തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള' എന്നതിന് പകരം 'കേരളം' എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. ഈ വിഷയത്തിൽ നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചു.

നിയമസഭ പാസാക്കിയ പ്രമേയത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായി രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്.

2024 ജൂണിലാണ് 'കേരള' എന്ന പേര് ഔദ്യോഗിക രേഖകളിൽ 'കേരളം' എന്ന് മാറ്റുന്നതിനുള്ള പ്രമേയം കേരള നിയമസഭ പാസാക്കിയത്. നൂറ്റാണ്ടുകളായി സാഹിത്യത്തിലും ചരിത്രത്തിലും 'കേരളം' എന്ന പേര് നിലവിലുണ്ടായിരുന്നിട്ടും, ബ്രിട്ടീഷുകാരുടെ സ്വാധീനം കാരണമാണ് അത് 'കേരള' ആയി മാറിയതെന്ന് പ്രമേയം ചൂണ്ടിക്കാട്ടിയിരുന്നു. ഐക്യ കേരളം രൂപീകൃതമായി ആറര പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, 'കേരളം' എന്ന ചരിത്രപരമായ പേര് തിരിച്ചുപിടിച്ച് എല്ലാ ഔദ്യോഗിക രേഖകളിലും ഒരുപോലെയാക്കാൻ കഴിഞ്ഞിട്ടില്ല എന്നതും വിഷയത്തിലെ പ്രധാന വാദമാണ്. നിലവിൽ മലയാളത്തിൽ സംസ്ഥാനം 'കേരളം' എന്ന് അറിയപ്പെടുമ്പോഴും, സർക്കാർ രേഖകളിൽ ഇംഗ്ലീഷിൽ ഇപ്പോഴും 'ഗവൺമെൻറ് ഓഫ് കേരള' എന്നാണ് രേഖപ്പെടുത്തുന്നത്.

അതേസമയം, ഭരണഘടനയുടെ ഔദ്യോഗിക രേഖകളിൽ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിന് പകരം 'കേരളം' എന്ന് പുനർനാമകരണം ചെയ്യണമെന്ന പ്രമേയം കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയത്. 2024 ജൂൺ 24 തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭാംഗങ്ങൾ പിന്തുണച്ചു. മലയാള ഭാഷാപരമായ അസ്തിത്വം ഉയർത്തിപ്പിടിക്കുന്നതിനും ഭരണഘടനാപരമായ പിശകുകൾ തിരുത്തുന്നതിനുമാണ് ഈ നീക്കം.

മലയാളത്തിൽ നാം സംസ്ഥാനത്തെ 'കേരളം' എന്ന് വിളിക്കുമ്പോഴും, ഭരണഘടനയുടെ ഒന്നാം പട്ടികയിൽ (First Schedule) ഇത് 'Kerala' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കപ്പെട്ട 1956 നവംബർ ഒന്നിനാണ് ഐക്യകേരളം രൂപംകൊണ്ടത്. ദേശീയ സ്വാതന്ത്ര്യ സമരകാലം മുതൽക്കേ മലയാളം സംസാരിക്കുന്നവർക്കായി ഒരു ഏകീകൃത സംസ്ഥാനം വേണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ, ഔദ്യോഗിക ഇംഗ്ലീഷ് രേഖകളിൽ 'കേരള' എന്ന രൂപം തുടരുകയായിരുന്നു. ഇത് തിരുത്തി എല്ലാ ഭാഷകളിലും 'കേരളം' എന്നാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

ഇതേ ആവശ്യം ഉന്നയിച്ച് 2023 ഓഗസ്റ്റിലും നിയമസഭ പ്രമേയം പാസാക്കിയിരുന്നു. അന്ന് ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും (ഭാഷകളുടെ പട്ടിക) മാറ്റം വരുത്താനാണ് ആവശ്യപ്പെട്ടത്. എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ ഒന്നാം പട്ടികയിൽ മാത്രം ഭേദഗതി വരുത്തിയാൽ മതിയെന്ന സാങ്കേതിക നിർദ്ദേശം നൽകി. ഇതിനെത്തുടർന്നാണ് ആവശ്യമായ ഭേദഗതികളോടെ 2024 ജൂണിൽ രണ്ടാമതും പ്രമേയം അവതരിപ്പിച്ചത്.