ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ചില പ്രതിപക്ഷ എം.പിമാര്‍ ക്രോസ് വോട്ടിംഗ് നടത്തിയെന്ന ആരോപണം വലിയ വിവാദമായി കനക്കുന്നു. പ്രതിപക്ഷ എം.പിമാരില്‍ ചിലര്‍ ഭരണപക്ഷ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന് വോട്ട് ചെയ്‌തെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, കോണ്‍ഗ്രസിന്റെ മനീഷ് തിവാരി വിശദമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു. ക്രോസ് വോട്ടിങ് വിശ്വാസ വഞ്ചനയാണെന്നും ഇന്ത്യ സഖ്യത്തിന്റെ ആന്തരിക ഐക്യത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്നും തിവാരി പറഞ്ഞു.

' ക്രോസ് വോട്ടിങ് നടന്നെങ്കില്‍ ഇന്ത്യ സഖ്യത്തിലെ ഓരോ കക്ഷിയും അക്കാര്യം ഗൗരവത്തോടെ അന്വേഷിക്കണം. ക്രോസ് വോട്ടിങ് ഗുരുതര വിഷയമാണ്'- തിവാരി പറഞ്ഞു. അതേസമയം, അവസരം മുതലെടുത്ത ബിജെപി പ്രതിപക്ഷത്തെ പരിഹസിച്ചു. പ്രതിപക്ഷത്തിന് നന്ദി പറയുന്നുവെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ' എന്‍ഡിഎ സ്ഥാനാര്‍ഥി സി പി രാധാകൃഷ്ണന് മനസാക്ഷി വോട്ട് ചെയ്ത ഇന്‍ഡി സഖ്യത്തിലെ ചില എം പിമാര്‍ക്ക് പ്രത്യേക നന്ദി. എന്‍ഡിഎയും ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളായ എംപിമാരും ഐക്യത്തോടെ തുടരും. ഒയഥാര്‍ഥ രാജ്യസ്‌നേഹിയും വിനയവും കാര്യക്ഷമതയുമുള്ള ആളെ പുതിയ ഉപരാഷ്ട്രപതിയാക്കിയതില്‍ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍'-റിജിജു പറഞ്ഞു.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പുകള്‍ ഉണ്ടാകാറില്ല. രഹസ്യബാലറ്റ് സമ്പ്രദായമാണ് പിന്തുടരുന്നത്. തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് എംപിമാര്‍ക്ക് വോട്ടുചെയ്യാം. എന്നിരുന്നാലും മിക്ക എംപിമാരും പാര്‍ട്ടി ലൈന്‍ പിന്തുടരുകയാണ് ചെയ്യുക. ബിഹാര്‍ തിരഞ്ഞെടുപ്പ് വരാനിരിക്കെ ക്രോസ് വോട്ടിങ് ഇന്ത്യ സഖ്യത്തിന് വലിയ തലവേദനയാണ്.

തങ്ങളുടെ പാര്‍ട്ടികളില്‍ ക്രോസ് വോട്ടിങ് നടന്നിട്ടില്ലെന്നാണ് മിക്ക പ്രതിപക്ഷ എംപിമാരും പ്രതികരിച്ചത്. ' രഹസ്യബാലറ്റായത് കൊണ്ട് ക്രോസ് വോട്ടിങ് നടന്നോയെന്ന് എങ്ങനെ അറിയും? ആരുടെ വോട്ടാണ് ഭിന്നിച്ചുപോയതെന്ന് എനിക്കറിയില്ല' എന്‍സിപിയുടെ സുപ്രിയ സുലെ പറഞ്ഞു. ' ഞങ്ങളുടെ ഭാഗത്ത് നിന്ന് ക്രോസ് വോട്ടിങ് ഉണ്ടായിട്ടില്ല. ആര്‍ജെഡിയുടെ 9 എംപിമാരും ഇന്ത്യ സഖ്യത്തിന് വോട്ടുചെയ്തു. '- തേജസ്വി യാദവ് പറഞ്ഞു.

അതേസമയം, പ്രതിപക്ഷ നിരയില്‍ നിരാശ പ്രകടമാണ്. വോട്ടുഅസാധുവാക്കിയ എംപിമാര്‍ വിദ്യാഭ്യാസമുള്ളവരും വിഡ്ഢികളുമോ? അവര്‍ മനസാക്ഷിക്കനുസരിച്ചാണോ വോട്ട് ചെയ്തത്? അതോ അവരുടെ വോട്ടുകള്‍ വിലയ്ക്ക് വാങ്ങിയോ? ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ അര്‍വിന്ദ് സാവന്ത് ചോദിച്ചു.

' രഹസ്യ ബാലറ്റായത് കൊണ്ട് ക്രോസ് വോട്ടിങ് നടന്നോ അതോ പ്രതിപക്ഷ അംഗങ്ങളുടെ വോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ടോ എന്നറിയില്ല. ഇന്നലെ ഞാന്‍ ചിലരോട് സംസാരിച്ചപ്പോള്‍, വോട്ടുവാങ്ങാന്‍ വേണ്ടി അവര്‍ ഓരോ വ്യക്തിക്കും 15-20 കോടി ചെലവഴിച്ചതായി അറിഞ്ഞു'-തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനര്‍ജി ആരോപിച്ചു. രഹസ്യ ബാലറ്റ് ആയതുകൊണ്ട് ക്രോസ് വോട്ടിങ് ഊഹം മാത്രമാണെന്നും അദ്ദേഹം ന്യായീകരിക്കാന്‍ ശ്രമിച്ചു.

എന്‍ഡിഎയുടെ 427 വോട്ടും പിന്തുണയ്ക്കുന്ന വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ 11 എംപിമാരും ചേര്‍ത്ത് 438 വോട്ടാണ് കിട്ടേണ്ടിയിരുന്നത്. എന്നാല്‍, സി പി രാധാകൃഷ്ണന് 452 വോട്ടുകിട്ടി. 14 എണ്ണം അധികം. 15 വോട്ടുകള്‍ അസാധുവായതും കാര്യങ്ങളെ സങ്കീര്‍ണമാക്കി. അസാധുവായ 7 വോട്ടുകള്‍ക്കും ഒരേ രീതിയായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തു, പക്ഷേ തെറ്റായ ബോക്‌സ് മാര്‍ക്ക് ചെയ്തു. രണ്ടുവോട്ടുകള്‍ക്ക് ശരി ചിഹ്നമാണ് ഉണ്ടായിരുന്നത്. മറ്റൊരെണ്ണത്തില്‍ ഒരുചിത്രവും,