കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പ്രതിയായ കൈക്കൂലിക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് വിമര്‍ശനം. ഇഡി കേസില്‍ മറുപടി നല്‍കാന്‍ സാവകാശം തേടിയപ്പോഴാണ് സംസ്താന സര്‍ക്കാറിന് വിമര്‍ശനം ഉണ്ടായത്. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതിയായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് മറുപടിക്കായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം ചോദിച്ചത്.

എന്നാല്‍ എന്തിനാണ് മറുപടി സത്യവാങ്മൂലം നല്‍കാന്‍ അനാവശ്യമായി സമയം നീട്ടിചോദിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ ഇതിന് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ചൊവ്വാഴ്ചയ്ക്കകം വിശദമായ മറുപടി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് ഡയറി ഹാജരാക്കാനും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബദറുദ്ദീന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തുടര്‍ന്ന് ശേഖര്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ശേഖര്‍കുമാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹര്‍ജിയില്‍ തീരുമാനം വരുന്നതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ശേഖര്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് ചൊവ്വാഴ്ച വരെ ഹൈക്കോടതി നീട്ടിയിട്ടുണ്ട്.

അതേസമയം കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും വിജിലന്‍സ് രേഖകള്‍ കൈമാറിയിരുന്നില്ല. പരാതിക്കാരന്‍ അനീഷ് ബാബുവിനെതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസിന്റെയും അയച്ച സമന്‍സിന്റെയും വിശദാംശങ്ങള്‍ തേടിയാണ് രണ്ടുതവണ നോട്ടീസ് നല്‍കിയത്. എന്തൊക്കെ വിവരങ്ങളാണ് വേണ്ടതെന്ന് വ്യക്തത വരുത്തണമെന്നുമാത്രമായിരുന്നു മറുപടി. കേസ് ഒതുക്കാന്‍ ഇഡി അസി. ഡയറക്ടര്‍ ശേഖര്‍കുമാര്‍ ഇടനിലക്കാര്‍ മുഖേന കൈക്കൂലി വാങ്ങിയെന്ന് കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബു നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്.

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസില്‍ ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരന്‍ അനീഷ് ബാബവും രംഗത്തുവന്നിരുന്നു. ശേഖര്‍കുമാര്‍ യാദവിനെ അനുകൂലിച്ച് മൊഴി നല്‍കാന്‍ സമ്മര്‍ദമുണ്ടായി എന്ന് അനീഷ് ബാബു വെളിപ്പെടുത്തിയിരുന്നു. കേസില്‍ ശേഖര്‍കുമാര്‍ യാദവുമായി നേരിട്ട് ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമം നടത്തിയെന്നും അനീഷ് ആരോപിച്ചിരുന്നു. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കമാണ് ഇതെന്നും കേസില്‍ കരുവാകാതെ ഒഴിഞ്ഞുപോകാനും ഒരു മലയാളി ഉദ്യോഗസ്ഥന്‍ പറഞ്ഞെന്നും അനീഷ് ബാബു വെളിപ്പെടുത്തി.

നേരിട്ട് ശേഖറുമായി ബന്ധമില്ല എന്ന രീതിയിലുള്ള മൊഴിയിലാണ് ഉദ്യോഗസ്ഥര്‍ ഒപ്പിടിച്ചത്. സത്യം പുറത്തു കൊണ്ടുവരാനുള്ള ശ്രമമല്ല അന്വേഷണ ഏജന്‍സി നടത്തുന്നത്. മാനസികമായി വലിയ സമ്മര്‍ദ്ദം ഉണ്ടായി എന്നും ദില്ലിയില്‍ നില്‍ക്കുമ്പോള്‍ തന്നെ ജീവന് ഭീഷണിയുണ്ടെന്നും അനീഷ് ബാബു പറഞ്ഞു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു. പി എം എല്‍ എ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒരു കുറ്റകൃത്യവും താന്‍ നടത്തിയിട്ടില്ലെന്നാണ് അനീഷ് ബാബുവിന്റെ വിശദീകരണം. ഇന്നലെയാണ് അനീഷ് ബാബുവിനെ ഇഡി ചോദ്യം ചെയ്തത്.