അഹമ്മദാബാദ്: എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ ഇടിച്ചുകയറിയ അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാല് അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ഥികളും ഒരു പിജി റസിഡന്റ് വിദ്യാര്‍ഥിയുമാണ് മരിച്ചത്.



ഹോസ്റ്റല്‍ ക്യാന്റീനില്‍ വിദ്യാര്‍ഥികള്‍ ഊണുകഴിക്കുന്ന സമയത്തായിരുന്നു അപകടം. ഭക്ഷണം അവശേഷിക്കുന്ന പ്ലേറ്റുകളും ഗ്ലാസുകളും മേശമേല്‍ കാണാം. മെസിന്റെ തകര്‍ന്ന ഭിത്തിക്ക് സമീപം ആളുകള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. വലിയ നാശനഷ്ടമാണ് മെഡിക്കല്‍ കോളേജ് മെസില്‍ ഉണ്ടായത്. ഏറെ നേരമെടുത്താണ് ആ കെട്ടിടത്തിലെ തീ കെടുത്തിയത്. പഠന സമയം ആയതു കൊണ്ട് ആ ഹോസ്റ്റലില്‍ നിറയെ കുട്ടികള്‍ ഉണ്ടായിരുന്നില്ലെന്നത് മാത്രമാണ് ആശ്വാസം.




അഹമ്മദാബാദിലെ ബി.ജെ. മെഡിക്കല്‍ കോളേജ്, ഗുജറാത്ത് സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനമാണ്. മികവിന്റെ ഒരു അക്കാദമിക് സ്ഥാപനമാണിത്. ഗുജറാത്തിലെ ഏറ്റവും പഴക്കം ചെന്ന മെഡിക്കല്‍ കോളേജും നിരവധി അംഗീകാരങ്ങളുള്ള രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണിത്. എംബിബിഎസില്‍ 250 വിദ്യാര്‍ത്ഥികളെയും ബിരുദാനന്തര കോഴ്സുകളില്‍ 400 ല്‍ അധികം വിദ്യാര്‍ത്ഥികളെയും പഠിപ്പിക്കുന്ന സ്ഥാപനം. 100 ഏക്കറിലധികം വിസ്തൃതിയുള്ള വിവിധ ശാഖകളുള്ള ഈ കോളേജ് ഈ ഭാഗത്തെ ഏറ്റവും വലിയ കാമ്പസുകളില്‍ ഒന്നാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഇവിടേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്.



അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തീഗോളമായി തകര്‍ന്നു വീഴുകയായിരുന്നു. 242 യാത്രക്കാരും 10 ജീവനക്കാരും ഉള്‍പ്പെടെ 252 പേരുമായി ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട എഐ171 നമ്പര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടന്‍ 'മേയ്ഡേ' കോള്‍ (അപായ സന്ദേശം) നല്‍കിയെങ്കിലും പിന്നീട് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ടു. വിമാനത്താവളത്തിന് പുറത്തുള്ള മേഘാനി പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. അപകടകാരണം ഇതുവരെ വ്യക്തമല്ലെങ്കിലും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സാങ്കേതിക തകരാറുകളിലേക്ക് വിരല്‍ ചൂണ്ടുന്നു. പക്ഷേ കെട്ടിടത്തില്‍ ഇടിച്ചിറങ്ങിയതിനാല്‍ എല്ലാ സാധ്യതയും പരിശോധിക്കും.




ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ദാരുണമായ ഈ ദുരന്തം, അടുത്തിടെ ലോകമെമ്പാടും വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് ഉയര്‍ന്നുവന്ന ആശങ്കകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നുണ്ട്. ഇന്ത്യ ഏറ്റവും വിശ്വസ്തം എന്ന് കരുതിയ വിമാനമാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനങ്ങളുടെ നിര്‍മാണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ബോയിങ് 787 ഡ്രീംലൈനര്‍ എന്നത് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന അത്യാധുനിക യാത്രാവിമാനമാണ്. അമേരിക്കന്‍ വിമാന നിര്‍മാതാക്കളായ ബോയിങ് ആണ് ഇത് നിര്‍മിക്കുന്നത്. കൂടുതല്‍ ഇന്ധനക്ഷമതയും കുറഞ്ഞ ശബ്ദവും മികച്ച യാത്രാനുഭവവും വാഗ്ദാനം ചെയ്യുന്നതാണ് 'ഡ്രീംലൈനര്‍' വിമാനങ്ങള്‍. ബോയിങ് 787-8 നെക്കാള്‍ നീളം കൂടിയതും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ മോഡല്‍ ആണിത്.

ബോയിങ് എന്‍ജിനീയറായ സാം സാല്‍ഹെപൂര്‍, കമ്പനിയുടെ 777, 787 ഡ്രീംലൈനര്‍ ജെറ്റുകളുടെ നിര്‍മാണത്തില്‍ ഗുരുതരമായ 'ഷോര്‍ട്ട്കട്ടുകള്‍' സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. വിമാനങ്ങള്‍ പഴകുമ്പോള്‍ ഈ തകരാറുകള്‍ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതായും ചില മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.