- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രിന്‍സിപ്പലും സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും തന്റെ സാന്നിധ്യമില്ലാതെ റൂമില്‍ കയറി; ഫയലുകളില്‍ തിരിമറി നടത്തി തന്നെ കുടുക്കുമെന്ന് സംശയിക്കുന്നു; മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി പൂട്ടി; ഗുരുതര ആരോപണവുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍; 'സിസ്റ്റം' തകരാറിനെതിരെ പ്രതികരിച്ച ഡോക്ടര്‍ വേട്ടയാടപ്പെടുമ്പോള്‍..
പ്രിന്‍സിപ്പലും സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും തന്റെ സാന്നിധ്യമില്ലാതെ റൂമില്‍ കയറി
തിരുവനന്തപുരം: ആരോഗ്യ രംഗത്തെ കൊള്ളരുതായ്മകളെ കുറിച്ചു സിസ്റ്റം തകരാറിനെ കുറിച്ചും തുറന്നു പറഞ്ഞതിന്റെ പേരില്‍ ഡോ. ഹാരിസ് ചിറയ്ക്കലിനെ വേട്ടയാടുകയാണ് ഭരണകൂട സംവിധാനങ്ങള്‍. ഇല്ലാത്തകാര്യങ്ങള്‍ പലതും അദ്ദേഹത്തിന് മേല്‍ ചുമത്തി കുറ്റക്കാരനാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനിടെ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ഡോക്ടര്‍ രംഗത്തെത്തി. പ്രിന്‍സിപ്പലും സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും തന്റെ സാന്നിധ്യമില്ലാതെ റൂമില്‍ കയറിയെന്നും ഫയലുകളില്‍ തിരിമറി നടത്തി കുടുക്കുമെന്ന് സംശയിക്കുന്നതായും ഹാരിസ് ചിറയ്ക്കല്‍ ആരോപിച്ചു.
വിലപിടിപ്പുള്ള വസ്തുക്കള്‍ പലതും ഉള്ള മുറിയാണ്. തന്റെ സാന്നിധ്യം ഇല്ലാതെ പരിശോധന നടത്തിയത് തെറ്റായ നടപടിയാണ്. സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ അധ്യാപക സംഘടനയായ കെജിഎംസിടിഎയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. 'തന്റെ ഔദ്യോഗിക മുറിയില്‍ ഒരുപാട് ഫയലുകളും രേഖകളും ഉണ്ട്. ഒപ്പം കുറെ വിലകൂടിയ എസ്‌കുലാപ് ട്രാന്‍സ്പ്ലാന്റ് ഉപകരണങ്ങളും അവിടെയാണ് വെച്ചിരുന്നത്. രാത്രി അവിടെ ഒറ്റപ്പെട്ട സ്ഥലമാണ്. ഒരു മനുഷ്യന്‍ പോലും ഫസ്റ്റ് ഫ്‌ലോറില്‍ പോകില്ല. ആര്‍ക്കും രഹസ്യമായി ലിഫ്റ്റ് വഴി ആ ഫ്‌ലോറില്‍ എന്റെ റൂമിന്റെ തൊട്ടു മുന്നില്‍ ഇറങ്ങാം. അവിടെ ആണെങ്കില്‍ ക്യാമറയും ഇല്ല. വേണമെങ്കില്‍ റൂമിന്റെ ബാക്ക് സൈഡില്‍ കൂടിയും കയറാം. സ്ലൈഡിംഗ് വിന്‍ഡോ ആണ്. ബാല്‍ക്കണി ഉണ്ട്', ഡോ. ഹാരിസ് ചിറയ്ക്കല്‍.
ഏതെങ്കിലും തരത്തില്‍ തിരിമറി ഉണ്ടാകുമോ എന്ന് സംശയിക്കുന്നതായും മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി പൂട്ടി കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കടുത്ത മാനസിക സമ്മദര്‍ത്തെ തുടര്‍ന്ന് ഡോക്ടര്‍ ഹാരിസ് ചിറക്കലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉപകരണക്ഷാമം വെളിപ്പെടുത്തിയതോടെയാണ് ഡോ. ഹാരിസ് ചിറയ്ക്കല്‍ സര്‍ക്കാറിന്റെ കണ്ണില്‍ കരടാകുന്നത്. പരസ്യമായി പ്രതികരിച്ചതിന് കാരണം കാണിക്കല്‍ നോട്ടീസിന് അദ്ദേഹം ഇനിയും മറുപടി നല്‍കിയിടടില്ല. കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രിന്‍സിപ്പിലിന് അപേക്ഷ നല്‍കി.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നോട്ടീസിന്റെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചു. തന്റെ ആരോപണങ്ങള്‍ അന്വേഷിച്ച സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ച ശേഷം മറുപടി നല്‍കാമെന്ന നിലപാടിലാണ് ഡോ.ഹാരിസ്.
അതിനിടെ കളവുപോയെന്ന് മന്ത്രി വീണാജോര്‍ജ് വെളിപ്പെടുത്തിയ ശസ്ത്രക്രിയ ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയുണ്ടെന്ന് കണ്ടെത്തിയതായും വിവരമുണ്ട്. പ്രിന്‍സിപ്പലിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. ഉപകരണം കാണാനില്ലെന്ന സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയെകുറിച്ചുള്ള വെളിപ്പെടുത്തലില്‍ ഡിഎംഇ വിശദീകരണം തേടിയതിനെകുറിച്ചുള്ള പ്രതികരണത്തിനിടെ നേരത്തെ ഡോ. ഹാരിസ് ചിറയ്ക്കല്‍ വികാരാധീനനായിരുന്നു. സമിതി റിപ്പോര്‍ട്ടില്‍ എന്താണെന്ന് അറിയില്ലെന്നും കത്ത് കൊടുത്ത കാലയളവില്‍ ഉപകരണങ്ങള്‍ കിട്ടിയിട്ടില്ലെന്നും ഡോ. ഹാരിസ് പ്രതികരിച്ചു. കത്ത് അടിക്കാനുള്ള പേപ്പര്‍ വരെ താന്‍ പൈസ കൊടുത്താണ് വാങ്ങിയത്. ഇതൊക്കെ പറയാന്‍ നാണക്കേടുണ്ടെന്നും ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ വൈകാരിമായി പ്രതികരിച്ചു.
മാര്‍ച്ച് മാസത്തിലും ജൂണ്‍ മാസത്തിലും ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് ഡോ. ഹാരിസ് സൂപ്രണ്ടിന് കത്ത് നല്‍കിയിരുന്നു. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുകയാണ്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ആ കമ്മിറ്റിയില്‍ ഉള്ള നാലുപേരും തന്റെ സഹപ്രവര്‍ത്തകരാണെന്നും ഹാരിസ് പറഞ്ഞു. 'എന്നെപ്പറ്റി മോശമായി എഴുതുന്നവരല്ല അവര്‍. ഏത് ഘട്ടത്തിലാണ് എന്നെപ്പറ്റി മോശമായി എഴുതാന്‍ അവര്‍ നിര്‍ബന്ധിതരായത് എന്ന് തനിക്കറിയില്ല' - ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു.
കത്ത് നല്‍കിയതിന് ശേഷവും ഉപകരണങ്ങള്‍ കിട്ടിയിരുന്നില്ല. ഉപകരണങ്ങള്‍ വേണ്ട മുറയ്ക്ക് താന്‍ വേണ്ടപ്പെട്ടവരെ അറിയിക്കുന്നുണ്ട്. കത്തടിക്കാനുള്ള പേപ്പര്‍ വരെ താന്‍ പൈസ കൊടുത്താണ് വാങ്ങിക്കുന്നത്. പ്രിന്റ് എടുക്കാനുള്ള സംവിധാനം പോലും മെഡിക്കല്‍ കോളേജിലില്ല. അത്രയും ഗതികേടാണ് അവിടെയുള്ളത് എന്നും ഹാരിസ് പറഞ്ഞു. ഒരു രോഗിയുടെ ജീവന്‍ രക്ഷാ ഉപകരണമാണ് താന്‍ ആവശ്യപ്പെട്ടത്. അതിന് അടിയന്തരമായ നടപടികളാണ് വേണ്ടതെന്നും ഹാരിസ് ആവശ്യപ്പെട്ടു. ഒരു പൗരന്റെ ജീവനെ സാമ്പത്തികപ്രതിസന്ധി ബാധിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.