കണ്ണൂര്‍: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍-ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കര്‍ എ. എന്‍ ഷംസീറിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം രക്തസാക്ഷിയുടെ മകന്‍. ഷംസീറൊക്കെ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം ആര്‍ എസ് എസ്സിനെ പ്രീതിപെടുത്താനുള്ളതാവരുത്. ആര്‍എസ്എസ് പ്രധാന സംഘടനയല്ല, പ്രധാന വര്‍ഗീയ സംഘടന എന്ന് പറയണം. ആര്‍എസ്എസിന്റെ വര്‍ഗീയത മറന്നുള്ള ഷംസീറിന്റെ പ്രസ്താവന കേട്ട് രക്തസാക്ഷികളുടെ കുടുംബങ്ങള്‍ തരിച്ചിരിക്കുകയാണെന്ന് മേപ്പയൂരിലെ രക്ത സാക്ഷി ഇബ്രാഹിമിന്റെ മകന്‍ ഷെബിന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നുമായിരുന്നു ഷംസീര്‍ പറഞ്ഞത്. സുഹൃത്താണ് കൂട്ടിക്കൊണ്ട് പോയതെന്ന് അജിത് കുമാര്‍ തന്നെ വ്യക്തമാക്കി. ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നും സംഭവത്തില്‍ അപാകതകളില്ലെന്നും എ.എന്‍.ഷംസീര്‍ വ്യക്തമാക്കിയിരുന്നു. ഷംസീറിന്റെ പ്രസ്താവന വിവാദമായിരുന്നു. സിപിഐ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സിപിഎം രക്തസാക്ഷിയുടെ മകന്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്. എന്നാല്‍ പ്രധാന 'വര്‍ഗീയ' സംഘടന എന്ന സത്യത്തെ മറച്ചു വെച്ചുകൊണ്ട് 'പ്രധാന സംഘടന' എന്ന് മാത്രം പറയുന്നതിലെ രാഷ്ട്രീയവും ചോദ്യം ചെയ്യപ്പെടണമെന്ന് ഷെബിന്‍ പറയുന്നു. 'വര്‍ഗീയത' എന്നത് ഉറക്കെ പറയേണ്ട വാക്ക് തന്നെയാണ്.

പ്രധാന സംഘടന എന്ന ലേബലില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇങ്ങനെ നോര്‍മലൈസ് ചെയ്യുന്നത് കാണുമ്പോള്‍, അവരാല്‍ കൊലചെയ്യപ്പെട്ടവരുടെ കുടുംബങ്ങള്‍ ഇതൊക്കെ കേട്ട് തരിച്ചിരിപ്പാണ് എന്ന സത്യം മിനിമം മനസിലാക്കണം. 'പ്രധാന സംഘടന' എന്ന് മാത്രം പറഞ്ഞുകൊണ്ട് താങ്കള്‍ ആര്‍കാണീ ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത്? താങ്കളീ പറഞ്ഞ 'പ്രധാന സംഘടന' രാജ്യത്ത് വംശഹത്യകള്‍ നടത്തിയവരുടെ സംഘടനയാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഇന്നും കൊലപാതകങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന സംഘടനയാണ്. ഭക്ഷണത്തിന്റെ പേരില്‍ പോലും മനുഷ്യനെ മൃഗീയമായി കൊല്ലുന്നവന്റെ സംഘടനയാണ്-ഷെബിന്‍ പറയുന്നു

ഈ ആര്‍ എസ് എസ് എന്ന 'വര്‍ഗീയ' സംഘടന തന്നെയാണ് എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന് കളഞ്ഞത്. ഇതേ പോലെ അനേകം രക്തസാക്ഷികളെ ഇവിടെ സൃഷ്ടിച്ചു വെച്ചതും. വര്‍ത്തമാന ഇന്ത്യയില്‍ നിങ്ങളെ പോലുള്ളവരാല്‍ വെള്ള പൂശപ്പെടേണ്ട സംഘടനയല്ല ആര്‍ എസ് എസ്. ഇന്ത്യയില്‍ ആര്‍ എസ് എസ് എന്നത് 'പ്രധാന വര്‍ഗീയ സംഘടനയാണ്'. മനുഷ്യനെ കൊന്നുകളയാന്‍ യാതൊരു മടിയുമില്ലാത്ത 'തീവ്രസ്വഭാവമുള്ള പ്രധാന വര്‍ഗീയ സംഘടന'. അതങ്ങിനെ തന്നെയേ പറയാവൂ- ഷെബിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.