കാസര്‍കോട്: വീട്ടമ്മയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ സിപിഎം കുമ്പള മുന്‍ ഏരിയാ സെക്രട്ടറിക്കെതിരെ കേസെടുത്തു. എന്‍മകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്‌കൂള്‍ അധ്യാപകനുമായ എസ്.സുധാകരനെതിരെയാണ് കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തത്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.

1995 മുതല്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് വീട്ടമ്മയുടെ പരാതി. തനിക്കും കുടുംബത്തിനും വധഭീഷണി ഉള്ളതായും ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. കല്യാണം കഴിക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗിക പീഡനം നടത്തിയത്. പക്ഷേ കല്യാണം കഴിച്ചില്ലെന്നും താന്‍ മറ്റൊരു കല്യാണം കഴിച്ചെന്നും വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. സുധാകരന്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ തന്റെ ആദ്യ ഭര്‍ത്താവ് തന്നെയും കുട്ടികളെയും ഉപേക്ഷിച്ചു പോകുകയും ചെയ്തു.

ഇതിന് പിന്നാലെ 2009ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ സുധാകരന്‍ ജയിലില്‍ പോയി. ഈ സമയത്ത് തന്റെ രണ്ടാം വിവാഹം കഴിഞ്ഞുവെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ലോഡ്ജില്‍ ഭീഷണിപ്പെടുത്തി കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. നിരന്തരമായ ഉപദ്രവം കാരണമാണ് പൊലീസില്‍ പരാതികൊടുത്തത്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ തന്റെ ചിത്രങ്ങളും വിഡിയോകളും യൂട്യൂബിലും സോഷ്യല്‍മീഡിയയിലും ഇടുമെന്നും നിന്നെയും കുടുംബത്തെയും കൊല്ലാന്‍ പോലും മടിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു.

പീഡനം സംബന്ധിച്ച് 48കാരി ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് സുധാകരനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. പരാതി അന്വേഷിക്കാനായി സിപിഎം മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.