കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റ വിമുക്തനായ ദിലീപ് സിനിമാ സംഘടനകളില്‍ സജീവമാകും. താര സംഘടനയായ അമ്മയില്‍ അടക്കം ദിലീപ് തിരിച്ചെത്തും. നടിയെ ആക്രമിച്ച കേസ് വരുമ്പോള്‍ മലയാളസിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ അഞ്ചാമനായിരുന്നെങ്കിലും സിനിമയ്ക്കുള്ളിലെ സ്വാധീനത്തില്‍ മെഗാ സ്റ്റാറുകളെക്കാളും കരുത്തനായിരുന്നു. നിര്‍മ്മതാക്കളുടെ സംഘടനയേയും വിതരക്കാരേയും തിയേറ്റര്‍ ഉടമകളേയും എല്ലാം നിയന്ത്രിച്ചത് ദിലീപായിരുന്നു. താരസംഘടനയായ അമ്മയിലും ദിലീപായിരുന്നു അന്തിമ വാക്ക്. ഇതേ സാഹചര്യം വീണ്ടും ഉണ്ടാകും.

സൂപ്പര്‍താര ചിത്രങ്ങള്‍ തിയറ്ററുകളില്‍ പരാജയപ്പെടുമ്പോഴും തന്റെ ജനപ്രീതിയിലൂടെ തിയേറ്ററുകളില്‍ ആളെ നിറച്ചിരുന്നു ദിലീപ്. അങ്ങനെ ജനപ്രിയ നായകനുമായി. മിമിക്രി താരം, സ്റ്റേജ് ആര്‍ട്ടിസ്റ്റ് എന്നീനിലകളില്‍നിന്ന് വളര്‍ന്ന് നിര്‍മാതാവ്, വിതരണക്കാരന്‍, തിയറ്റര്‍ ഉടമ, ഹോട്ടല്‍ സംരംഭകന്‍, ചലച്ചിത്രസംഘടനകളുടെ ഭാരവാഹി എന്നിങ്ങനെ വളര്‍ന്ന ആലുവക്കാരനാണ് ദിലീപ്. ഇത്തരത്തില്‍ വീണ്ടും ബിസിനസില്‍ സജീവമാകും. കേസില്‍ പെട്ട ശേഷം ദിലീപ് ചിത്രങ്ങളില്‍ രാമലീല ഒഴികെ ഒന്നുപോലും തിയറ്ററില്‍ വിജയിച്ചില്ല. ദിലീപിനെ കോടതി കുറ്റ വിമുക്തനാക്കിയ ദിസവം മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തത് രാമലീലയാണ്. ഇനി ദിലീപ് ലീല മലയാള സിനിമയില്‍ വീണ്ടും ഉണ്ടാകുമെന്നാണ് ചലചിത്ര പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

താര സംഘടനയായ അമ്മയില്‍ നിന്നും മോഹന്‍ലാലും മമ്മൂട്ടിയും പിന്മാറി കഴിഞ്ഞു. പ്രഥ്വിരാജിനെ പോലുള്ളവരും ആ സംഘടനയെ ശ്രദ്ധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അമ്മയ്ക്ക് ശക്തമായ നേതൃത്വം ഒരുക്കാന്‍ ദിലീപിന് കഴിയുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം അമ്മയില്‍ തിരഞ്ഞെടുപ്പ് നടന്നു. വാശിയേറി മത്സരത്തില്‍ ശ്വേതാ മേനോനും കുക്കു പരമേശ്വരനും ഭാരവാഹികളായി. ഈ ഭരണ സമിതിയ്ക്ക് ശേഷം ദിലീപിന്റെ പിന്തുണയില്‍ പുതിയ നേതൃത്വം അമ്മയില്‍ എത്തുമെന്ന് സിനിമാക്കാര്‍ പറയുന്നു. ഫെഫ്കയിലും ദിലീപ് തിരിച്ചെത്തും. അങ്ങനെ വീണ്ടും സിനിമയില്‍ വീണ്ടും ദിലീപ് കാലം വരുമെന്നാണ് പ്രതീക്ഷ.

ദിലീപ് കുറ്റക്കാരനല്ലെന്നാണ് വിചാരണക്കോടതി കണ്ടെത്തിയിരിക്കുന്നതെങ്കിലും പ്രോസിക്യൂഷന്റെയും അതിജീവിതയുടെയും പോരാട്ടം അവസാനിക്കുന്നില്ല. കുറ്റക്കാരായി കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വിധിച്ചശേഷം 12-നേ ഉത്തരവ് പുറത്തുവരൂ. അതിനുശേഷമേ എന്തെല്ലാം കാരണങ്ങളാലാണ് ദിലീപിന്റെപേരില്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്ന് വിചാരണക്കോടതി കണ്ടെത്തിയതെന്നു വ്യക്തമാകൂ. ഇതിനുശേഷമായിരിക്കും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുക.

ദിലീപിനെ കേസുമായി ബന്ധിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെന്ന ശക്തമായ വാദമായിരുന്നു പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. എന്നാല്‍, ഇതൊന്നും ദിലീപിനെ ഗൂഢാലോചനയുമായി ബന്ധിപ്പിക്കാന്‍ പര്യാപ്തമല്ലെന്ന് വിചാരണക്കോടതി കണ്ടെത്തിയെന്നാണ് വിലയിരുത്തല്‍. ദിലീപിനെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ വ്യക്തമാക്കി 1512 പേജുള്ള വിശദീകരണപത്രികയായിരുന്നു പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ നല്‍കിയത്. മേല്‍ക്കോടതികളില്‍ വിഷയമെത്തുമ്പോള്‍ ദിലീപ് രേഖാമൂലം മറുപടി നല്‍കേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടുന്നു.

പള്‍സര്‍ സുനിയെ അറിയില്ല എന്ന നിലപാടായിരുന്നു ദിലീപ് കേസിന്റെ തുടക്കംമുതല്‍ സ്വീകരിച്ചത്. അത് തള്ളുന്ന വാദങ്ങളായിരുന്നു പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. കേസിന്റെ തുടക്കത്തില്‍ അതിജീവിതയുടെ സഹോദരന്‍ നല്‍കിയ മൊഴിയില്‍ത്തന്നെ കേസില്‍ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന സൂചനകളുണ്ടായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ രേഖകളിലുണ്ട്.