മഞ്ചേരി: ചോദ്യവും പറച്ചിലും ഒന്നുമില്ല. അനുവാദം വാങ്ങിയാലെന്ത്, വാങ്ങിയില്ലെങ്കിലെന്ത്? കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതാണ് മഞ്ചേരിയിലെ സിപിഎം സഖാക്കളുടെ പ്രമാണം എന്നാണ് ആക്ഷേപം. അതല്ലെങ്കില്‍, മന്ത്രി പി എ മുഹമ്മദ് റിയാസ് തന്നെ ഇന്‍സ്റ്റഗ്രാമില്‍ കൊട്ടിഘോഷിക്കുന്ന മഡ് റെയ്‌സ്( വണ്ടി പൂട്ട്) അനധികൃതമായി സിപിഎമ്മിന്റെ ഒത്താശയോടെ നടത്തുമോ? മഡ് റെയ്‌സ് നടത്തുന്നതല്ല ചോദ്യം ചെയ്യപ്പെടുന്നത്. മറിച്ച് മഞ്ചേരി കോവിലകത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള പാടശേഖരങ്ങള്‍ കൈയേറി മഡ് റെയ്‌സ് നടത്താനുളള നീക്കമാണ് വിവാദമാകുന്നത്.

മഞ്ചേരി കോവിലകത്തിന്റെ ഉടമസ്ഥതയില്‍, കോവിലകം കുണ്ടിലുളള ആറാട്ടുചിറയിലും, മൂതൃകുന്ന് ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട കിഴക്ക്ഭാഗത്തെ ആല്‍ത്തറയ്ക്ക് മുമ്പിലുമുളള നെല്‍വയലിലുമാണ് മഡ് റെയ്‌സ് നടത്താന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ നടത്തുന്നത്. നവംബര്‍ ഒമ്പതിനാണ് മഡ് റെയ്‌സ്. എന്നാല്‍, കോവിലകത്തെ വിവരം അറിയിക്കുകയോ, ബന്ധപ്പെട്ട സ്ഥലം ഉടമസ്ഥരുടെ അനുവാദം വാങ്ങിക്കുകയോ ചെയ്യാതയാണ് സിപിഎം ഒത്താശയോടെ സംഘാടകര്‍ മഡ് റെയ്‌സ് നടത്തുന്നത്.

മഞ്ചേരി സ്‌റ്റോറി എന്ന ഇന്‍സ്റ്റ പേജില്‍ പറയുന്ന്ത് ഇങ്ങനെ: ' കാളപൂട്ടുകളുടെ നാട്ടില്‍ കാളകളുടെ പകരക്കാരന്‍ എത്തുന്നു. 4X4 വാഹനങ്ങളുടെ മഡ് റെയ്‌സ് ചലഞ്ച് മഞ്ചേരിയില്‍ നവംബര്‍ 9ന് . ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിയുടെ ആശംസാ സന്ദേശവും റീലില്‍ കൊടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്രചാരണത്തിനൊപ്പം പരിപാടിയുടെ ബോര്‍ഡുകളും, പോസ്റ്റുകളും എങ്ങും നിറഞ്ഞുകഴിഞ്ഞു. പരിപാടിക്ക് നിരവധി സ്‌പോണ്‍സര്‍മാരുണ്ടെങ്കിലും, പ്രാദേശിക സിപിഎം നേതാക്കളുടെ പിന്തുണയോടെയാണ് കോവിലകത്തിന്റെ അനുമതി വാങ്ങിക്കാതെ മഡ് റെയ്‌സ് നടത്തുന്നതെന്നാണ് ആക്ഷേപം.

കോവിലകത്തിന്റെ അനുമതി ആര്‍ക്കുവേണം!

മഞ്ചേരി കോവിലകത്തിന്റെ അനുമതി ആര്‍ക്കും വേണം, എന്തായാലും ഞങ്ങള്‍ പരിപാടി നടത്തും എന്ന ധാര്‍ഷ്ട്യത്തിലാണ് സംഘാടകര്‍. ഉടമസ്ഥരുടെ അനുമതി വാങ്ങിയിട്ടില്ലെന്ന് മാത്രമല്ല, അവര്‍ക്ക് ഈ പരിപാടിയോട് കടുത്ത എതിര്‍പ്പുമാണ്. മുന്‍കരുതലെന്ന നിലയില്‍, കോവിലകം കുടുംബം സ്ഥലം ഡിജിറ്റല്‍ സര്‍വേയറെ കൊണ്ട് അളന്ന് മാര്‍ക്ക് ചെയ്തു. സ്ഥലം അളക്കുന്നതിനിടെ, സംഘാടകരില്‍ ചിലര്‍ അവിടെ എത്തി കോവിലകത്തെ പ്രതിനിധിയെ വളഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. ബിഎംഡബ്ല്യൂ അടക്കം ആഡംബര കാറുകളിലായിരുന്നു സംഘാടകരുടെ വരവ്. പരിപാടിക്ക് പിന്നില്‍, പ്രുഖരാണെന്നും തടസ്സം നിന്നാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി.

ഇതോടെ, കോവിലകം കുടുംബം സ്ഥലത്തിന്റെ രക്ഷയ്ക്കും സ്വന്തം സുരക്ഷയ്ക്കുമായി മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

കോവിലകം സംരക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി

മൂതൃകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ പൂരം എഴുന്നള്ളിച്ച് വരുന്ന പൂരാലും പൂരപ്പറമ്പും ഇന്ന് സാമൂഹ്യ ദ്രോഹികളുടെ സങ്കേതമായി മാറി കൊണ്ടിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. കോവിലകത്തിന്റെ അനുമതി വാങ്ങാതെ വണ്ടിപൂട്ട് എന്ന പേരില്‍ പൂരപ്പറമ്പില്‍ നടത്തുന്ന പരിപാടി മന്ത്രി റിയാസ് ഉദ്ഘാടനം നടത്താന്‍ ഒരുങ്ങുകയാണ്. ഇത് സിപിഎമ്മിന്റെ അനുവാദത്തോടെയാണ്. ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പുരാലും പൂരപ്പറമ്പും അവകാശികളായ കോവിലകം സംരക്ഷിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ട