷ്ട്രീയം മാത്രം ചര്‍ച്ചയാകുന്നതെങ്ങനെയാണ്?

SFI നേതാവിനെതിരെ സംഘപരിവാര്‍ അദ്ധ്യാപകസംഘടനയുടെ ഡീന്‍ റിപ്പോര്‍ട്ട് നല്‍കി എന്ന് എന്താണ് വാര്‍ത്തയാവാത്തത് ? ഡോ. സി. എന്‍. വിജയകുമാരി ടീച്ചറുടെ രാഷ്ട്രീയപക്ഷം വെളിപ്പെടാത്തതെന്താണ് ?

ഞാന്‍ കുറ്റവാളിയും ഡോ. സി. എന്‍. വിജയകുമാരി ടീച്ചര്‍ വിശുദ്ധമാലാഖയുമായി മാറുന്നതെങ്ങനെയാണ് ? മാധ്യമങ്ങള്‍ ചിന്തിക്കുമോ അറിയില്ല. വസ്തുതകള്‍ക്ക് വാര്‍ത്തകളില്‍ യാതൊരു വിലയുമില്ലേ ?

വൈസ് ചാന്‍സിലര്‍ തിരഞ്ഞെടുത്ത പ്രബന്ധ പരിശോധകരെയും ഓപ്പണ്‍ഡിഫന്‍സ് ചെയര്‍മാനെയും മറികടന്ന് ഇല്ലാത്ത അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഡീന്‍ വൈസ് ചാന്‍സിലറുടെ തീരുമാനങ്ങളെത്തന്നെ അവിശ്വസിക്കുകയും വെല്ലുവിളിക്കുകയുമാണ്. പ്രബന്ധ പരിശോധകരും ചെയര്‍മാനും എന്റെ പ്രബന്ധത്തിന് പി.എച്ച്. ഡി നല്‍കാം എന്ന് ശുപാര്‍ശ ചെയ്തു കഴിഞ്ഞു.

ഡീന്‍ എന്ന മഹത്വമാര്‍ന്ന അക്കാദമിക് പദവിയ്ക്ക് യോജിക്കാത്തവിധം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സി എന്‍ വിജയകുമാരി ടീച്ചര്‍ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരരുത്. അല്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ ഡീനിനെ പുറത്താക്കണം. മഹത്തായ പാരമ്പര്യമുള്ള ഈ സര്‍വ്വകലാശാലയ്ക്ക് അപമാനമായി ഇനിയും ഡീന്‍ തുടര്‍ന്നുകൂടാ. കാരണം മറ്റൊരു വിദ്യാര്‍ത്ഥിയും ഇതുപോലെ അധികാര ദുര്‍വിനിയോഗത്താല്‍ ഇനി വേട്ടയാടപ്പെടരുത്.

എന്റെ PhD പ്രബന്ധം ഇംഗ്ലീഷ് ഭാഷയിലാണ് തയ്യാറാക്കിയിട്ടുള്ളത് ഇതിന് സര്‍വകലാശാല നിയമം അനുവദിക്കുന്നുണ്ട്. ഓപ്പണ്‍ ഡിഫന്‍സില്‍ സംസ്‌കൃതം മാത്രം ഉപയോഗിക്കണം എന്ന് നിര്‍ബന്ധമില്ല, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ ഉപയോഗിക്കാവുന്നതാണ്. സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രറി പരിശോധിച്ചാല്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയ നിരവധി ഗവേഷണ പ്രബന്ധങ്ങളും, എം.ഫില്‍ പ്രബന്ധങ്ങളും കാണാന്‍ കഴിയും.

യൂണിവേഴ്‌സിറ്റിയെ രക്ഷിക്കാന്‍ എന്ന ഭാവത്തില്‍ മുഖം മൂടി അണിഞ്ഞു നടക്കുന്ന തിരുവനന്തപുരത്തെ ചില ദുഷ്ടജന്‍മങ്ങള്‍ പേ പിടിച്ച പട്ടിയെപ്പോലെ എന്നെ ആക്രമിക്കാന്‍ കുതിച്ചെത്തിയത് കഴിഞ്ഞ ദിവസമാണ്. എന്റെ യോഗ്യത അളക്കാന്‍ ഇവരെയൊക്കെ ചുമതലപ്പെടുത്തിയത് ആരാണ് ?

വാര്‍ത്തകള്‍ വന്ന സമയത്ത് പലമാധ്യമപ്രവര്‍ത്തകരും എന്നെ വിളിച്ചിരുന്നു. മാധ്യമങ്ങളുടെ മുന്നില്‍ വരാന്‍ കഴിയുന്നില്ല, പുറത്തിറങ്ങാന്‍ തന്നെ എനിക്ക് പേടി തോന്നുന്നു.

ഡീനിന്റെ ഒരു കത്തുകൊണ്ട് എന്റെ ജീവിതമാകെ മുറിഞ്ഞ് ചോരയൊലിക്കുകയാണ്. ഞാന്‍ കഷ്ടപ്പെട്ട് നേടിയ ഡിഗ്രികളെല്ലാം വിഫലമായതു പോലെ തോന്നുന്നു. PhD എന്റെ ജീവിതമാണ്. വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ സ്വരുക്കൂട്ടിയ അക്കാദമിക് നേട്ടങ്ങളും മെറിറ്റും ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായ പോലെ. സത്യത്തിന് യാതൊരു വിലയുമില്ലേ ?

അതില്ലായെങ്കില്‍ പിന്നെ ഞാനുമുണ്ടാവില്ല. ജീവിതത്തില്‍ ഇരുട്ട് നിറയുകയാണ്...


ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ എഴുതിയ വിശദമായ കുറിപ്പിന്റെ ലിങ്ക് നല്‍കുന്നു...

https://www.facebook.com/share/p/1Bgh4akCiY/