അഹമ്മദാബാദ്: എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും ഒരു ഫോണ്‍ ഉണ്ടാകണം. രാജസ്ഥാനിലെ ഒരു കുടുംബത്തിന്റെ ഫോണ്‍. ചിലപ്പോള്‍ ഈ ഫോണ്‍ ഒരിക്കലും കണ്ടെത്താന്‍ കഴിഞ്ഞേക്കില്ല. അതല്ലെങ്കില്‍, വിമാനം തീഗോളമായപ്പോള്‍ അക്കൂട്ടത്തില്‍ ചാരമായി പോയിക്കാണും. പക്ഷേ അപകട യാത്രയ്ക്ക് തൊട്ടുമുമ്പ് വിമാനത്തിലിരുന്ന് ആ കുടുംബം എടുത്ത സെല്‍ഫി 241 പേരുടെ ജീവനെടുത്ത ദുരന്തത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലായിരിക്കും.

ആ ഫോട്ടോയില്‍ കാണുന്ന മനുഷ്യരുടെ മുഖത്തെ സന്തോഷം ആ കുടുംബത്തിന്റെ ജീവതത്തിലെ പുതു തുടക്കത്തിന്റെ സന്തോഷമായിരുന്നു. ഉദയ്പൂരിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കോമി വ്യാസ് ജോലി രാജി വച്ച് ലണ്ടനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഡോ.പ്രതീക് ജോഷിക്കൊപ്പം ചേരാന്‍ മൂന്നു കൂട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. ആ സന്തോഷം അവരുടെ മുഖത്ത് കാണാമായിരുന്നു.




ഡോ. പ്രതീക് ജോഷി വിമാനത്തില്‍ വച്ച് എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തൊട്ടടുത്ത് ചിരിച്ച് കൊണ്ടിരിക്കുന്ന ഭാര്യ കോമി വ്യാസ്, അപ്പുറത്തെ സീറ്റിലിരിക്കുന്ന ഇരട്ട ആണ്‍കുട്ടികളും മൂത്തമകളും. മകള്‍ നന്നായി ചിരിക്കുമ്പോള്‍ ഇരട്ടക്കുട്ടികള്‍ പാടുപെട്ട് ചിരി വരുത്തുന്നുണ്ട്.

ഉദയ്പൂരിലെ പസഫിക് ആശുപത്രിയിലായിരുന്നു ഡോ കോമി വ്യാസും,. ഡോ പ്രതീക് ജോഷിയും ജോലി ചെയ്തിരുന്നത്. കുറച്ചുനാള്‍ മുമ്പ് ഡോ.ജോഷി ലണ്ടനിലേക്ക് പോയിരുന്നു. ഈയാഴ്ച ആദ്യമാണ് കുടുംബത്തെ ഒപ്പം കൂട്ടാനായി രാജസ്ഥാനിലെ ബന്‍സ്വാരയില്‍ എത്തിയത്. ഇരട്ട ആണ്‍കുട്ടികള്‍ നകുലും, പ്രദ്യുതും അഞ്ചുവയസുകാരാണ്. മകള്‍ മിരായയ്ക്ക് 8 വയസും.

ഡോ.പ്രതീകിന്റെ അച്ഛന്‍ നഗരത്തിലെ പേരുകേട്ട റേഡിയോളജിസ്റ്റായിരുന്നു. കോമിയുടെ അച്ഛന്‍ പൊതുമരാമത്ത് വകുപ്പിലും. ' ലണ്ടനിലേക്ക് വിമാനം പിടിക്കാന്‍ ഇന്നലെയാണ് അവര്‍ അഹമ്മദാബാദിലേക്ക് പോയത്. യാത്ര അയയ്ക്കാന്‍ ഇരുകുടുംബത്തിലെയും അംഗങ്ങള്‍ എത്തിയിരുന്നു.'- ഡോ.പ്രതീകിന്റെ കസിന്‍ നയന്‍ പറഞ്ഞു. 10 വര്‍ഷം മുമ്പായിരുന്നു ദമ്പതികളുടെ വിവാഹം.

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനും ദുരന്തത്തില്‍പ്പെട്ടു. ലണ്ടനില്‍ നഴ്‌സായിരുന്ന തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറും മരിച്ചു.