കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ എഴുത്തുകാരിയും പ്രസാധകയുമായ എം.എ.ഷഹനാസിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നു. വ്യാജരേഖാ നിര്‍മ്മാണം മുതല്‍ ആള്‍മാറാട്ടം വരെ നീളുന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിന്മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന.

ഐഎഎസ് വിവാദം

നേരത്തെ ഐഎഎസ് നേടിയെന്ന അവകാശവാദം ഉന്നയിച്ച് ഒരു കോളേജില്‍ നിന്ന് ഷഹനാസ് സ്വീകരണം ഏറ്റുവാങ്ങിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ പരിശോധനയില്‍ അങ്ങനെയൊരാള്‍ സിവില്‍ സര്‍വീസ് ലിസ്റ്റില്‍ ഇല്ലെന്ന് വ്യക്തമായി. അതൊരു തുടക്കം മാത്രമായിരുന്നു. ഇപ്പോള്‍ പുറത്തുവരുന്നത് ഷഹനാസിനെതിരെയുള്ള മറ്റു ആരോപണങ്ങളാണ്.

പ്രിയ സിജേഷും ഷഹനാസും ഒരാളോ? രേഖകള്‍ പറയുന്നത്...

സോഷ്യല്‍ മീഡിയയില്‍ 'നിയാസ് മലബാറി' എന്ന ഫേസ്ബുക്ക് ഹാന്‍ഡില്‍ പുറത്തുവിട്ട തെളിവുകള്‍ ഷഹനാസിനെ പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കുന്നതാണ്. 'പ്രിയ സിജേഷ്' എന്ന പേരിലുള്ള ഒരു ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.പ്രിയ സിജേഷും ഷഹനാസും ഒരാളാണെന്ന സംശയം ഇതോടെ ബലപ്പെട്ടു.






ഈ രേഖകളില്‍ പിതാവിന്റെ പേര് ഡോക്ടര്‍ ഷിജേഷ് ടി എന്നാണ്. എന്നാല്‍ പാസ്പോര്‍ട്ടിലേക്ക് വരുമ്പോള്‍ കഥ മാറുന്നു. അവിടെ പിതാവിന്റെ പേര് മറ്റൊന്നാണ്. പാസ്പോര്‍ട്ട് പ്രകാരം ഭര്‍ത്താവ് സിജേഷ് തെക്കേപ്പാട്ടാണ്. രസകരമായ കാര്യം, പേര് മാറുമ്പോഴും വിലാസം ഒന്ന് തന്നെയാണ് എന്നതാണ്. അന്വേഷണം ആവശ്യപ്പെട്ടു കോഴിക്കോട് ഫറോക്ക് സ്വദേശി ഡോ സിജിഷിന്റെ ഭാര്യ എം എ ഷഹനാസിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.


ഗൂഗിള്‍ പേ നല്‍കിയ പണി!

ഷഹനാസ് മുമ്പ് ഉപയോഗിച്ചിരുന്ന ഗൂഗിള്‍ പേ നമ്പര്‍ 'പ്രിയ സിജേഷ്' എന്ന പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത് എന്ന കണ്ടെത്തലും പുറത്തുവന്നിട്ടുണ്ട്. വിവാദം പുകഞ്ഞതോടെ ഈ നമ്പര്‍ മാറ്റിയതായും ആരോപണമുണ്ട്. ഒരേസമയം വ്യത്യസ്ത പേരുകളില്‍ ഔദ്യോഗിക രേഖകള്‍ ഉണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ ഷഹനാസിന് ഇനി കാര്യങ്ങള്‍ എളുപ്പമാകില്ല.


പരാതിയില്‍ അന്വേഷണം

മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച പരാതി ഗൗരവകരമായതിനാല്‍ പ്രാഥമിക അന്വേഷണത്തിന് പോലീസിന് കൈമാറിയിരിക്കുകയാണ്. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക, രേഖകള്‍ കൃത്രിമമായി നിര്‍മ്മിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കാനാണ് സാധ്യത. എന്നാല്‍ ഉയര്‍ന്നു വന്ന ഒരു ആരോപണത്തോടും ഇതുവരെ ഷഹനാസ് വ്യക്തമായി പ്രതികരിച്ചിട്ടില്ല. കേസ് കൊടുക്കാന്‍ വെല്ലുവിളിക്കുന്ന പോസ്റ്റ് കഴിഞ്ഞ ദിവസം ഇട്ടിരുന്നു.


സോഷ്യല്‍ മീഡിയയില്‍ നിയാസ് മലബാറി പുറത്തുവിടുന്ന ഓരോ തെളിവിനും വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നിലെയാണ് എം എ ഷഹനാസിന് എതിരെ സോഷ്യല്‍ മീഡിയയില്‍ സൈബറാക്രമണം രൂക്ഷമായത്.