- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുഖ്യപ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; കേസിലെ മറ്റ് പ്രതികളെ പിടികൂടാനായില്ല; കൂടുതൽ വകുപ്പുകൾ ചുമത്താൻ മടിക്കുന്നത് സമ്മർദ്ദം കാരണം; കോഴഞ്ചേരിയിൽ വയോധികയെ ആക്രമിച്ചെന്ന പരാതിയിൽ ആറന്മുള പോലീസിന്റെ ഒളിച്ചു കളി ?; നീതി തേടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി ബന്ധുക്കൾ
പത്തനംതിട്ട: കോഴഞ്ചേരിയിൽ അതിക്രമിച്ച് കയറി മതിൽ പൊളിച്ചത് ചോദ്യം ചെയ്ത വയോധികയെ ആക്രമിച്ച കേസിൽ പോലീസിന്റെ മെല്ലെപ്പോക്കെന്ന ആരോപണവുമായി ബന്ധുക്കൾ. വഴിയുടെ വീതി കൂട്ടുന്നത്തിനായി സ്ഥലം വിട്ട് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതേതുടർന്നാണ് പ്രതികൾ രാത്രി അതിക്രമിച്ച് കയറി വീടിന്റെ ചുറ്റുമതില്‍ പൊളിച്ചത്. ഇത് ചോദ്യം ചെയ്ത വയോധികയെ പ്രതികളിൽ ഒരാൾ മർദിച്ചതായാണ് പരാതി. കോഴഞ്ചേരി സ്വദേശിയായ സാറാമ്മ ഫിലിപ്പോസ് നല്‍കിയ പരാതിയിലാണ് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴഞ്ചേരി സ്വദേശിയായ സാറാമ്മ ഫിലിപ്പോസ് നല്‍കിയ പരാതിയിലാണ് ആറന്മുള പോലീസ് കേസെടുത്തത്.
എന്നാൽ പോലീസിൽ നിന്നും നീതി ലഭിക്കാത്തതിനാൽ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകാനാണ് ബന്ധുക്കളുടെ നീക്കം. അനു എം വര്‍ഗീസ്, ജെസിബി ഡ്രൈവര്‍, ഡ്രൈവറുടെ സഹായി എന്നിവര്‍ക്കെതിരെയാണ് കേസ്. ഒന്നാം പ്രതിയായ അനുവിനെ പോലീസ് അറസ്റ്റിന് ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ മറ്റ് പ്രതികൾക്കായി പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സമീപവാസിയായ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമാണ് കേസിലെ മുഖ്യ പ്രതിയായ അനു. ഇയാളുടെ നേത്യത്വത്തിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടിന്റെ മതിൽ ഇടിച്ചു മാറ്റിയതെന്നാണു ആറന്മുള പോലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നത്.
അനുവിന്റെ വിട്ടിലേക്കു പോകുന്ന വഴിയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച മതിലാണ് പൊളിച്ചത്. കഴിഞ്ഞ ദിവസം രാത്രി 2 മണിയോടെയാണ് സംഭവമുണ്ടായത്. മക്കളെല്ലാം മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനാല്‍ സാറാമ്മ തനിച്ചാണ് താമസിക്കുന്നത്. റോഡിനോടു ചേര്‍ന്നു നില്‍ക്കുന്ന വീട് മതില്‍ കെട്ടി സംരക്ഷിച്ചിരിക്കുകയായിരുന്നു. റോഡിന്റെ വീതി കൂട്ടുന്നതിനായി സ്ഥലം നല്‍കണമെന്ന ആവശ്യം സമീപവാസിയായ അനു പറഞ്ഞിരുന്നു. എന്നാല്‍ ലോറി പോകാനുള്ള വീതി റോഡിന് ഉണ്ടെന്നും വഴിക്കായി മൂന്ന് വീട്ടുകാര്‍ സ്ഥലം കൊടുത്തിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നത്. മുന്‍പ് റോഡ് വീതി കൂട്ടാനായി വഴിയുടെ ഒരു വശത്ത് നിന്നും മാത്രമാണ് ഭൂമി എടുത്തത്.
എന്നാല്‍ ഇപ്പോള്‍ വീണ്ടും വഴിക്കായി സ്ഥലം ആവശ്യപ്പെടുന്നത് ന്യായമല്ലെന്നാണ് പരാതിക്കാരുടെ പക്ഷം. രാത്രി മതില്‍ പൊളിക്കുന്ന ശബ്ദം കേട്ടാണ് സാറാമ്മ പുറത്ത് വരുന്നത്. വീടിന്റെ മുറ്റത്തേക്ക് മതില്‍ പൊളിഞ്ഞ് വീണതോടെ വീട്ടിലേക്ക് കയറാന്‍ പറ്റാത്ത അവസ്ഥയാണ്. സംഭവം ചോദ്യം ചെയ്ത സാറാമ്മയ്ക്കു നേരെ മണ്ണുമാന്തി യന്ത്രത്തിനുള്ളില്‍ ഉണ്ടായിരുന്ന ഇരുമ്പു പൈപ്പ് ഉപയോഗിച്ച് വീശി അടിക്കാന്‍ ജെസിബി ഡ്രൈവറുടെ സഹായി ശ്രമിച്ചതായും ചീത്തവിളിച്ച് അപമാനിച്ചതായും ആരോപണമുണ്ട്. മതില്‍ പൊളിച്ചതിനു ശേഷം കല്ലുകള്‍ നീക്കം ചെയ്യേണ്ട എന്ന പോലീസ് നിര്‍ദേശമുണ്ടെന്ന് പറഞ്ഞ് തന്നെയും ബന്ധുവിനെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
സംഭവ ശേഷം സാറാമ്മയെ സമീപത്തുള്ള കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതര പരിക്കുകൾ ഇല്ലായിരുന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ക്ക് എതിരെ കേസ് എടുത്തതായി ആറന്മുള പോലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ 329 (3), 324 (5), 351 (2), 3 (5) വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്നതാണ് ബന്ധുക്കളുടെ ആവശ്യം. കൂടുതൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ബന്ധുക്കൾ പറയുന്നത്.
നടവഴി മാത്രം ഉണ്ടായിരുന്നിടത്ത് തങ്ങളുടെ സ്ഥലം കൂടി വിട്ടു നല്‍കിയാണ് റോഡിനു വീതി കൂട്ടിയതെന്നും റോഡിന്റെ മറ്റ് ഭാഗങ്ങളെക്കാള്‍ വീതി ഇവിടെയുണ്ടെന്നും പരാതിക്കാരി പറയുന്നു. വീടുപണി പൂര്‍ത്തിയാകുമ്പോള്‍ മതിലും പുനര്‍നിര്‍മിക്കുമെന്നും പറഞ്ഞിരുന്നു. അതൊന്നും വകവയ്ക്കാതെയാണ് രാത്രി മതില്‍ പൊളിച്ചു മാറ്റിയതെന്നും ഇക്കാര്യത്തില്‍ നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും സാറാമ്മ പറഞ്ഞു. രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം പ്രതികള്‍ ഉണ്ടാക്കിയത്.