ന്യൂഡല്‍ഹി: കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദമായി നിന്ന 'വെടിയുണ്ട' കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വിജയം. ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി. സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യം രാഷ്ട്രീയമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

വെറും രാഷ്ട്രീയക്കേസാണ് ഇതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജി തള്ളിയത്. മുപ്പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണിതെന്നും രാഷ്ട്രീയക്കേസിനോട് അനുകൂല സമീപനമല്ല തങ്ങള്‍ക്കുള്ളതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തി, ഉന്നത രാഷ്ട്രീയനേതാവ് ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കേരളം ഇപ്പോള്‍ ഭരിക്കുന്നത് ആരാണ് എന്നായിരുന്നു സുപ്രീം കോടതിയുടെ മറുചോദ്യം.

വധശ്രമക്കേസിലെ ഗൂഢാലോചന നടന്നത് തിരുവനന്തപുരത്ത് വെച്ചാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എസ്. നാഗമുത്തുവും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ചൂണ്ടിക്കാട്ടി. ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. അതിനാല്‍ വധശ്രമക്കേസ് ആന്ധ്രയിലെ കോടതി കേട്ടുവെങ്കിലും, വധശ്രമക്കേസിലെ ഗൂഢാലോചന പരിഗണിക്കേണ്ടത് കേരളത്തിലെ കോടതി ആണെന്നും ഇരുവരും വാദിച്ചു.

എന്നാല്‍ കേസിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി ഈ ആവശ്യം കോടതി നിരാകരിച്ചു. ചില വിധിന്യായങ്ങള്‍ കോടതി പരിഗണിക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ നാഗമുത്തു ചൂണ്ടിക്കാട്ടിയപ്പോള്‍, ആ വിധി ന്യായങ്ങള്‍ എല്ലാം മറ്റൊരു അവസരത്തില്‍ പരിഗണിക്കാം എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

കെ സുധാകരനെ കുറ്റവിമുക്തന്‍ ആക്കിയതിനെതിരെ ഇ.പി. ജയരാജനും സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. സുധാകരനു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സുപ്രീംകോടതി ഹര്‍ജിയല്‍ സര്‍ക്കാര്‍ ആരോപിച്ചത്. ആന്ധ്രാപ്രദേശില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് പേര്‍ മാത്രമാണ് വിചാരണ നേരിട്ടത്. ഗൂഢാലോചനയില്‍ സുധാകരന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് കേരള പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നാണ് ആവശ്യം.

1995 ഏപ്രില്‍ 12 നാണ് ഇ.പി. ജയരാജനെതിരെ വധശ്രമം നടന്നത്. ചണ്ഡിഗഢില്‍ നിന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ട്രെയിനിലെ വാഷ്ബേസിനില്‍ മുഖം കഴുകുന്നതിനിടെ ഒന്നാംപ്രതി വിക്രം ചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്കുപിന്നിലായിരുന്നു വെടിയേറ്റത്. പേട്ട ദിനേശന്‍, ടിപി രാജീവന്‍, ബിജു, കെ സുധാകരന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. സുധാകരനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരുന്നത്. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാന്‍ സുധാകരന്‍ നിയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതെല്ലാം കോടതി തള്ളുകയാണ് ഉണ്ടായിരിക്കുന്നത്.