തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനെതിരായ കേസില്‍ കൃഷ്ണകുമാറിന്റെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും പരാതികള്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കടയിലെ കണക്കുകളില്‍ ആദ്യം ഓഡിറ്റിംഗ് നടത്തും. സര്‍ക്കാര്‍ സ്ഥാപനമോ പൊലീസിന്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ സ്ഥാപനമോ ആയിരിക്കും ഓഡിറ്റിംഗ് നടത്തുക. ദിയ കൃഷ്ണകുമാറിന്റെ കടയിലെ ജീവനക്കാരികള്‍ 69ലക്ഷം രൂപ അപഹരിച്ചെന്ന പരാതിയാകും ആദ്യം അന്വേഷിക്കുക. തട്ടിപ്പ് നടന്നുവെന്ന് തന്നെയാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സാമ്പത്തിക അപഹരണം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതേ സമയം, കൃഷ്ണകുമാര്‍ പൊലീസിനെ സമീപിക്കാതെ സ്ത്രീകളുമായി വിലപേശിയതില്‍ തെറ്റുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 29, 30 തീയതികളിലെ കവടിയാര്‍ മുതല്‍ അമ്പലമുക്ക് വരെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതിനിടെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തെളിവുകളെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ അന്വേഷണത്തിന് പുതിയ തലം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ വെച്ച് അഹാന കൃഷ്ണയാണ് 'ഒ ബൈ ഓസി' എന്ന സ്ഥാപനത്തിലെ ജീവനക്കാരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നത്. ജീവനക്കാരുടെ പരാതിയില്‍ ഭര്‍ത്താവ് കൃഷ്ണകുമാറിനും മകള്‍ക്കുമെതിരേ കേസെടുത്തതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് അഹാന വനിതാ ജീവനക്കാരെ ചോദ്യംചെയ്യുന്നതും അവര്‍ കുറ്റം സമ്മതിക്കുന്നതും ഒരു വീഡിയോയില്‍ കാണാം. ജീവനക്കാരുടെ ഭര്‍ത്താക്കന്മാരേയും വീഡിയോയില്‍ കാണാം. ഓഗസ്റ്റില്‍ പണം തട്ടിയെന്ന് ഇവര്‍ സമ്മതിക്കുന്നുണ്ട്. തെറ്റ് പറ്റിയെന്ന് ഇവര്‍ തന്നെ പറയുന്നതും കേള്‍ക്കാം. ക്യൂ ആര്‍ കോഡ് സ്‌കാനര്‍ മാറ്റി വെച്ചതായും ഇവര്‍ തന്നെ പറയുന്നുണ്ട്. പണം കിട്ടിയാല്‍ മൂന്നുപേരും വീതിച്ചെടുക്കുമെന്നും ഇവര്‍ സമ്മതിക്കുന്നുണ്ട്. പണം ആയിട്ട് മാത്രം 40,000 രൂപയോളം മോഷ്ടിച്ചിട്ടുണ്ടെന്നാണ് വീഡിയോയില്‍ ജീവനക്കാരില്‍ ഒരാള്‍ പറയുന്നത്. കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്ന് കഴിഞ്ഞ ദിവസം ജീവനക്കാര്‍ ആരോപിച്ചിരുന്നു. പിന്നാലെയാണ് ദിയയുടെ കുടുംബം വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ശനിയാഴ്ചയാണ് കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരേ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത്. ദിയ കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള 'ഒ ബൈ ഓസി' എന്ന ആഭരണക്കടയിലെ ജീവനക്കാരുടെ പരാതിയിലായിരുന്നു ഇത്. അതേസമയം, ദിയയ്ക്ക് ഇതൊരു യൂട്യൂബ് കണ്ടന്റ് മാത്രമാണെന്നാണും ജാതിയുടെ പേര് പറഞ്ഞ് അധിക്ഷേപിച്ചതിനാല്‍ ജോലിയില്‍ നിന്ന് ഇറങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പരാതിക്കാരായ വനിതാ ജീവനക്കാര്‍ ആരോപിച്ചു. 'മൂന്ന് കാറിലായി ഞങ്ങളെ കയറ്റി സിസിടിവി ക്യാമറ ഇല്ലാത്ത വേറെ ഒരു ഓഫീസില്‍ കൊണ്ടുപോയി. അവിടെ പത്തോളം പേര്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. ഞങ്ങള്‍ക്കെതിരെ വധഭീഷണി വരെ ദിയ മുഴക്കി. പൊലീസ് ആണെന്ന് പറഞ്ഞ് ഒരാള്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ദിയയുടെ ഡെലിവറിക്ക് ശേഷം ജോലിയില്‍ നിന്ന് ഇറങ്ങാനാണ് നിന്നത്. പക്ഷേ ഒരു പ്രത്യേക തരം സ്വാഭാവമാണ് ദിയയ്ക്ക്. എല്ലാ കാര്യത്തിനും ഞങ്ങളുടെ വീട്ടുകാരെ വലിച്ചിഴയ്ക്കുമായിരുന്നു.

ജാതിയുടെ പേര് പറഞ്ഞ് അധിക്ഷേപിച്ചതിനാല്‍ ജോലിയില്‍ നിന്ന് ഇറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.മേയ് 30-ാം തീയതി ഞങ്ങള്‍ മൂന്നുപേരെയും ഒരു റൂമില്‍ ദിയയും കുടുംബവും പൂട്ടിയിട്ടു. എന്നിട്ട് ഞങ്ങളുടെ ഭര്‍ത്താക്കന്മാരോട് പണം കൊണ്ട് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് സ്വര്‍ണം പണയം വച്ച് എട്ട് ലക്ഷം രൂപം നല്‍കുന്നത്. ദിയയാണ് ഞങ്ങളുടെ അക്കൗണ്ടില്‍ പണം വാങ്ങാന്‍ പറഞ്ഞത്. ശേഷം അത് ദിയയ്ക്ക് എടുത്ത് കൊടുക്കാറാണ് പതിവ്. നികുതി പ്രശ്‌നം മൂലമാണ് ഇങ്ങനെ ചെയ്തത്. ഞങ്ങള്‍ ജോലി നിര്‍ത്തിയപ്പോഴാണ് ഇത്തരം ഒരു പ്രശ്‌നവുമായി ദിയ വരുന്നത്. ഒരു വര്‍ഷമായി ഞങ്ങള്‍ ജോലി ചെയ്തപ്പോള്‍ ഈ പ്രശ്‌നം ദിയയ്ക്ക് ഇല്ലായിരുന്നു'- എന്നാണ് പരാതിക്കാരായ വനിതാ ജീവനക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇത് തെളിയിക്കാനുള്ള ഒന്നും അവരുടെ കൈയ്യില്‍ ഇല്ല. ദിയ ഭീഷണിപ്പെടുത്തിയതിന് തെളിവായി അവര്‍ പുറത്തു വിട്ട ഓഡിയോകളിലും വീഡിയോകളിലും പോലും സാമ്പത്തികാപഹരണം സമ്മതിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്‍കി. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായവരും. ഇരു വിഭാഗവും പരാതി നല്‍കാന്‍ വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി തൊഴിലാളികളായ മൂന്നു സ്ത്രീകള്‍ തട്ടിപ്പ് നടത്തി എന്നതാണ് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാറിന്റെ പരാതി. ഈ പരാതിക്ക് ശേഷമാണ് ജീവനക്കാരായ മൂന്നു സ്ത്രീകള്‍ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്ന പരാതി നല്‍കിയത്.

ക്യു ആര്‍ കോഡ് മാറ്റാന്‍ നിര്‍ദേശം നല്‍കിയതും പണം കൈമാറാന്‍ നിര്‍ദ്ദേശിച്ചതും ദിയ കൃഷ്ണകുമാര്‍ ആണെന്നാണ് ജീവനക്കാരായ മൂന്നു സ്ത്രീകളുടെയും ആരോപണം. എന്നാല്‍ ഇത് പൂര്‍ണമായും തള്ളുന്നതാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിന്റെ വാദങ്ങള്‍. ഇരുവിഭാഗവും നല്‍കിയ പരാതിയില്‍ വ്യക്തത വരുത്താന്‍ വിശദമായ മൊഴികള്‍ പൊലീസിന് രേഖപ്പെടുത്തേണ്ടിവരും.