- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മൊത്തത്തില്‍ നിങ്ങള്‍ ക്യാഷ് എത്ര എടുത്തിട്ടുണ്ട്? മര്യാദയ്ക്ക് നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ തരാന്‍ പറ; പണ്ടെ നിങ്ങള്‍ മോഷണം ചെയ്യാറുണ്ടോ? പാവം കളിക്കല്ലെ?' അഹാനയുടെ നേതൃത്വത്തില്‍ ജീവനക്കാരെ ചോദ്യം ചെയ്യുന്ന ദൃശ്യം പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ കുടുംബം; പണം എടുത്തെന്ന് സമ്മതിക്കുന്നതും ദൃശ്യങ്ങളില്‍
ദൃശ്യം പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ കുടുംബം
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ ജീവനക്കാര്‍ തെറ്റ് സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് ജി. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍. അമ്പലമുക്കിലെ ഓഫീസില്‍ വച്ച് അഹാന കൃഷ്ണയുടെ നേതൃത്വത്തില്‍ ജീവനക്കാരോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ക്യു ആര്‍ കോഡ് മാറ്റിയെന്ന് ജീവനക്കാര്‍ സമ്മതിക്കുന്നുണ്ട് ദൃശ്യങ്ങളിലുണ്ട്. ഓഗസ്ത് മുതല്‍ പണം തട്ടിയെന്നാണ് വീഡിയോയില്‍ ജീവനക്കാര്‍ പറയുന്നത്. മകളുടെ കടയിലെ ജീവനക്കാര്‍ പണം എടുത്തതായി സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. 40,000 രൂപ വരെ ഒരാള്‍ എടുത്തെന്ന് ജീവനക്കാര്‍ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ദുവാണ് ദൃശ്യം യൂട്യൂബിലൂടെ പുറത്തുവിട്ടത്.
ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ അഹാന ചോദിക്കുന്നുണ്ട്. നികുതി വെട്ടിക്കാന്‍ ദിയ പറഞ്ഞിട്ടാണ് പണം മാറ്റിയതെന്നായിരുന്നു ജീവനക്കാര്‍ നേരത്തെ ഉന്നയിച്ച വാദം. മൊത്തത്തില്‍ നിങ്ങള്‍ ക്യാഷ് എത്ര എടുത്തിട്ടുണ്ട്? മര്യാദയ്ക്ക് നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ തരാന്‍ പറ. പണ്ടെ നിങ്ങള്‍ മോഷണം ചെയ്യാറുണ്ടോ. പാവം കളിക്കല്ലെയെന്നും അഹാന പറയുന്നു.
നേരത്തെ, സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി സ്ഥാപന ഉടമയും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ രംഗത്ത് വന്നിരുന്നു. തട്ടിപ്പിനിരയായവര്‍ തെളിവുകള്‍ പൊലീസിന് കൈമാറണമെന്ന് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഭ്യര്‍ത്ഥിച്ചു. തട്ടിപ്പിനിരയായവര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ കേസ് നല്‍കണമെന്നും ലൈവില്‍ പറഞ്ഞു.
തന്റെ സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ അവരുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളില്‍ നിന്ന് പണം കൈപറ്റിയതിനുള്ള തെളിവടക്കം കൈവശമുണ്ട്. പൊലീസില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതിന് പിന്നാലെ ആരോപണവിധേയരായ മൂന്നുപേരും ദിയ കൃഷ്ണക്കും കൃഷ്ണകുമാറിനുമെതിരെ തട്ടിക്കൊണ്ടുപോകലിന് പരാതി നല്‍കിയിട്ടുണ്ട്.
തന്റെ കമ്പനിക്ക് നല്‍കേണ്ട പണമാണ് ഉപഭോക്താക്കളെ കബളിപ്പിച്ചുകൊണ്ട് അവര്‍ അവരുടെ അക്കൗണ്ടുകളിലേക്ക് തിരിമറി ചെയ്തിരിക്കുന്നതെന്നും ഇതില്‍ നീതി എത്രയും വേഗം ലഭിക്കാന്‍ തട്ടിപ്പിനിരയായവര്‍ കൂടെ നില്‍ക്കണമെന്നും ദിയ കൃഷ്ണ പറഞ്ഞു. തനിക്ക് തരേണ്ട പണമാണ് അവര്‍ തട്ടിയെടുത്തത്. shomsmtvm.pol@kerala.gov.in എന്ന മ്യൂസിയം പൊലീസ് സ്റ്റേഷനിലെ മെയില്‍ ഐഡി അടക്കം പങ്കുവെച്ചുകൊണ്ടാണ് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോ ഇട്ടിരിക്കുന്നത്.
എന്നാല്‍, നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരായ പരാതിയില്‍ കൂടുതല്‍ ആരോപണങ്ങളുമായി ദിയയുടെ സ്ഥാപനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരികളും രംഗത്ത് വന്നിരുന്നു. രണ്ട് വാഹനങ്ങളിലായി തട്ടിക്കൊണ്ടുപോയെന്ന് പരാതിക്കാരായ യുവതികള്‍ പറയുന്നു. ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങുകയും മണിക്കൂറുകളോളം പൂട്ടിയിടുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ ഒരാള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ദിയ അക്കൗണ്ടിലേക്ക് പണം മാറ്റിച്ചത് നികുതി പ്രശ്‌നം മൂലമാണെന്നും യുവതികള്‍ പറയുന്നു. ജാതീയമായി അധിക്ഷേപിക്കാറുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു.
''ദിയ കൃഷ്ണകുമാര്‍ പറഞ്ഞിട്ടാണ് ഞങ്ങളുടെ അക്കൗണ്ടിലൂടെ പണം വാങ്ങിയത്. ടാക്‌സ് പ്രശ്‌നമുളളതുകൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ട് നമ്പര്‍ കൊടുക്കുന്നതെന്നാണു ദിയ പറഞ്ഞത്. പലപ്പോഴും ദിയ ഷോപ്പില്‍ വരാറില്ല. 'പാര്‍ട്ട് ടൈം' എന്നു പറഞ്ഞു വിളിച്ച ജോലി 'ഓവര്‍ ടൈം' ആയതോടെ ജോലി മാറണമെന്ന് വിചാരിച്ചിരുന്നു, എന്നാല്‍ പ്രസവം കഴിയുന്നതു വരെ കാത്തിരിക്കണമെന്നായിരുന്നു അന്ന് ദിയ പറഞ്ഞത്. എന്ത് പറഞ്ഞാലും അടിച്ചമര്‍ത്തുന്ന രീതിയിലായിരുന്നു സംസാരിച്ചത്. ജാതീയമായി അധിക്ഷേപിച്ചു. മറ്റ് ആളുകളുടെ അടുത്ത് നമ്മളെപ്പറ്റി കുറ്റം പറയുകയും താരതമ്യം ചെയ്യാനും തുടങ്ങി. നീ ഒക്കെ എന്ത് ഹിന്ദുവാണെന്നും നിങ്ങളൊക്കെ മുക്കുവത്തികളാണെന്നും കൃഷ്ണകുമാറും ഭാര്യയും ദിയയും ഞങ്ങളെ ആക്ഷേപിച്ചു. നിങ്ങള്‍ക്കൊക്കെ ഐഫോണ്‍ ഉപയോഗിക്കാന്‍ എന്ത് യോഗ്യതയുണ്ടെന്നും ദിയ ചോദിച്ചു'' - ജീവനക്കാര്‍ പറയുന്നു.
''ഇതോടെ, ജോലിക്ക് വരേണ്ടതില്ലെന്നു ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ പേയ്മെന്റ് വാങ്ങിയതിന്റെ സ്‌ക്രീന്‍ഷോട്ട് കസ്റ്റമറില്‍നിന്നു വാങ്ങി മോഷണത്തിന് കേസ് നല്‍കുമെന്ന് ദിയ പറഞ്ഞു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് എന്റെ കയ്യിലുണ്ട്. അഞ്ചുലക്ഷം രൂപ തന്നാല്‍ പരാതി കൊടുക്കില്ലെന്നും ദിയ പറഞ്ഞു. 29-ാം തിയതി രാത്രി ഉറങ്ങാന്‍ പോലും സമ്മതിച്ചിട്ടില്ല. രാത്രി തുടങ്ങിയ ഫോണ്‍ കോളുകള്‍ പുലര്‍ച്ചെ നാല് വരെ തുടര്‍ന്നു. ഞങ്ങള്‍ മൂന്നുപേരെയും ചീത്ത വിളിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് ഞങ്ങളുടെ അടുത്ത് ഉണ്ട്. ഞങ്ങള്‍ കാരണം 200 ഓര്‍ഡറുകളാണ് പാക്ക് ചെയ്യാന്‍ സാധിക്കാതെ പോയതെന്ന് ദിയ പറഞ്ഞു. നിങ്ങള്‍ക്ക് എതിരെ പരാതി നല്‍കാതിരിക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ ഫ്‌ളാറ്റില്‍ കൊണ്ട് തരാന്‍ ആവശ്യപ്പെട്ടു. ആ ദിവസം തന്നെ സ്റ്റാറ്റസ് ഇടാന്‍ ദിയ ആരംഭിച്ചിരുന്നു. എന്റെ ഭര്‍ത്താവിനെതിരെ കള്ളക്കേസ് നല്‍കുമെന്നും ഭീഷണിപ്പെടുത്തി. എനിക്ക് വന്ന നഷ്ടത്തിന് പണം തന്നാല്‍ നിങ്ങളെ തിരികെ വിടാമെന്ന് പറഞ്ഞു'' - വനിതാ ജീവനക്കാര്‍ ആരോപിച്ചു.
''രാവിലെ പത്തിന് ഫ്‌ലാറ്റില്‍ എത്താനായിരുന്നു ദിയ പറഞ്ഞത്. ഞങ്ങള്‍ എത്തിയതിന് ശേഷം ഞങ്ങളുടെ അടുത്തുനിന്ന് പണം വാങ്ങി. ദിയയുടെ വീട്ടുകാര്‍ ഓരോരുത്തരായി ഓരോ കാറിലായി വന്നു. അഞ്ച് പേര്‍ അഞ്ച് സൈഡില്‍ നിന്ന് വീഡിയോ എടുക്കാന്‍ ആരംഭിച്ചു. ദിയയെ സംബന്ധിച്ച് നാളെ ട്രെന്‍ഡിങ് നമ്പര്‍ വണ്‍ ആകാന്‍ പോകുന്ന ഒരു വീഡിയോ മാത്രമാകും അത്. മൂന്ന് കാറിലായിട്ടാണ് ഞങ്ങളെ ദിയ കൊണ്ടുപോയത്. ഞങ്ങളുടെ സ്വന്തം വാഹനത്തില്‍ പോകാന്‍ അനുവദിക്കാതെ ഏതോ ഒരു ഓഫിസിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. പിന്നീടാണ് അമ്പലമുക്കുള്ള ഒരു ഓഫീസാണ് ഇതെന്ന് മനസ്സിലായത്. പത്തിനടുത്തുള്ള ആളുകളെ അവിടെ ഉണ്ടായിരുന്നുള്ളൂ. കൃഷ്ണകുമാറിന്റെ നാല് മക്കളും ഭാര്യയും അവരുടെ ഡ്രൈവര്‍മാരും അങ്ങിനെ ചിലരാണ് അവിടെ ഉണ്ടായിരുന്നത്. അവര്‍ ഓരോരുത്തരും വ്ലോഗ് എടുക്കുകയായിരുന്നു. ഞങ്ങളുടെ ഫോണ്‍ അവര്‍ ബലമായി പിടിച്ചുവെച്ചു. നാളത്തെ യൂട്യൂബില്‍ നിങ്ങള്‍ ട്രെന്‍ഡിങ് വണ്‍ ആകുമെന്നാണ് ദിയ പറഞ്ഞത്. ഞങ്ങള്‍ കരയുന്നതിന്റെയെല്ലാം വിഡിയോ ഉണ്ട്. അതുപയോഗിച്ച് ഞങ്ങളെ നാണംകെടുത്തുമെന്നും ദിയ പറഞ്ഞു. ഞങ്ങള്‍ക്കെതിരേ വധഭീഷണിയും ദിയ മുഴക്കി. അവര്‍ ഞങ്ങളെ കസ്റ്റഡിയില്‍ വെച്ചതുപോലെയായിരുന്നു'' - വനിതാ ജീവനക്കാര്‍ ആരോപിച്ചു.
''പൊലീസ് ആണെന്നു പറയുന്ന ഒരാളും അവിടെ ഉണ്ടായിരുന്നു. സന്തോഷ് എന്നാണ് അയാള്‍ പേര് പറഞ്ഞത്. ഞങ്ങള്‍ സ്റ്റേഷനില്‍ ഫോട്ടോ കാണിച്ചപ്പോഴാണ് അയാള്‍ പൊലീസല്ലെന്ന് വ്യക്തമായത്. ദിയയുടേത് വല്ലാത്തതരം സ്വഭാവമാണ്. എല്ലാത്തിനും വീട്ടുകാരെ വലിച്ചിഴയ്ക്കും. ഇവര്‍ ആ ജാതിയില്‍ ഉള്ളവരാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഇങ്ങനെ പറ്റുന്നത് എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നതിന്റെ റെക്കോഡിങ് ഞങ്ങളുടെ കയ്യിലുണ്ട്. ഞങ്ങളെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. രാവിലെ 11-ന് പൂട്ടിയിട്ടിട്ട് വൈകിട്ട് 6.45-നാണ് പുറത്തുവിടുന്നത്. അത്രനേരം ഫോണ്‍ ഇല്ലായിരുന്നു. എന്റെ ഭര്‍ത്താവിനെ പുറത്തുവിട്ട് മാലയൊക്കെ പണയംവെച്ച് പണം എത്തിക്കാന്‍ പറഞ്ഞു. സ്വര്‍ണം പണയം വെച്ചതിന്റെ രേഖകളും ഞങ്ങളുടെ കയ്യിലുണ്ട്'' - ജീവനക്കാര്‍ പറഞ്ഞു.