ബെംഗളൂരു: കന്നഡ സിനിമാലോകത്തെയും ജനങ്ങളെയും ഒന്നടങ്കം ഞെട്ടിച്ച സംഭവം ആയിരിന്നു രേണുകാസ്വാമി കൊലക്കേസ്. അതിൽ പ്രതിയായ കന്നഡ സൂപ്പർതാരം ദർശൻ ഇപ്പോഴും ജയിലിൽ ആണ് കഴിയുന്നത്. ഇപ്പോഴിതാ കേസിൽ പ്രതിയായ കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ പുതിയ പരാതിയുമായി ജയില്‍ ആധികൃതരെ സമീപിച്ചിരിക്കുകയാണ്.

കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ പ്രേതം ശല്യപ്പെടുത്തുന്നുവെന്നും. അതിനാല്‍ ഉറങ്ങാന്‍ കഴിയില്ലെന്നും. ജയില്‍ മാറ്റം വേണമെന്നുമാണ് ദർശൻ ആവശ്യപ്പെടുന്നത് എന്നാണ് ജയില്‍ അധികൃതർ പറയുന്നത്.

രാത്രി ഉറക്കമില്ലെന്നും ദര്‍ശന്‍ പലപ്പോഴും ഞെട്ടിയുണര്‍ന്ന് ബഹളം വച്ചതായും ജയില്‍ അധികൃതര്‍ പറയുന്നു. ഇതിനിടെ ഏറെ വിവാദമായി പരപ്പന അഗ്രഹാര ജയിലിൽ വച്ച് ദർശൻ പുക വലിക്കുന്നതിന്‍റെയും ആരാധകനുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിന്‍റെയും ദൃശ്യം പുറത്ത് വന്നിരുന്നു.

ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഏഴ് ജയിൽ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി ആഭ്യന്തരവകുപ്പ് ഇതിനോടകം സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദർശനെ ജയിൽ മാറ്റിയിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് ഇപ്പോൾ ദര്‍ശന്‍റെ പുതിയ പരാതി പുറത്തുവന്നിരിക്കുന്നത്. ഇതിനിടെ ദര്‍ശന് ജാമ്യം അനുവദിക്കണം എന്ന ഹര്‍ജി കോടതി ഒക്ടോബര്‍ എട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

ദർശന്‍റെ അഭിഭാഷകൻ സി.വി.നാഗേഷ് ബെംഗളൂരു 57-ാം സി.സി.എച്ച് കോടതിയിൽ ജാമ്യത്തിനായി വാദിച്ചെങ്കിലും പ്രൊസിക്യൂഷന്‍ ഇതിന് മറുവാദത്തിന് സമയം ചോദിച്ചതോടെയാണ് കോടതി ജാമ്യ ഹര്‍ജി മാറ്റിയത്.

രേണുകസ്വാമി വധക്കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പിഴവുകൾ ഉണ്ടെന്നാണ് ദർശന്‍റെ അഭിഭാഷകൻ സി.വി.നാഗേഷ് വാദിച്ചത്. കേസില്‍ ദര്‍ശനെതിരെ പോലീസ് വ്യാജതെളിവുകൾ ചമയ്ക്കുകയാണെന്ന ഗുരുതര ആരോപണവും ദര്‍ശന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

വിശദമായ മറുപടിക്ക് സമയം വേണമെന്ന് പോലീസിന് വേണ്ടി പ്രൊസിക്യൂഷന്‍ അറിയിച്ചതോടെയാണ് കേസ് ഒക്ടോബര്‍ എട്ടിലേക്ക് മാറ്റിയത്.

രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശൻ അടക്കം 17 പേരാണ് ഇപ്പോള്‍ ജയിൽ കഴിയുന്നത്. ഇതില്‍ ദര്‍ശന്‍റെ സുഹൃത്തായ നടി പവിത്ര ഗൗഡയും പെടുന്നു.

ദര്‍ശന്‍റെ ആരാധകനായ രേണുകസ്വാമി (33) പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് ദർശനെ പ്രകോപിപ്പിച്ചത്. ശേഷമാണ് കന്നഡയെ ഞെട്ടിച്ചുകൊണ്ട് കൊലപാതകം നടന്നത്.

ശേഷം ജൂൺ 9 ന് സുമനഹള്ളിയിലെ ഒരു അപ്പാർട്ട്മെന്‍റിന് അടുത്തുള്ള അഴുക്കുചാലിലാണ് രേണുക സ്വാമിയുടെ മൃതദേഹം ഒടുവിൽ കണ്ടെത്തിയത്.