തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്പീഡ് റെയില്‍ പദ്ധതികളുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ. ശ്രീധരന്‍ നടത്തിയ അവകാശവാദങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിയതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. പാര്‍ലമെന്റില്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും റെയില്‍വേ മന്ത്രാലയത്തിന്റെ വിവരാവകാശ മറുപടികളും പ്രകാരമാണ് ഈ വെളിപ്പെടുത്തലെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ തനിക്ക് പങ്കാളിത്തമുണ്ടെന്നും കേന്ദ്ര നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ശ്രീധരന്‍ അടുത്തകാലത്ത് അവകാശപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് സര്‍വേ നടപടികള്‍ നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍, ലോക്‌സഭയില്‍ മാര്‍ച്ച് 19, 2026-ന് ഉന്നയിച്ച 4518-ാം നമ്പര്‍ ചോദ്യത്തിന് മറുപടിയായി, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനോ (DMRC) ഇ. ശ്രീധരനോ കേരളത്തിലെ ഹൈസ്പീഡ് റെയില്‍ അല്ലെങ്കില്‍ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകള്‍ തയ്യാറാക്കുന്നതിന് നിലവില്‍ യാതൊരു കണ്‍സള്‍ട്ടന്‍സി, അഡൈ്വസറി അല്ലെങ്കില്‍ സാങ്കേതിക ചുമതലയും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ, ഹൈസ്പീഡ് റെയില്‍ അല്ലെങ്കില്‍ RRTS പദ്ധതികള്‍ക്കായി കേരളം അടുത്തകാലത്ത് യാതൊരു വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും (DPR) കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. നഗര ഗതാഗത പദ്ധതികള്‍ പ്രധാനമായും സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും കേന്ദ്ര സഹായം ലഭ്യമാവുമെന്നും കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമാക്കുന്നു.

കൊടിക്കുന്നില്‍ സുരേഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരള ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ ഇ. ശ്രീധരന്റെ അവകാശവാദം കേന്ദ്രം തള്ളി; DMRCക്കും ശ്രീധരനും നിലവില്‍ യാതൊരു പങ്കുമില്ല കേരളത്തിലെ ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ തനിക്ക് പങ്കുണ്ടെന്ന ഇ. ശ്രീധരന്‍ നടത്തിയ അടുത്തകാലത്തെ അവകാശവാദങ്ങള്‍ കേന്ദ്ര ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും റെയില്‍വേ മന്ത്രാലയം നല്‍കിയ ആര്‍ടിഐ മറുപടികളും പ്രകാരം തെറ്റാണെന്ന് വ്യക്തമായി.

2026 മാര്‍ച്ച് 19-ന് ലോക്‌സഭയില്‍ ഉന്നയിച്ച അണ്‍സ്റ്റാര്‍ഡ് ചോദ്യം നമ്പര്‍ 4518-ന് മറുപടിയായി, കേന്ദ്ര ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്, കേരളത്തിലെ ഹൈസ്പീഡ് റെയില്‍ അല്ലെങ്കില്‍ ആര്‍ആര്‍ടിഎസ് (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രോപ്പോസല്‍ തയ്യാറാക്കുന്നതിനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (DMRC)ക്കും ഇ. ശ്രീധരനും നിലവില്‍ യാതൊരു കണ്‍സള്‍ട്ടന്‍സി, അഡൈ്വസറി അല്ലെങ്കില്‍ സാങ്കേതിക ചുമതലയും നല്‍കിയിട്ടില്ലെന്നാണ്.

ഇതിനോടൊപ്പം, അടുത്തകാലത്ത് കേരളത്തില്‍ നിന്നുള്ള ഹൈസ്പീഡ് റെയില്‍ അല്ലെങ്കില്‍ ആര്‍ആര്‍ടിഎസ് പദ്ധതികള്‍ക്കായി യാതൊരു വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും (DPR) കേരളം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നഗര ഗതാഗത പദ്ധതികള്‍ പ്രധാനമായും സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും, കേന്ദ്ര സഹായം ലഭ്യമാകാന്‍ ഔദ്യോഗിക പ്രോപ്പോസലുകള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നും അറിയിച്ചു.

2019-ല്‍ തിരുവനന്തപുരം-കാസര്‍ഗോഡ് ഹൈസ്പീഡ് റെയില്‍ കോറിഡോറിനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഒരു DPR തയ്യാറാക്കിയിരുന്നതായി രേഖകളുണ്ട്. അന്ന് ഇ ശ്രീധരന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസറായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഒരുതവണ മാത്രമുള്ള നടപടി ആയിരുന്നുവെന്നും, നിലവില്‍ യാതൊരു തുടര്‍ച്ചയായ പങ്കോ ചുമതലയോ ഇല്ലെന്നും വ്യക്തമാക്കുന്നു.കൂടാതെ, ഇന്ത്യയിലെ ഹൈസ്പീഡ് റെയില്‍ പദ്ധതികളുടെ നിര്‍വഹണ ഏജന്‍സിയായ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (NHSRCL) ആര്‍ടിഐ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്, കേരളത്തിലെ ഏതെങ്കിലും ഹൈസ്പീഡ് റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് DMRCക്കും ഇ. ശ്രീധരനും യാതൊരു കണ്‍സള്‍ട്ടന്‍സി അല്ലെങ്കില്‍ സാങ്കേതിക ചുമതലയും നല്‍കിയിട്ടില്ലെന്നതാണ്.

ഇതിനുപുറമെ, റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നതനുസരിച്ച്, കേരളത്തില്‍ നിലവില്‍ നടപ്പിലാക്കുന്നത് സാധാരണ ട്രാക്ക് അപ്ഗ്രഡേഷനും വേഗവര്‍ധന നടപടികളുമാണ്; പ്രത്യേക ഹൈസ്പീഡ് റെയില്‍ പദ്ധതി നിലവില്‍ പരിഗണനയിലോ നടപ്പിലാക്കലിലോ ഇല്ല. ഈ സാഹചര്യത്തില്‍, കേരളത്തിലെ ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ ഇ. ശ്രീധരനോ DMRCയോ നിലവില്‍ പങ്കാളികളാണെന്ന അവകാശവാദങ്ങള്‍ക്ക് യാതൊരു ഔദ്യോഗിക അടിസ്ഥാനവുമില്ലെന്ന് വ്യക്തമായി.