ഡൽഹി: ഡൽഹി പോലീസിലെ സ്‌പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സ് (SWAT) കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നാല് മാസം ഗർഭിണിയായിരുന്ന യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ അങ്കുറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതര ആരോപണങ്ങളാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കാജലിന്റെ ബന്ധുക്കൾ ഉയർത്തുന്നത്. തലമുറകൾ കൈമാറിവന്ന സ്ത്രീധനമെന്ന ആചാരം കാരണമാണ് സ്വാറ്റ് കമാൻഡോ കാജൽ ചൗധരിയുടെ ജീവനെടുത്തത്. ഇതോടെ വീണ്ടും രാജ്യത്ത് സ്ത്രീധന പീഡനങ്ങൾ ചർച്ചയായിരിക്കുകയാണ്.

ഇപ്പോഴിതാ, സംഭവത്തിൽ പ്രതികരണവുമായി രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും പുതുച്ചേരി മുന്‍ ഗവര്‍ണറുമായ കിരണ്‍ ബേദി. പെണ്‍കുട്ടികളെ മാനസികമായും സാമ്പത്തികമായും ശാക്തീകരിക്കുന്നതോടൊപ്പം നമ്മുടെ ആണ്‍കുട്ടികളെ എങ്ങനെ വളര്‍ത്തിയെടുക്കുന്നു എന്നതില്‍ ശ്രദ്ധിക്കണമെന്നും കിരണ്‍ ബേദി പറഞ്ഞു. തീവ്രവാദികളെ വരെ കീഴടക്കാൻ അവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഏത് സാഹചര്യവും വളരെ ചങ്കൂറ്റത്തോടെ നേരിടുന്ന ശൈലി. എന്നിട്ടും ഇവിടെ എന്താണ് നടന്നത്. ഓർക്കുമ്പോൾ തന്നെ നടുങ്ങി പോകുന്നുവെന്നും അവർ വ്യക്തമാക്കി.

"ഒരു പൊലീസ് കമാൻഡോ ആയിട്ടുകൂടി അവൾക്ക് ഈ ഗതി വന്നു" എന്ന് തുടങ്ങുന്ന അവരുടെ വാക്കുകൾ സമൂഹത്തിന്റെ മനഃസാക്ഷിയെ തൊട്ടുണർത്തുന്നതാണ്. പെൺകുട്ടികളെ സാമ്പത്തികമായും മാനസികമായും ശാക്തീകരിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോരെന്നും, ആൺകുട്ടികളെ എങ്ങനെ വളർത്തുന്നു എന്നതിലാണ് മാറ്റം വരേണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു.

"നമ്മുടെ സ്കൂളുകളും വീടുകളും ഏതുതരം പുരുഷന്മാരെയാണ് രൂപപ്പെടുത്തുന്നത്? തെറ്റ് നമ്മുടെ വളർത്തൽ രീതിയിലാണ്," എന്ന് കിരൺ ബേദി നിരീക്ഷിക്കുന്നു. പുരുഷാധിപത്യ ചിന്താഗതികളും അക്രമവാസനയും ചെറുപ്പത്തിലേ തിരുത്തപ്പെടാത്തതാണ് ഇത്തരം ക്രൂരതകളിലേക്ക് നയിക്കുന്നതെന്ന വലിയ സത്യമാണ് ഇതിലൂടെ പുറത്തുവരുന്നത്.

കാജൽ ചൗധരി ഒരു വ്യക്തിയല്ല, മറിച്ച് മാറ്റങ്ങൾക്കിടയിലും മാറാതെ നിൽക്കുന്ന നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ ഇരയാണ്. സ്ത്രീകളെ പ്രതിരോധിക്കാൻ പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ, പുരുഷന്മാരെ മനുഷ്യത്വം ആദരിക്കാൻ പഠിപ്പിക്കുക എന്ന ദൗത്യം കൂടി സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ കാജലിനെപ്പോലെയുള്ളവരുടെ ജീവൻ ഇനിയും പൊലിയാതിരിക്കൂ.

അതേസമയം, ജനുവരി 22-ന് രാത്രി പത്തുമണിയോടെ പടിഞ്ഞാറൻ ഡൽഹിയിലെ മോഹൻ ഗാർഡനിലുള്ള ഇവരുടെ വാടകവീട്ടിലാണ് സംഭവം നടന്നത്. നാലു മാസം ഗർഭിണിയായിരുന്ന കാജലിനെ അങ്കുർ പിന്നിൽ നിന്നും ഭാരമേറിയ ഡംബെൽ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ജനുവരി 27-ന് രാവിലെ ആശുപത്രിയിൽ വെച്ച് മരിച്ചു. ഇവർക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ട്.

അങ്കുർ മുൻപും കാജലിനെ മർദ്ദിച്ചിരുന്നതായി സഹോദരൻ നിഖിൽ പറയുന്നു. അഞ്ച് മാസം മുൻപ് മർദ്ദനത്തെത്തുടർന്ന് കാജലിനെ തിരികെ കൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും, കുട്ടിയുടെ പേരിൽ സത്യം ചെയ്ത് അങ്കുർ മാപ്പ് പറഞ്ഞതിനാൽ അവർ അവിടെത്തന്നെ തുടരുകയായിരുന്നു. ഗർഭിണിയായിരുന്നിട്ടും ജോലി കഴിഞ്ഞ് വന്നശേഷം വീട്ടുജോലികളെല്ലാം ചെയ്യാൻ കാജൽ നിർബന്ധിതയായിരുന്നുവെന്നും വീട്ടുകാർ ആരോപിച്ചു.

പാനിപ്പത്തിലെ കോളേജ് പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. 2023 നവംബറിൽ വിവാഹിതരായ ഇവർ ഹരിയാനയിലെ ഗനൗറിലായിരുന്നു താമസം. അവിടെയുണ്ടായ തർക്കങ്ങളെത്തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് ഡൽഹിയിലെ മോഹൻ ഗാർഡനിലേക്ക് താമസം മാറിയത്. എന്നാൽ അവിടെയും പീഡനം തുടരുകയായിരുന്നു. കുട്ടി ഇപ്പോൾ കാജലിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്. അവനെ തങ്ങൾ വളർത്തുമെന്നും വലുതാകുമ്പോൾ സത്യം അറിയിക്കുമെന്നും കുടുംബം വ്യക്തമാക്കി.

സംഭവ ദിവസം, ഭർത്താവായ അങ്കുർ കാജലിന്റെ സഹോദരൻ നിഖിലിനെ വിളിച്ച് ഭാര്യ തന്നോട് വഴക്കിടുകയാണെന്ന് പറഞ്ഞു. സഹോദരനോട് കാര്യം വിശദീകരിക്കാൻ കാജൽ ഫോൺ വാങ്ങിയെങ്കിലും അങ്കുർ അത് തട്ടിപ്പറിച്ചു. "ഞാൻ നിന്റെ പെങ്ങളെ കൊല്ലാൻ പോവുകയാണ്, തെളിവായി നീ ഈ സംഭാഷണം റെക്കോർഡ് ചെയ്തോ" എന്ന് നിഖിലിനോട് പറഞ്ഞ ശേഷം അങ്കുർ കാജലിനെ ആക്രമിക്കുകയായിരുന്നു. നിഖിൽ ഫോണിലൂടെ കാജലിന്റെ നിലവിളി കേട്ടെങ്കിലും ഉടൻ തന്നെ കോൾ കട്ടായി.

അഞ്ച് മിനിറ്റിന് ശേഷം വീണ്ടും വിളിച്ച അങ്കുർ, താൻ കാജലിനെ കൊന്നെന്നും വന്ന് മൃതദേഹം കൊണ്ടുപോയ്‌ക്കോളാനും നിഖിലിനോട് പറഞ്ഞു. നിഖിൽ അർദ്ധരാത്രിയോടെ ഡൽഹിയിലെത്തി. അപ്പോഴേക്കും അങ്കുറിന്റെ വീട്ടുകാർ സ്ഥലത്തെത്തുകയും കാജലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. കാജലിന്റെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. ഡംബെൽ കൊണ്ട് തലയ്ക്ക് അടിച്ചതിനൊപ്പം കാജലിന്റെ തല വാതിലിന്റെ ഫ്രെയിമിലിട്ട് ഇടിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.