ടെഹ്‌റാന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍, കൊല്ലപ്പെട്ടുവെന്ന്് കരുതിയ ഇറാന്റെ ഇറാന്‍ റവല്യൂണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) ഖുദ്‌സ് വിഭാഗം കമാന്‍ഡര്‍ ഇസ്മയില്‍ ഖാനി പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. ഖത്തറിലെ യുഎസ് സൈനിക താവളങ്ങളില്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ ആഘോഷിക്കാന്‍ ചേര്‍ന്ന റാലിയിലാണ് ഖാനി പങ്കുചേര്‍ന്നത്. ഇസ്രയേലും ഇറാനും തമ്മിലുളള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഉടനായിരുന്നു വിക്ടറി റാലി എന്ന് പേരിട്ട ആഘോഷം.

ജൂണ്‍ 20, വെള്ളിയാഴ്ച ന്യൂയോര്‍ക്ക് ടൈംസാണ് ഇറാനിയന്‍ വാര്‍ത്താ സ്രോതസുകളെ ഉദ്ധരിച്ച് ഖാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ചത്തെ പൊതുപരിപാടിയില്‍ പങ്കെടുത്തതോടെ, ആ റിപ്പോര്‍ട്ട് തെറ്റായിരുന്നുവെന്ന് വ്യക്തമായി.

2024 മുതല്‍ കാണാനില്ല

2020 ല്‍ ബാഗ്ദാദില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സൊലൈമാനിയുടെ പിന്‍ഗാമിയാണ് ഖാനി. ഇറാന്റെ സൈനിക തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന പ്രമുഖന്‍. ബെയ്‌റൂട്ടില്‍ 2024 ല്‍ ഉന്നത ഹിസ്ബുള്ള നേതാവായ ഹാഷിം സഫിയദിന്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴും ഖാനിയെ വകവരുത്തിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായിരുന്നു ഹാഷിം സഫിയെദിന്‍. ഇതുകൂടാതെ, ഐ ആര്‍ ജി സി ലെബനന്‍ വിഭാഗത്തില്‍ ഇസ്രയേല്‍ ചാരന്മാര്‍ നുഴഞ്ഞുകയറിയെന്ന ആശങ്ക ഉയര്‍ന്നതോടെ എല്ലാവരും സംശയത്തിന്റെ നിഴലിലാണെന്ന് മിഡില്‍ ഈസ്റ്റ് ഐ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐ ആര്‍ ജി സിയില്‍ ഉണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കുമ്പോള്‍, ചോദ്യം ചെയ്യലിനിടെ, ഖാനിക്ക് ഹൃദയാഘാതം ഉണ്ടായെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതോടെ ആശയക്കുഴപ്പം കൂടി.

എന്തായാലും ഓപ്പറേഷന്‍ ഡിവൈന്‍ വിക്ടറി റാലിയില്‍ ഇസ്മയില്‍ ഖാനി പ്രത്യക്ഷപ്പെട്ടതോടെ ഇപ്പോള്‍ ഖുദ്‌സ് സേനയെ നയിക്കുന്നത് ഖാനി തന്നെയെന്ന് വ്യക്തമായി.