കൊച്ചി: അനിവാര്യമായ നടപടിയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള രഞ്ജിത്തിന്റെ രാജിയെന്ന് സംവിധായകന്‍ ജോഷി ജോസഫ്. പ്രബലമായ മാഫിയയാണ് എതിരെ നില്‍ക്കുന്നത്. പവര്‍ഗ്രൂപ്പ് ഞാന്‍ വിചാരിച്ചതിനേക്കാള്‍ ശക്തമാണെന്നും ജോഷി ജോസഫ് പറഞ്ഞു.

വലിയ സംഘത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും മറുവശത്തു നില്‍ക്കുന്നവരുടെ ശക്തിയെ ഭയമുണ്ടെന്നും ജോഷി ജോസഫ് പറയുന്നു. തനിക്കു ബോധ്യമുള്ള കാര്യത്തില്‍ അങ്ങേയറ്റംവരെ പോകുമെന്നും ജോഷി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. രഞ്ജിത്തില്‍നിന്നു തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചു ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയതു ഡോക്യൂമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോടാണ്.

താന്‍ വിചാരിച്ചതിനേക്കാള്‍ ശക്തരാണു പവര്‍ ഗ്രൂപ്പെന്ന് ജോഷി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മലയാളത്തില്‍ ഇത്തരം കാര്യങ്ങളുണ്ടെന്നു തെളിയിക്കാന്‍ ബംഗാളില്‍നിന്ന് ഒരാള്‍ വരേണ്ടി വന്നു. തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു. രഞ്ജിത്തിന്റെയും സിദ്ദീഖിന്റെയും രാജിയോടെ വ്യവസ്ഥ ആകെ മാറുമെന്ന് കരുതുന്നില്ല. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ സിനിമാ മേഖലയില്‍ വലിയ വ്യത്യാസമുണ്ടായി. ശ്രീലേഖ മിത്രയ്ക്ക് ഇ മെയിലായി പരാതി നല്‍കാമെന്നും ഇവിടെ നേരിട്ട് വരേണ്ട കാര്യമില്ലെന്നും ജോഷി ജോസഫ് പറഞ്ഞു.

ശ്രീലേഖ മിത്രയുടെ അനുഭവത്തെക്കുറിച്ച് അന്നു തന്നെ അവര്‍ തന്നോടു പറഞ്ഞതായി ഡോക്യൂമെന്ററി സംവിധായകന്‍ ജോഷി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊല്‍ക്കത്തയിലും കേരളത്തിലുമായി താമസിക്കുന്ന താന്‍ അന്ന് നാട്ടിലായിരുന്നു. സുഹൃത്തായ ശ്രീലേഖയെ വിളിച്ചപ്പോഴാണ് അവര്‍ വിഷമത്തോടെ ഇക്കാര്യം പറഞ്ഞത്. ഹോട്ടലിലെത്തി ശ്രീലേഖയെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. സുഹൃത്തായ ഫാ. അഗസ്റ്റിന്‍ വട്ടോളിയോടും അന്ന് ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും ജോഷി ജോസഫ് വ്യക്തമാക്കിയിരുന്നു.

രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍ ജോഷി ജോസഫ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൊച്ചിയില്‍ വച്ചാണ് സംഭവം നടന്നതെന്നും രഞ്ജിത്തില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് എന്നോട് പറഞ്ഞെന്നും ഞാന്‍ സാക്ഷിയാണെന്നും എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണെന്നും ജോഷി വ്യക്തമാക്കിയിരുന്നു.

നിയമപരമായി തന്നെ ഈ വിഷയത്തില്‍ മുന്നോട്ട് നീങ്ങുമെന്നും ജോഷി ജോസഫ് വ്യക്തമാക്കി. ഈ സംഭവം നടന്ന് പിറ്റേന്ന് കാലത്ത് മുതല്‍ ഉള്ള കാര്യങ്ങള്‍ക്ക് താനാണ് സാക്ഷി. അത് താന്‍ എവിടെയും പറയും. അതിനായി എന്ത് വില കൊടുക്കാനും തയ്യാറാണെന്നും ജോഷി ജോസഫ് പ്രതികരിച്ചു. രഞ്ജിത്തിന്റെ ഭാഷ, പ്രതികരണം എന്നിവയില്‍ നിന്ന് കിട്ടുന്ന സിഗ്‌നലുകള്‍ നല്ലതല്ല.

ഇങ്ങനെ ഒരു സംഭവം നടന്നിട്ടേ ഇല്ല എന്ന് രഞ്ജിത്ത് പറഞ്ഞിരുന്നെങ്കില്‍ അത് തെളിയിക്കാന്‍ വളരെ പ്രയാസമായേനെ കാരണം അവിടെ സി സി ടി വി കാമറയടക്കമുള്ള കാര്യങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ ഈ സംഭവത്തിന്റെ പകുതി അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് തന്നെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. സത്യത്തിന്റെ ശക്തി രഞ്ജിത്ത് മനസ്സിലാക്കാന്‍ പോകുന്നതേ ഉള്ളുവെന്നും ജോഷി ജോസഫ് പറഞ്ഞു.