മാഞ്ചസ്റ്റര്‍: കെയര്‍ വിസയില്‍ ജോലി തേടി എത്തിയ എറണാകുളം പാമ്പാക്കുട സ്വദേശി ദീപു മേന്‍മുറിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി. മരണവിവരം മാഞ്ചസ്റ്റര്‍ പോലീസ് നാട്ടില്‍ അറിയിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ സഹായം തേടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് യുകെ മലയാളികള്‍ വിവരം അറിയുന്നത്. ജോലി ചെയ്തിരുന്ന കെയര്‍ ഹോമില്‍ നിന്നും പിരിച്ചു വിടപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു ദീപുവെന്നു പറയപ്പെടുന്നു. ലക്ഷങ്ങളുടെ കടബാധ്യത നിലനില്‍ക്കെ ജോലി കൂടി നഷ്ടമായ സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ട് പോകും എന്നറിയാതെ വിഷമിക്കുമ്പോള്‍ അടുത്തിടെ ഒരു മലയാളി റെസ്റ്റോറന്റില്‍ ഷെഫ് ആയി ജോലി ലഭിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ഭാരം ഈ ജോലിയിലും ദീപുവിനെ വിടാതെ പിന്തുടരുക ആയിരുന്നു എന്നാണ് ലഭ്യമായ സൂചന.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ദീപു ജോലി സ്ഥലത്ത് എത്തിയിരുന്നതായി സൂചനയില്ല. ഇതേതുടര്‍ന്ന് പോലീസ് അന്വേഷണത്തിലാണ് ദീപു താമസസ്ഥലത്തു മരിച്ചതായി കണ്ടെത്താനായത്. സാധാരണ സാമ്പത്തിക നിലയുള്ള കുടുംബം ആയതിനാല്‍ ദീപുവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ മലയാളി സംഘടനകളോ പൊതു പ്രവര്‍ത്തകരോ സഹായിക്കണമെന്ന് സുഹൃത്തുക്കളും മറ്റും സോഷ്യല്‍ മീഡിയ വഴി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലില്‍ പാലായില്‍ നിന്നും എത്തിയ മധ്യവയസ്‌കനും ഇതേ സാഹചര്യത്തില്‍ യുകെയില്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാളുടെ മൃതദേഹം ബ്രിട്ടനില്‍ തന്നെ സംസ്‌കരിച്ചത്. കഴിഞ്ഞ ആഴ്ച ഹാംഷെയറിലെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടത്തിയ എല്‍ദോയുടെ നാട്ടില്‍ നിന്നും വിളിപ്പാടകലെയാണ് ഇപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദീപുവിന്റെ നാടും.

യുകെയില്‍ മികച്ച ജീവിതം തേടി എത്തുന്നവര്‍ തുടര്‍ച്ചയായി മരണത്തിലേക്ക് വഴുതി വീഴുന്ന സാഹചര്യമാണ് ഇപ്പോള്‍ യുകെ മലയാളികള്‍ അഭിമുഖീകരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ കെയര്‍ വിസയ്ക്കായി മുടക്കുന്നവര്‍ യുകെയില്‍ എത്തിക്കഴിഞ്ഞ ശേഷം ഏറ്റവും താഴന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നതും തുടര്‍ന്ന് ജീവിത ചിലവ് താങ്ങാനാകാത്ത സാഹചര്യത്തില്‍ വിസയ്ക്കായി മുടക്കിയ പണത്തിന്റെ തിരിച്ചടവ് പോലും മുടങ്ങുന്നതും ഒക്കെ പലരുടെയും മാനസിക സമ്മര്‍ദ്ദം ഉയര്‍ത്തുന്ന ഘടകങ്ങളാണ്. കെയര്‍ വിസയില്‍ എത്തി ചതിക്കപ്പെടുന്നവരുടെ കഥകള്‍ ഇപ്പോള്‍ തുടര്‍ച്ചയായി ഉയരുന്നതും അസ്വസ്ഥകരമായ സാഹചര്യമായി മാറിയിട്ടുണ്ട്.

രാമമംഗലം നെയ്ത്തുശാലപ്പടിയിലാണ് ഇദ്ദേഹത്തിന്റെ വീട്. നിഷ ദീപുവാണ് ഭാര്യ. ആറുമാസം മുന്‍പ് അമ്മയുടെ മരണത്തെ തുടര്‍ന്ന് ദീപു നാട്ടില്‍ എത്തിയിരുന്നു.