തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപികയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ഭര്‍ത്താവിന്റെ ആവശ്യപ്രകാരം ചോര്‍ത്തിനല്‍കിയ ഡിവൈഎസ്പിക്ക് ആഭ്യന്തരവകുപ്പിന്റെ 'ഗുഡ് സര്‍ട്ടിഫിക്കറ്റ്'. പൊന്നാനി സ്വദേശിയായ സ്ത്രീയുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ ഡിവൈഎസ്പി കെ.സുദര്‍ശനെയാണു കുറ്റവിമുക്തനാക്കിയത്. ഏറെ രസകരമായ ഏറെ നിരീക്ഷണങ്ങള്‍ ഉത്തരവിലുണ്ട്. അതായത് കേസൊന്നുമില്ലെങ്കിലും ഇനി ആര്‍ക്ക് വേണമെങ്കിലും ഫോണ്‍ ചോര്‍ത്താന്‍ ധൈര്യം നല്‍കുന്നതാണ് ഈ നിരീക്ഷണങ്ങള്‍.

അനുവാദമില്ലാതെ സ്ത്രീയുടെ ഫോണ്‍ ചോര്‍ത്തിയത് 'സദുദ്ദേശ്യപരമായിരുന്നു'വെന്നാണ് അന്വേഷണ കണ്ടെത്തല്‍. അങ്ങനെ ഡിവൈഎസ് പിയ്‌ക്കെതിരെയുള്ള നടപടികളും അവസാനിപ്പിച്ചു. 'ഒരു കുടുംബം അനാഥമായിപ്പോകാതിരിക്കാന്‍ വേണ്ടിയാണ് കോള്‍ ഡീറ്റെയില്‍സ് ശേഖരിച്ചത്' എന്നും ഉത്തരവിലുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു വര്‍ഷത്തെ വേതനവര്‍ധന തടഞ്ഞതും റദ്ദാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണറായിരിക്കെ, 2021 സെപ്റ്റംബര്‍ 25നാണു സുദര്‍ശന്‍ ഫോണ്‍ ചോര്‍ത്തിയത്. ഏറെ വിവാദമായ സംഭവമായിരുന്നു ഇത്.

താന്‍ അന്വേഷിച്ചിരുന്ന കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടേതെന്ന പേരില്‍ സ്ത്രീയുടെ ഫോണ്‍ നമ്പറും സുദര്‍ശന്‍ സൈബര്‍ സെല്ലിലേക്ക് അയച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഈ വിവരങ്ങള്‍ സ്ത്രീയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഭര്‍ത്താവ് അയച്ചു. അനുവാദമില്ലാതെ ഫോണ്‍ ചോര്‍ത്തിയെന്നും സ്വകാര്യത ലംഘിച്ചെന്നും കാട്ടി സുദര്‍ശനെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു സ്ത്രീ പരാതി നല്‍കി. അന്ന് ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന രാഹുല്‍ ആര്‍.നായര്‍ നടത്തിയ അന്വേഷണം നിര്‍ണ്ണായകമായി. വകുപ്പുതല നടപടിയും വന്നു.

ഫോണ്‍ ചോര്‍ത്തല്‍ നടന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, ഒരു വര്‍ഷത്തെ വേതനവര്‍ധന തടഞ്ഞ് ഡിജിപി ഉത്തരവിറക്കി. ഇതിനെതിരെ സുദര്‍ശന്‍ നല്‍കിയ അപ്പീല്‍, റിവ്യൂ, ദയാഹര്‍ജികള്‍ ആഭ്യന്തര വകുപ്പ് തള്ളി. വീണ്ടും നല്‍കിയ ദയാഹര്‍ജിയിലാണ് കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയത്. ഒരു കുടുംബം അനാഥമായിപ്പോകാതിരിക്കാന്‍ വേണ്ടിയാണു ഫോണ്‍ ചോര്‍ത്തിയതെന്ന സുദര്‍ശന്റെ വാദം മുഖവിലയ്‌ക്കെടുക്കാം, സുദര്‍ശന്റെ പ്രവൃത്തി സദുദ്ദേശ്യപരമായിരുന്നു, സ്ത്രീക്കു നിലവില്‍ പരാതിയില്ല, ഉദ്യോഗസ്ഥനോട് വിദ്വേഷമോ സംശയമോ ഇല്ലാത്തരീതിയില്‍ കുടുംബജീവിതം നയിക്കുകയാണ് തുടങ്ങിയ നിരീക്ഷണങ്ങളും ഉത്തരവിലുണ്ട്. പരാതിക്കാരിയുടെ എതിര്‍പ്പില്ലായ്മയാണ് പ്രതിസന്ധി തീര്‍ന്നത്.

ഈ ഫോണ്‍ ചോര്‍ത്തലോടെ ആ കുടുംബ പ്രശ്‌നം തീര്‍ന്നുവെന്ന നിഗമനത്തിലേക്ക് പോലീസും എത്തുന്നത്. കോഴിക്കോട്ടെ പ്രധാന പോലീസ് ഉദ്യോഗസ്ഥനാണ് സുദര്‍ശനന്‍. സുദര്‍ശനനെതിരെ മറ്റ് ആരോപണങ്ങളൊന്നും ഇല്ലാത്തതും ഈ അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. അധ്യാപികയും ഭര്‍ത്താവും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായി. ഇതോടെ ഭാര്യയുടെ ആണ്‍സുഹൃത്തിനെതിരെ ഭര്‍ത്താവ് ആരോപണം ഉയര്‍ത്തി. ഇത് തെളിയിക്കാനായിരുന്നു പോലീസിലെ സൗഹൃദങ്ങളുടെ കരുത്ത് അയാള്‍ ഉപയോഗിച്ചത്.

കോള്‍ ഡീറ്റയില്‍സ് കിട്ടിയതോടെ ഭാര്യയുടെ ഫോണ്‍ വിളിയിലെ ആരോപണം തെളിയിക്കാന്‍ ആ രേഖ പുറത്തു വിട്ടു. ഭാര്യ നടത്തിയ അന്വേഷണത്തില്‍ ആരാണ് വില്ലനെന്നും മനസ്സിലായി. അങ്ങനെയാണ് പരാതി എത്തിയത്. പിന്നീട് ഈ കുടുംബ പ്രശ്‌നമെല്ലാം പറഞ്ഞു തീര്‍ത്തു. ഇതോടെ പരാതിക്കാരിയും മൗനത്തിലായി. അങ്ങനെയാണ് സുദര്‍ശനന് ആനുകൂല്യം കിട്ടുന്നത്.