തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പി.എം.ശ്രീ ബോര്‍ഡ് സ്ഥാപിക്കണമെന്ന പേരില്‍ കോടികളുടെ ആനുകൂല്യം ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ചേരാനുള്ള തീരുമാനം വൈകുന്നതിന് കാരണം ഇടതു മുന്നണിയിലെ എതിര്‍പ്പാണ്. പിഎം ശ്രീ ബോര്‍ഡ് സ്‌കൂളില്‍ വേണ്ടെന്ന് പറയുന്നത് സിപിഐയാണ്. ഇതു മൂലം തീരുമാനം എടുക്കാന്‍ ഇടതു മുന്നണിയ്ക്ക് കഴിയുന്നുമില്ല. ഇതിനിടെ സര്‍ക്കാര്‍ സര്‍ക്കുലറില്‍ സിപിഎം സംഘടനയുടെ ലോഗോ എത്തിയതും ചര്‍ച്ചയാകുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറിലാണ് അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ ലോഗോ പതിച്ചത്. ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് 12 മുതല്‍ 15 വരെ അവധി നല്‍കിയ ഉത്തരവിലാണ് കെഎസ് ടിഎയുടെ ലോഗോ പതിച്ചത്. പി.എം.ശ്രീ സ്‌കൂള്‍ പദ്ധതി അംഗീകരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ വീണ്ടും മാറ്റിവെച്ചതിനിടെയാണ് സര്‍ക്കുലറില്‍ ലോഗോ പതിച്ചത്. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ മുന്നില്‍ പരാതി എത്തിയിട്ടുണ്ട്. മന്ത്രി വി ശിവന്‍കുട്ടി എന്ത് നടപടി എടുക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണോ പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് അവധി നല്‍കിയത് എന്ന തരത്തിലെ ചര്‍ച്ചയും സര്‍ക്കുലറിലെ സിപിഎം സംഘടാന എബ്ലം ഉയര്‍ത്തുന്നുണ്ട്. അങ്ങനെ വിവാദം പുതിയ തലത്തിലെത്തുകയാണ്.

സാധാരണ ഗതിയില്‍ സേ ടു നോ ഡ്രഗ്സ് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ ക്യാമ്പയിനുകളാണ് സര്‍ക്കുലറുകളില്‍ ഉള്‍പ്പെടുത്തുന്നത്. ഇത് ഒഴിവാക്കിയാണ് സിപിഎം സംഘടനയുടെ ലോഗോ പതിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സര്‍ക്കാര്‍ ക്യാമ്പയിന്‍ ഒഴിവാക്കി ഇടത് സംഘടനയുടെ ബ്രാന്‍ഡിങ് നടത്താനുള്ള നീക്കത്തിനെതിരെ ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇടതു സംഘടനകള്‍ പോലും ഈ സര്‍ക്കുലര്‍ കണ്ട് ഞെട്ടിയിട്ടുണ്ട്. സര്‍ക്കുലറില്‍ സംഘടനാ ലോഗോ വന്നതില്‍ വിശദ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. ഇതിനിടെയാണ് പി എം ശ്രീ സ്‌കൂള്‍ പദ്ധതിയെ സിപിഐ എതിര്‍ക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇന്ത്യാ സര്‍ക്കാരിന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പി എം ശ്രീ സ്‌കൂള്‍. കേന്ദ്ര സര്‍ക്കാര്‍/സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകള്‍/കെ വി എസ്, എന്‍ വി എസ് എന്നിവയുള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന 14,500-ലധികം പി എം ശ്രീ സ്‌കൂളുകള്‍ വികസിപ്പിക്കുന്നതിനാണ് സംരംഭം ഉദ്ദേശിക്കുന്നത്. പി.എം-ശ്രീ പദ്ധതി വഴി 332 സ്‌കൂളുകള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് കേന്ദ്രവിഹിതമായി 1008 കോടി രൂപ ലഭിക്കും. അതേസമയം, പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ 978.53 കോടി രൂപയുടെ നഷ്ടം സംസ്ഥാനം സഹിക്കേണ്ടി വരും. 2023-24 അധ്യയനവര്‍ഷം സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ.) ത്തിനുള്ള ഫണ്ടില്‍ 187.78 കോടി രൂപ നഷ്ടമാവും. സ്റ്റാര്‍സ് പദ്ധതിയില്‍ 165.40 കോടിയും 2024-25 അധ്യയനവര്‍ഷം എസ്.എസ്.കെ. ഫണ്ടില്‍ ലഭിക്കേണ്ട 385.35 കോടി രൂപയും നഷ്ടമാവും. പിഎം ശ്രീ ബ്രാന്‍ഡിംഗിന്റെ പേരില്‍ കേന്ദ്ര പണം വേണ്ടെന്ന് വയ്ക്കുന്ന സമയത്താണ് സര്‍ക്കാര്‍ സര്‍ക്കുലറില്‍ സിപിഎം സംഘടനയുടെ ബ്രാന്‍ഡിംഗ് നടക്കുന്നത്.

കേന്ദ്ര പദ്ധതി കേരളം അംഗീകരിച്ചാല്‍ ഓരോ ബ്ലോക്ക് പഞ്ചായത്തിലും 2 സ്‌കൂള്‍ വീതം കേന്ദ്ര മാതൃകയില്‍ വികസിപ്പിക്കും. പദ്ധതി പ്രകാരം വര്‍ഷം ഒരു കോടിയോളം രൂപ ഈ സ്‌കൂളുകള്‍ക്കു ലഭിക്കും. ഇതില്‍ 60% കേന്ദ്രവും 40% സംസ്ഥാനവും വഹിക്കണം. പദ്ധതിയിലൊപ്പിട്ടാല്‍ നയപരമായി എതിര്‍പ്പുള്ള കേന്ദ്ര വിദ്യാഭ്യാസനയം നടപ്പാക്കേണ്ടി വരുമെന്നതാണ് കേരളമടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിര്‍പ്പിനു കാരണം. സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങള്‍ പദ്ധതിയിലുള്‍പ്പെട്ടിട്ടുണ്ട്. 2022 ലെ ദേശീയ അധ്യാപക ദിനത്തിലാണ് രാജ്യത്തെ 14500 സ്‌കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ആധുനിക സാങ്കേതിക വിദ്യകള്‍, ലാബ്, ലൈബ്രറി എന്നിവയ്ക്കു പുറമേ കലാകായിക രംഗത്തെ മികച്ച പരിശീലനം എന്നിവയെല്ലാം ഈ സ്‌കൂളുകളില്‍ ലഭ്യമാക്കും. സ്‌കൂളുകളെ തിരഞ്ഞെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങളും പരിഗണിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

പദ്ധതിയില്‍ ചേരാതിരുന്നതിനെ തുടര്‍ന്ന് കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കു നല്‍കാനുള്ള സമഗ്രശിക്ഷാ പദ്ധതി ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തടഞ്ഞിരുന്നു. ഈ നടപടിക്കെതിരെ പാര്‍ലമെന്ററി കമ്മിറ്റി രൂക്ഷ വിമര്‍ശനവും ഉയര്‍ത്തി. പിഎം ശ്രീ പദ്ധതിയില്‍ ചേര്‍ന്നില്ലെന്ന പേരില്‍ ഫണ്ട് തടഞ്ഞതു ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍. കേരളത്തിന് 420.91 കോടി, തമിഴ്‌നാടിന് 2151 കോടി, ബംഗാളിന് 1745.80 കോടി എന്നിങ്ങനെയാണ് പണം കിട്ടാനുള്ളത്. പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകള്‍ക്കു മുന്നില്‍ 'പിഎം ശ്രീ' എന്നു ചേര്‍ക്കണമെന്ന് നിബന്ധനയിലുണ്ടായിരുന്നു. ഇതിനെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ എസ്എസ്എ എന്നാല്‍ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പരിപാടിയും പിഎം ശ്രീ വിദ്യാഭ്യാസനയ പ്രകാരമുള്ള മാതൃകാ സ്‌കൂള്‍ പദ്ധതിയുമാണെന്നും പദ്ധതിയില്‍നിന്നു വിട്ടുനില്‍ക്കുന്നത് എസ്എസ്എയില്‍നിന്നു വിട്ടുനില്‍ക്കുന്നതിനു തുല്യമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

എന്നാല്‍, ഭരണഘടനയില്‍ പറയുന്ന വിദ്യാഭ്യാസവകാശം നടപ്പാക്കാനുള്ള മാര്‍ഗമാണ് എസ്എസ്എ എന്നും അതിനെ ദേശീയ വിദ്യാഭ്യാസനയം ഉപയോഗിച്ചു മറികടക്കാന്‍ പാടില്ലെന്നും പാര്‍ലമെന്ററി കമ്മിറ്റി ചൂണ്ടിക്കാട്ടി.