- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'പ്രധാനമന്ത്രി പറഞ്ഞത് എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല; എനിക്ക് തെറ്റുപറ്റിയത് അദ്ദേഹത്തിന് മനസ്സിലായി':വിഴിഞ്ഞം പ്രസംഗം പരിഭാഷയിലെ പിഴവില്‍ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാര്‍; പരിഭാഷ നിലവാരമില്ലാത്തതെന്നും പ്രധാനമന്ത്രി തമാശ പറഞ്ഞതിന്റെ തര്‍ജ്ജമയും തമാശ ആയെന്നും മുരളി തുമ്മാരുകുടി
വിഴിഞ്ഞം പ്രസംഗം പരിഭാഷയിലെ പിഴവില്‍ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാര്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷ ചെയ്തതിലെ പിഴവില്‍ വിശദീകരണവുമായി പള്ളിപ്പുറം ജയകുമാര്‍. പ്രധാനമന്ത്രി പറഞ്ഞത് തനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിയാത്തതാണ് പിഴവിന് പിന്നിലെന്നാണ് ജയകുമാര്‍ വിശദീകരിച്ചത്. താനൊരു ഹിന്ദി അധ്യാപകനാണെന്നും പരിഭാഷാരംഗത്ത് വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നും ജയകുമാര്‍ പറഞ്ഞു.
'വര്‍ഷങ്ങളായി ഞാന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷ ചെയ്യുന്നു. വന്ദേ ഭാരത് ഉദ്ഘാടന സമയത്തും ഞാനാണ് പരിഭാഷ ചെയ്തിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് പ്രസംഗത്തിന്റെ കോപ്പി ലഭിച്ചിരുന്നു. പ്രസംഗത്തിനിടയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകുമെന്നും ഓഫീസില്‍നിന്ന് അറിയിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രി പറഞ്ഞത് എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. പ്രധാനമന്ത്രി വരുന്നതിനുമുമ്പുതന്നെ ശബ്ദക്രമീകരണത്തിലെ പ്രശ്‌നം മൈക്ക് ഓപ്പറേറ്ററോട് മന്ത്രിമാര്‍ പറഞ്ഞിരുന്നു. എനിക്ക് നല്‍കിയ സ്‌ക്രിപ്റ്റിലെ മാറ്റങ്ങള്‍ ശ്രദ്ധയോടെ പ്രധാനമന്ത്രിയെ കേട്ട് ഞാന്‍ പരിഭാഷപ്പെടുത്തി. ഒരു സ്ഥലത്ത് അദ്ദേഹം പറഞ്ഞത് എനിക്ക് ശരിക്ക് കേള്‍ക്കാന്‍ സാധിച്ചില്ല. എനിക്ക് തെറ്റുപറ്റിയത് അദ്ദേഹത്തിന് മനസ്സിലായി. ക്ഷമാപണം നടത്തി തിരുത്താന്‍ ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങി', പള്ളിപ്പുറം ജയകുമാര്‍ വ്യക്തമാക്കി.
ഹിന്ദി അറിയാവുന്ന ഒരുപാട് പേര്‍ വേദിയിലുണ്ടായിരുന്നെന്നും തെറ്റുപറ്റിയത് അവര്‍ക്ക് മനസിലായെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഒരു രാഷ്ട്രീയ വിഷയമായതുകൊണ്ടാണ് വിവാദമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ ഒരു ബിജെപി അനുഭാവിയാണെന്നും മോദിയുടെ ആരാധകനാണെന്നും പള്ളിപ്പുറം ജയകുമാര്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്കെതിരെ ഒളിയമ്പ് എയ്തും ഗൗതം അദാനിയെ പുകഴ്ത്തിയ തുറമുഖമന്ത്രി വി.എന്‍.വാസവന്റെ വാക്കുകള്‍ പരാമര്‍ശിച്ചുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഴിഞ്ഞം പ്രസംഗം. 'മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യ മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും'' ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ പരിഭാഷകന് പ്രധാനമന്ത്രി പറഞ്ഞ രാഷ്ട്രീയം പിടികിട്ടിയില്ല.
ഇതോടെ 'അദ്ദേഹത്തിനു കഴിയുന്നില്ല' എന്നു കൂടി പ്രധാനമന്ത്രി ചിരിയോടെ പറഞ്ഞു. ഇതിനു ശേഷമാണ് മന്ത്രി വി.എന്‍.വാസവന്റെ പ്രസംഗം പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ഏതായാലും ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ചയാകേണ്ട കാര്യം മലയാളത്തിലേക്ക് മൊഴി മാറ്റിയില്ലെന്ന് അറിഞ്ഞിട്ടും പ്രധാനമന്ത്രി പ്രകോപിതനായില്ല. അതിനിടെ സംസ്ഥാന സര്‍ക്കാരാണ് പരിഭാഷകനെ കണ്ടെത്തിയതെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്. പക്ഷേ മോദിയുടെ മലയാളത്തിലെ സ്ഥിരം പരിഭാഷകനെയാണ് ഇത്തവണയും അതിനായി നിയോഗിച്ചത്. പക്ഷേ ചെറുതായി ഒന്നു പിഴച്ചുവെന്ന് മാത്രം. അതില്‍ രാഷ്ട്രീയമൊന്നുമില്ലെന്നതാണ് വസ്തുത.
അതേസമയം, പരിഭാഷ നിലവാരമില്ലാത്തതെന്നും പ്രധാനമന്ത്രി തമാശ പറഞ്ഞതിന്റെ തര്‍ജ്ജമയും തമാശ ആയെന്നും മുരളി തുമ്മാരുകുടി പോസ്റ്റില്‍ വിമര്‍ശിച്ചു.
പ്രധാനമന്ത്രിയുടെ പ്രസംഗവും തര്‍ജ്ജമയും
വിഴിഞ്ഞത്ത് പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കുന്നു. പ്രധാനമന്ത്രി ഒന്നോ രണ്ടോ വാചകങ്ങള്‍ പറഞ്ഞതിന് ശേഷം അതിന്റെ മലയാള പരിഭാഷ പറയുന്നതായിരുന്നു രീതി.
പ്രസംഗങ്ങള്‍ തത്സമയം തര്‍ജ്ജുമ ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ചും പ്രധാനമന്ത്രി പോലുള്ള ഒരാള്‍ സംസാരിക്കുമ്പോള്‍. പക്ഷെ എനിക്കറിയാവുന്നിടത്തോളം ഇത്തരം പ്രസംഗങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുന്നതാണ്. അതുകൊണ്ട് അല്പം കാലേക്കൂട്ടി തയ്യാറെടുക്കാന്‍ സാധിക്കുന്നതുമാണ്.
അതുകൊണ്ട് തന്നെ ഇത്തവണത്തെ തര്‍ജ്ജുമ ഒട്ടും നിലവാരം ഇല്ലാത്തതായി പോയി എന്നെനിക്ക് തോന്നി. അനവധി പദങ്ങള്‍ ഹിന്ദിയില്‍ നിന്നും ഇംഗ്‌ളീഷിലേക്കാണ് തര്‍ജ്ജുമ ചെയ്തത്. മലയാളത്തില്‍ വാക്കുകള്‍ കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ലാത്ത 'friends, employment, infrastructure, ship building' എന്നിങ്ങനെ ഉള്ള വാക്കുകള്‍ പോലും ഇംഗ്‌ളീഷിലേക്ക് ആണ് തര്‍ജ്ജുമ ചെയ്തത്.
മുപ്പത് വര്‍ഷമായി ഗുജറാത്തില്‍ തുറമുഖങ്ങള്‍ നിര്‍മ്മിച്ചിട്ടും വിഴിഞ്ഞം പോലെ ഒന്ന് അവിടെ ഉണ്ടാക്കിയില്ല എന്നതില്‍ അവിടുത്തെ ആളുകള്‍ക്ക് അദാനിയോട് ദേഷ്യം വരുമെന്ന് പ്രധാനമന്ത്രി തമാശപറഞ്ഞതിന്റെ പരിഭാഷ അതിനോട് നീതി പുലര്‍ത്തിയില്ല.
അതുപോലെ തന്നെ മൂന്നു വ്യത്യസ്ത പാര്‍ട്ടികളില്‍ നിന്നുള്ള പ്രധാനമന്ത്രി, മുഖ്യമന്ത്രി, ശശി തരൂര്‍, ഇവര്‍ ഒത്തൊരുമിച്ചാണ് ഈ പരിപാടിക്കെത്തിയിരിക്കുന്നത് എന്നുദ്ദേശിച്ച് പറഞ്ഞ വാക്യത്തിന്റെ പരിഭാഷ 'എയര്‍ ലൈനെ പറ്റിയുള്ള പരാതികള്‍ ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്' എന്നോ മറ്റോ പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഒരു പക്ഷെ എഴുതി വച്ചിരുന്ന വരിയില്‍ നിന്നും മാറി പ്രധാനമന്ത്രി സംസാരിച്ചതാകാം കാരണം. അങ്ങനെ എഴുതി വായിച്ചതായിരുന്നു പരിഭാഷയെങ്കില്‍ ആദ്യം പറഞ്ഞത് പോലെ കൃത്യമായ മലയാളം വാക്കുകള്‍ ഉപയോഗിക്കാതിരുന്നത് കൂടുതല്‍ മോശമായി.
ഭാവിയില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്.
സത്യത്തില്‍ ഇപ്പോള്‍ നിര്‍മ്മിത ബുദ്ധിക്ക് മനുഷ്യര്‍ ചെയ്യുന്നതിലും വേഗത്തിലും കൃത്യതയിലും പരിഭാഷ സാധ്യമാണ്. താമസിയാതെ ഇത് കേരളത്തില്‍ എത്തുമെന്ന് കരുതാം.
ചടങ്ങിന് ചേര്‍ന്ന നല്ല പ്രസംഗം ആയിരുന്നു പ്രധാനമന്ത്രിയുടേത്.
പ്രധാമന്ത്രി പറഞ്ഞത് പോലെ
നമുക്കൊരുമിച്ച് ഒരു വികസിത കേരളം പടുത്തുയര്‍ത്താം
ജയ് കേരളം, ജയ് ഭാരതം
മുരളി തുമ്മാരുകുടി
2023 സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പൊടിപ്പും തൊങ്ങലുമൊന്നുമില്ലാതെ ശുദ്ധമലയാളത്തില്‍ പരിഭാഷപ്പെടുത്തിയ പള്ളിപ്പുറം ജയകുമാര്‍ 2023ലെ താരമായിരുന്നു. പതിനൊന്ന് വര്‍ഷമായി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ജയകുമാറിനെ സംഘാടകര്‍ അന്ന് മോദിക്ക് പരിചയപ്പെടുത്തുകയും ചെയ്തു. നല്ല ശബ്ദമാണെന്ന് പറഞ്ഞ് മോദി അഭിനന്ദിച്ചു. ആ പള്ളിപ്പുറം ജയകുമാറാണ് വിഴിഞ്ഞത്ത് മോദിയുടെ പ്രസംഗത്തിലെ കാതലായ ഭാഗം പരിഭാഷ ചെയ്യാതെ വിട്ടു കളഞ്ഞത്. രാഷ്ട്രീയമൊന്നുമില്ലാത്ത റിട്ടയേര്‍ഡ് അധ്യാപകനാണ് പള്ളിപ്പുറം ജയകുമാര്‍.
മന്‍ കി ബാത്തും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ടയിലെ പ്രസംഗവും ദൂരദര്‍ശനുവേണ്ടി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന വ്യക്തിയാണ് ജയകുമാര്‍. 2023ലാണ് മോദിയുടെ പ്രസംഗം ആദ്യം തല്‍സമയം പരിഭാഷപ്പെടുത്തിയത്. പ്രസംഗത്തിന്റെ പകര്‍പ്പ് നേരത്തേ ലഭിച്ചെങ്കിലും എഴുതിത്തയ്യാറാക്കാതെ തത്സമയ പരിഭാഷയാണ് അന്ന് ജയകുമാര്‍ നടത്തിയത്.
മുരുക്കുംപുഴ ഇടവിളാകം യു.പി സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു ജയകുമാര്‍. പ്രധാനമന്ത്രിയുടെ ആദ്യത്തെ മന്‍ കി ബാത്ത് ദൂരദര്‍ശനു വേണ്ടി മലയാളത്തില്‍ പരിഭാഷപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടത് 2014 ഒക്ടോബര്‍ മൂന്നിനാണ്. 2015ലെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തിയ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, തലേന്ന് നടത്തിയ പ്രസംഗം ദൂരദര്‍ശന് വേണ്ടി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതും ജയകുമാറായിരുന്നു. മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പരിഭാഷയും നിര്‍വഹിച്ചു. നേരത്തേ കേരള ഹിന്ദി പ്രചാരസഭയിലും കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. ആകാശവാണിയിലെ എ ഗ്രേഡ് നാടക കലാകാരനാണ്. ശിശുക്ഷേമസമിതിയില്‍ ശിശുദിനാഘോഷത്തിന് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പ്രസംഗപരിശീലകനുമാണ്. എം.എ, ബി.എഡ് ബിരുദധാരിയായ ജയകുമാര്‍.
അധ്യാപകനെന്ന നിലയില്‍ 2015 -ല്‍ സര്‍ക്കാരിന്റെ മെരിറ്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ നൂറിലധികം ഡോക്യുമെന്ററികളുടെ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം വിവര്‍ത്തനം ചെയ്തിരുന്നു. 2015-ല്‍ വനം വകുപ്പിന്റെ പ്രകൃതി മിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ പുരസ്‌കാരം ആറുതവണ നേടിയിട്ടുണ്ട്. മികച്ച ബി.എല്‍.ഒ.യ്ക്കുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുരസ്‌കാരം, സീസണ്‍ വാച്ച് സ്റ്റേറ്റ് എക്സലന്‍സി പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.