ഡൽഹി: കുറച്ച് വർഷങ്ങൾക്കിപ്പുറം രാജ്യത്ത് വീണ്ടും കോവിഡ് ഭീതി. പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും മാസ്‌ക് ധരിക്കാൻ മറക്കല്ലേയെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.ഇതിനിടെ, രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വൻ വർധനവ്. ഇന്ന് ആയിരത്തിലേറെ ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ വകുപ്പ് പങ്കുവെച്ച കണക്കുകള്‍ പ്രകാരം 1009 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പകുതിയിലേറെ രോഗികളും കേരളത്തിലാണ്. 430 പേർക്കാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് രണ്ടു മരണവും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മഹാരാഷ്‌ട്രയില്‍ 209 കേസ് റിപ്പോര്‍ട്ട് ചെയ്തു. ദല്‍ഹിയില്‍ 104 കൊവിഡ് രോഗികളാണുള്ളത്. മെയ് 19ന് ശേഷം മാത്രം 99 കേസുകളാണ് ദല്‍ഹിയില്‍ വര്‍ധിച്ചത്. ഇതേ കാലയളവില്‍ 24 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. കര്‍ണാടക- 47, തമിഴ്‌നാട്- 69, ഗുജറാത്ത്- 83, ഉത്തര്‍ പ്രദേശ്- 15, രാജസ്ഥാന്‍- 13 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകള്‍. രോഗികളെല്ലാം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

അതേസമയം, ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് വർധിച്ചു വരുന്നുണ്ട്. പക്ഷെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അറിയിക്കുന്നത്. ഗര്‍ഭിണികള്‍, പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ തുടങ്ങിയ വിഭാഗത്തിലുള്ളവര്‍ മുന്‍കരുതലെടുക്കണം. ആള്‍ക്കൂട്ടത്തിലിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഉപേക്ഷിക്കണമെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു.