തിരുവനന്തപുരം: ദിയ കൃഷ്ണയുമായി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോലീസ് അന്വേഷണം നടക്കവേ കുറച്ചു ദിവസമായി കൃഷ്ണകുമാറും കുടുംബവുമായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞത്. ഈ വിഷയത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ആ കുടുംബത്തിന് പിന്തുണ ലഭിച്ചു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കയാണ് ദിയയും അഹാനയും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിസന്ധികളിലൂടെ കടന്നു പോവുകയായിരുന്നു നടി അഹാന കൃഷ്ണയും കുടുംബവും. വിഷമഘട്ടങ്ങള്‍ തരണം ചെയ്തതിന് പിന്നാലെ തങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുകയാണ് അഹാനയും ദിയയും. കഴിഞ്ഞ മൂന്നുനാലു ദിവസങ്ങള്‍ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നു.

എന്നാല്‍ ആ ഇരുട്ട് അനുഭവപ്പെടാതെ ജീവിതം തെളിച്ചമുള്ളതാക്കിയത് കേരളത്തിലെ ജനങ്ങളായിരുന്നു എന്നാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. തനിക്കും കുഞ്ഞിനും കുടുംബത്തിലെ മറ്റെല്ലാവര്‍ക്കും കഠിനമായിരുന്നു ദിവസങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ നിരുപാധിക പിന്തുണ കൊണ്ടാണ് മറികടക്കാന്‍ കഴിഞ്ഞതെന്ന് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അഹാന കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ:

''കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങള്‍ക്കിടയിലും ഒരു നിമിഷം എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ 3, 4 ദിവസങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളായിരുന്നു. പക്ഷേ നിങ്ങള്‍ ഓരോരുത്തരും എന്നിലും എന്റെ കുടുംബത്തിലും അര്‍പ്പിച്ച വിശ്വാസവും ഉപാധികളില്ലാത്ത സ്‌നേഹവും കാരണം ഞങ്ങള്‍ ആ ഇരുട്ട് അറിഞ്ഞതേയില്ല.

നിങ്ങളുടെ സ്‌നേഹത്തിന്റെ വെളിച്ചം വളരെ തിളക്കമുള്ളതായിരുന്നു, അത് ഞങ്ങള്‍ക്ക് സുരക്ഷിതത്വവും സ്‌നേഹവും സംരക്ഷണവും തന്നു ! മനുഷ്യത്വത്തിലും സത്യത്തിന്റെ അപാരമായ ശക്തിയിലും ഞങ്ങളുടെ വിശ്വാസം പുനഃസ്ഥാപിച്ചതിന് കേരളത്തിലെ എല്ലാര്‍ക്കും നന്ദി. കേസിനെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ നിയമപരമായി മുന്നോട്ട് പോവുകയാണ്.

നിങ്ങളില്‍ പലരും ആഗ്രഹിക്കുന്നതുപോലെ ഈ കേസിന്റെ സ്വാഭാവിക നടപടികളും പരിണിതഫലവും ഞങ്ങളും കാത്തിരിക്കുകയാണ്. നമ്മുടെ നിയമവ്യവസ്ഥയിലും നീതി നടപ്പാക്കപ്പെടുമെന്ന വസ്തുതയിലും ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഒരിക്കല്‍ കൂടി നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി.''

അതേസമയം ''കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ എനിക്കും എന്റെ കുഞ്ഞിനും എന്റെ കുടുംബത്തിനും വളരെയധികം കഠിനമായിരുന്നു. ഈ വിഷമഘട്ടത്തില്‍ എന്നെയും എന്റെ കുടുംബത്തെയും പിന്തുണച്ച മാധ്യമങ്ങള്‍ക്കും, ഫോളോവേഴ്‌സിനും മറ്റുള്ള എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. ഈ ദിവസങ്ങള്‍ ഞാന്‍ ഒരിക്കലും മറക്കില്ല. ഇത് എന്നെ ഹൃദയം കൊണ്ടും മനസ്സുകൊണ്ടും കൂടുതല്‍ ശക്തയാക്കി. കുറ്റകൃത്യങ്ങള്‍ക്കെതിരെ നമ്മള്‍ കേരളീയര്‍ എത്രത്തോളം ഒറ്റക്കെട്ടാണെന്നും നിങ്ങള്‍ എനിക്ക് മനസ്സിലാക്കി തന്നു. എനിക്കും എന്റെ കുടുംബത്തിനും നിങ്ങള്‍ നല്‍കിയ വലിയ സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി.'

ദിയ കൃഷ്ണയുടെ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് പെണ്‍കുട്ടികള്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയയുടെ പരാതി. ഇതിന് പിന്നാലെ കൃഷ്ണകുമാര്‍ തങ്ങളെ തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പെണ്‍കുട്ടികളും രംഗത്തെത്തിയിരുന്നു. രണ്ട് പരാതികളിലും പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന കേസില്‍ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.