തിരുവനന്തപുരം: കോണ്‍ഗ്രസ് കൈവിട്ടതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നീക്കം ശക്തമാക്കി സിപിഎം. ലൈംഗിക പീഡന ആരോപണങ്ങളില്‍ പ്രതിസന്ധിയിലായ രാഹുലിനെ കുരുക്കിലാക്കാന്‍ നീക്കം തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. പ്രതികളുടെ ശബ്ദരേഖയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിന്റെ പേര് പരാമര്‍ശിക്കുന്നത്. കേസില്‍ നിലവില്‍ ഏഴ് പ്രതികളാണ് ഉള്ളത്. വ്യാജ തിരിച്ചറിയല്‍ രേഖ കേസില്‍ പൊലീസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവര്‍ വ്യാജ രേഖയുണ്ടായതായി അറിയില്ലെന്നും, അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ മൊഴി. നാല് മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിലാണ് വ്യാജ തിരിച്ചറിയര്‍ കാര്‍ഡിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചത്.

അതേസമയം, സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത് അനുസരിച്ചു അന്വേഷണം മുന്നോട്ടു പോകുകയാണ്. മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ തെളിവൊന്നും ലഭിക്കാത്തതിനാല്‍ പ്രതിചേര്‍ത്തിട്ടില്ല. ശേഷം കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത ആളുകളായ ഫെനി നൈനാന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.

ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്നും രാഹുലിനെ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന തെരഞ്ഞെടുപ്പില്‍ രാഹുലിന് സീറ്റ് നല്‍കാതിരിക്കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും രാഹുല്‍ എം.എല്‍.എ സ്ഥാനത്ത് തുടരുകയാണ്. എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്നും സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി യുവതികള്‍ രംഗത്തെത്തിയത്. യുവനടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ് ഒരു യുവനേതാവ് തന്നോട് മോശം രീതിയില്‍ പെരുമാറിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ റിനി ഉദ്ദേശിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനെയാണെന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നു. തുടര്‍ന്ന് എഴുത്തുകാരി ഹണി ഭാസ്‌കരനും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ മറ്റൊരു യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു. ഇതോടെ രാഹുല്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മും ബി.ജെ.പിയും വലിയ പ്രതിഷേധമാണുയര്‍ത്തിയത്.